ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹമല്ലാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ ചെയ്ത് കൂട്ടി; ദുഃഖം പങ്കുവെച്ച് പൃഥ്വിരാജ്

By Web TeamFirst Published Jun 2, 2020, 8:08 PM IST
Highlights

മെയ് 27നാണ് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് വെള്ളിയാര്‍ പുഴയില്‍ ഗര്‍ഭിണിയായ ആന ചെരിഞ്ഞത്.
 

കൊച്ചി: സൈലന്റ് വാലിയില്‍ ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്‌ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. തിരിഞ്ഞുനോക്കുമ്പോഴും അല്ലാതെയും ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹമല്ലാത്ത ഒരുപാട് കാര്യങ്ങള്‍ ചെയ്ത് കൂട്ടിയെന്ന് പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. വാര്‍ത്ത പങ്കുവെച്ചാണ് പൃഥിരാജ് പോസ്റ്റ് ചെയ്തത്. 

മെയ് 27നാണ് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് വെള്ളിയാര്‍ പുഴയില്‍ ഗര്‍ഭിണിയായ ആന ചെരിഞ്ഞത്. സ്‌ഫോടനത്തില്‍ നാക്കും വായും തകര്‍ന്ന കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞാണ് ചെരിഞ്ഞത്. വനാതിര്‍ത്തിയില്‍ ആരോ കാട്ടുപന്നിക്ക് കെണിയായി വെച്ച സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ആന ഭക്ഷിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 

പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച് കെണി; ഗര്‍ഭിണിയായ കാട്ടാനക്ക് ദാരുണാന്ത്യം

രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 15 വയസ്സോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ആനയുടെ പരിക്ക് ആരുടെയും മനസ്സലിയിക്കുന്നതായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. കുറ്റക്കാരെ കണ്ടുപിടിക്കുമെന്നും നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഏപ്രിലില്‍ കൊല്ലത്തും സമാനസംഭവമുണ്ടായിരുന്നു. വനാതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

click me!