പ്രാദേശിക വാദത്തിൽ കലങ്ങിമറിഞ്ഞ മിസോറാമില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ മാറ്റണമെന്ന് ആവശ്യം

By Web TeamFirst Published Nov 7, 2018, 11:00 PM IST
Highlights

മിസോറാമിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധം. ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അകാരണമായി നീക്കിയെന്നാരോപിച്ചാണ് പ്രതിഷേധം. കോൺഗ്രസും ബിജെപിയും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു

ദില്ലി:  മിസോറാമിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധം. ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അകാരണമായി നീക്കിയെന്നാരോപിച്ചാണ് പ്രതിഷേധം. കോൺഗ്രസും ബിജെപിയും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധത്തെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കമ്മീഷൻ ദില്ലിയിലേക്ക് വിളിപ്പിച്ചു. ബ്രൂ അഭയാർത്ഥികളെ വോട്ടർ പട്ടികയിൽപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. 1997ലെ ആഭ്യന്തര സംഘർഷത്തെ തുടർന്ന് ത്രിപുരയിൽ നിന്ന് കുടിയേറിയവരെ ഉൾപ്പെടുത്തുന്നതിനെ മിസോറാം സർക്കാരും എതിർക്കുന്നു. 

ബ്രൂ അഭയാർത്ഥികള ഉൾപ്പെടുത്തി വോട്ടർ പട്ടിക പുതുക്കുന്ന നടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എസ് ബി ശശാങ്ക് മുന്നോട്ട് പോയത് സന്നദ്ധ സംഘടനകളെയും പൗര സംഘടനകളെയും ചൊടിപ്പിച്ചു. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ലാൽനുൻമാവിയ ചുവാൻഗോ തെരഞ്ഞെടുപ്പിൽ ഇടപെടുന്നു എന്നാരോപിച്ച് ശശാങ്ക് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. ചുവാൻഗോയെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി കമ്മീഷൻ ഉടൻ ഉത്തരവിട്ടു. ഇതോടെയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ശശാങ്ക് സ്ഥാനം ഒഴിഞ്ഞ് സംസ്ഥാനം വിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മിസോറാമിൽ വലിയ സ്വാധീനമുള്ള യങ് മിസോ അസോസിയേഷന്റെ നേതൃത്വത്തിൽ ഐസ്‍വാളിലെ ട്രഷറി സ്വകയറിൽ 30000ൽ അധികം പേർ തടിച്ചുകൂടി. മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടന്നു. ചുവാൻഗോയെ പിന്തുണച്ചും ശശാങ്കിനെ എതിർത്തും സമൂഹമാധ്യമങ്ങളിലും വലിയ പ്രചരണമാണ് നടക്കുന്നത്. പ്രതിഷേധത്തിന് ക്രിസ്ത്യൻ സഭകളുടെ പിന്തുണയുമുണ്ട്.

ജനത്തിന് ശശാങ്കിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ മുഖ്യമന്ത്രി ലാൽ തൻവാല ആരോപിച്ചു. രണ്ട് മാസത്തെ പരിശോധനയ്ക്ക് ശേഷമാണ് ചുവാൻഗോയെ നീക്കിയത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടുയ ഒപ്പം സ്ഥിതി വിലയിരുത്താൻ ഉന്നതസംഘത്തെ ദില്ലിയിൽ നിന്നയച്ചു. പ്രാദേശിക വാദമുയർത്തിയുള്ള പ്രതിഷേധമായതിനാൽ രാഷ്ട്രീയ പാർട്ടികളും പിന്തുണയ്ക്കുകയാണ്. ഈ മാസം 28നാണ് മിസോറാമിലെ നാല്പതംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്.

click me!