'മീ ടൂ മൂവ്‌മെന്റ് ആദ്യം മുതലേ കാണുന്നുണ്ട്. ആരോപണം ഉന്നയിച്ചവരും ഇരകളുമായ ചിലരുടെ പേരുകള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു'. മീ ടൂ ക്യാംപയിനെക്കുറിച്ച് സംഗീത സംവിധായകനും ഗായകനുമായ എ.ആര്‍ റഹ്മാൻ
ചെന്നൈ: സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ 'മീ ടൂ' ആരോപണങ്ങള്‍ പുറത്ത് വരുന്നതിനിടെ ക്യാംപയിനെക്കുറിച്ച് പ്രതികരിച്ച് എ.ആര്‍ റഹ്മാന്‍. സഹോദരിയും ഗായികയുമായ എ.ആര്‍ റെയ്ഹാനയും ആരോപണവുമായി രംഗത്തെത്തിയതോടെയാണ് റഹ്മാന്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുന്നത്.
'മീ ടൂ മൂവ്‌മെന്റ് ആദ്യം മുതലേ കാണുന്നുണ്ട്. ആരോപണം ഉന്നയിച്ചവരും ഇരകളുമായ ചിലരുടെ പേരുകള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഞാന്‍ കൂടി ഉള്‍പ്പെടുന്ന സിനിമാ ഇന്‍ഡസ്ട്രി സ്ത്രീകളെ ബഹുമാനിക്കുകയും അവര്‍ക്ക് കൂടി ഇടമൊരുക്കുകയും ചെയ്യുന്നതാകണമെന്നാണ് എന്റെ ആഗ്രഹം. ഇരകള്‍ കൂടുതല്‍ ശക്തരാകട്ടെ...'- റഹ്മാന്‍ പ്രതികരിച്ചു.
എല്ലാവര്‍ക്കും സുരക്ഷിതമായും ക്രിയാത്മകമായും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവരും ഉറപ്പുവരുത്തണമെന്നും അതോടൊപ്പം തന്നെ ഒരു പുതിയ ഇന്റര്‍നെറ്റ് ജസ്റ്റിസ് സിസ്റ്റം ഉണ്ടാകുമ്പോള്‍ അത് തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും റഹ്മാന്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് റഹ്മാന്‍ തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്.
തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരായ 'മീ ടൂ' ആരോപണത്തെ പിന്താങ്ങി റഹ്മാന്റെ സഹോദരി റെയ്ഹാന കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്നായിരുന്നു റെയ്ഹാനയുടെ വെളിപ്പെടുത്തല്‍.