സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് കഴക്കൂട്ടത്തെ മുക്കിലും മൂലയിലും സജീവമാണ് ഡോ എസ് എസ് ലാൽ. ഐക്യരാഷ്ട്രസഭയിൽ നിന്ന് മടങ്ങിയെത്തിയ ലാൽ കഴക്കൂട്ടത്ത് മത്സരിക്കാനുള്ള താല്പര്യം കെപിസിസി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വേണുരാജാമണിക്കെതിരെ എന്ന പോലെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന ഡോ.എസ്.എസ് ലാലിനെതിരെയും പ്രാദേശീക കോൺഗ്രസ്സിൽ എതിർപ്പ്. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളും പ്രൊഫഷണലുകളും കഴക്കൂട്ടത്ത് വേണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി എംഎസ് അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സീറ്റിൽ കണ്ണുള്ള പ്രാദേശിക നേതാവാണ് അനിൽ.
സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് കഴക്കൂട്ടത്തെ മുക്കിലും മൂലയിലും സജീവമാണ് ഡോ എസ് എസ് ലാൽ. ഐക്യരാഷ്ട്രസഭയിൽ നിന്ന് മടങ്ങിയെത്തിയ ലാൽ കഴക്കൂട്ടത്ത് മത്സരിക്കാനുള്ള താല്പര്യം കെപിസിസി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. നേതൃത്വം പച്ചക്കൊടി കാട്ടിയതോടെ ലാൽ രംഗത്തിറങ്ങി. എന്നാൽ പ്രൊഫഷണലുകളല്ല രാഷ്ട്രീയക്കാർ തന്നെ സ്ഥാനാർത്ഥികളാകണമെന്നാണ് ലാലിനെ എതിർക്കുന്നവരുടെ ആവശ്യം.
2016 കടകംപള്ളി സുരേന്ദ്രൻ ജയിച്ച മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എംഎ വാഹിദ് ബിജെപിക്കും പിന്നിൽ മൂന്നാംസ്ഥാനത്തായിരുന്നു. വി.മുരളീധരനായിരുന്നു രണ്ടാം സ്ഥാനം. കടകംപള്ളി വീണ്ടും ഇറങ്ങുമ്പോൾ മുരളീധരനോ സുരേന്ദ്രനെ ബിജെപി സ്ഥാനാർത്ഥിയാകാനാണ് സാധ്യത. ആ നിലക്ക് കരുത്തർ തന്നെ വേണമെന്നാണ് കോൺഗ്രസ്സിലെ അഭിപ്രായം. ലാലിന് പുറമെ എം.എസ്.അനിലും യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിലും കോൺഗ്രസ് സാധ്യതാ പട്ടികയിലുണ്ട്. എതിർപ്പ് മറികടന്ന് ലാലിനെ തന്നെ കോൺഗ്രസ് ഇറക്കുമോ എന്നുള്ളതാണ് അറിയേണ്ടത്.