'ഇപ്പോഴും അപമാനിക്കുന്നു, മുളക് തേച്ച കണ്ണിന് തകരാറുണ്ട്'; രജിതിന് എതിരെ പൊലീസില്‍ പരാതിയുമായി രേഷ്‍മ

By Elsa Tresa JoseFirst Published Sep 23, 2020, 4:42 PM IST
Highlights

ബിഗ് ബോസ് 2 വിലും ഷോയ്ക്ക് ശേഷവും രജിത് കുമാര്‍ അപമാനിക്കുന്നത് തുടരുന്നു. ബിഗ് ബോസിന് ശേഷം നേരിട്ട ശാരീരിക മാനസിക ഉപദ്രവങ്ങള്‍ക്ക് രജിത് കുമാറിനും ആരാധകര്‍ക്കും എതിരെ നിയമനടപടിയുമായി ബിഗ് ബോസ് 2 വിലെ മത്സരാര്‍ത്ഥിയായ രേഷ്മ രാജന്‍. 

'വിക്ടിം ആയിട്ട് പോലും എന്നെ പിന്തുണയ്ക്കാനോ കൂടെ നില്‍ക്കാനോ ആരുമുണ്ടായില്ല, മറിച്ച് വേട്ടക്കാരനൊപ്പമായിരുന്നു ആളുകള്‍ നിന്നത്. ശാരീരികമായി ഉപദ്രവിച്ച ആളെ ഒന്നും ചെയ്യാത്ത ഒരു പാവം എന്ന നിലയ്ക്ക് കാണുക. പലയിടങ്ങളില്‍ അന്നത്തെ സംഭവങ്ങളില്‍ വീണ്ടും വീണ്ടും തന്നെ വിമര്‍ശിക്കുക. എല്ലാവരും പറയുന്നത് ഞാന്‍ ബോള്‍ഡാണെന്നാണ്, പക്ഷേ ഇനിയും എനിക്കെതിരെ നടക്കുന്ന അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ ശരിയാവില്ല'. രൂക്ഷമായ വിമര്‍ശനവും വാദ പ്രതിവാദങ്ങളും അരങ്ങേറിയ ബിഗ് ബോസ് സീസണ്‍ 2 വില്‍ മല്‍സരാര്‍ഥിയായിരുന്ന രേഷ്മ രാജന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു.

'ആ കുട്ടിയും വെളിയിലെ അവസരം ഭംഗിയായി ഉപയോഗിച്ചു'; പുറത്താകലിനെ കുറിച്ച് രജിത്

രജിത് കുമാറിന് താരപരിവേഷം നല്‍കി കേരളം ഏറ്റെടുത്തപ്പോള്‍ നെഗറ്റീവ് ആയിട്ടുള്ള പ്രതികരണമാണ് രേഷ്മയ്ക്ക് ലഭിച്ചത്. 'പ്രതീക്ഷകളോടെയായിരുന്നു ബിഗ് ബോസില്‍ പങ്കെടുത്തത്. നേരിടേണ്ടി വന്നത് ഒരാളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്ന കാര്യങ്ങളായിരുന്നു. ബിഗ് ബോസ് പരിപാടിയിലൂടനീളം തനിക്കെതിരെയുള്ള സമീപനമായിരുന്നു രജിത് കുമാറിന്‍റേത്. ബിഗ് ബോസിന് ശേഷം ആദ്യം കേസുമായി മുന്നോട്ട് പോവണ്ട എന്നായിരുന്നു ചിന്തിച്ചിരുന്നത്. എന്നാല്‍ വിവിധ പ്ലാറ്റ്ഫോമുകളില്‍ രജിത് കുമാര്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഫാന്‍സിന്‍റെ പെരുമാറ്റം തീരെ ഉള്‍ക്കൊള്ളാവുന്നതായിരുന്നില്ല. തുടക്കത്തില്‍ സംസ്കാരമില്ലാത്ത രീതിയിലെ പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴേ അവരെ ബ്ലോക്ക് ചെയ്ത് പോവുകയാണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും അതിലൊന്നും ഒരുമാറ്റവും ഇല്ല'. 

അയാള്‍ പുറത്തുപോയതാണ് സമൂഹത്തിനും എനിക്കും ബിഗ് ബോസിനും നല്ലത്; തുറന്നു പറ‌ഞ്ഞ് രേഷ്മ

സാമൂഹ്യമാധ്യമങ്ങളില്‍ ആകെ സ്വസ്ഥമായി ഉപയോഗിച്ചിരുന്ന ഇടം ഇന്‍സ്റ്റഗ്രാമായിരുന്നു. അവിടേയും ഫാന്‍സിന്‍റെ അധിഷേപം അതിര് വിട്ടുള്ളത് മാത്രമാണ്. ഒരു സാധാരണ മലയാളിയുടെ മനസിലുള്ളതാണ് രജിത് ശാസ്ത്രമാണെന്ന രീതിയില്‍ പറഞ്ഞ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പ്രായത്തിന് മുകളില്‍ ഉള്ളവര്‍ ഇങ്ങനെ അധിഷേപിക്കുന്നത് മനസിലാകും. എന്നാല്‍ കുട്ടികളുടെ പെരുമാറ്റമാണ് അമ്പരപ്പിക്കുന്നത്. അവര്‍ എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്ന് മനസിലാവുന്നില്ല. തുടര്‍ച്ചയായുള്ള ഈ സൈബര്‍ ആക്രമണം പലരീതിയിലാണ് ബാധിക്കുന്നത്. മറ്റ് പ്ലാറ്റ്ഫോമുകളില്‍ പോയി ഫാന്‍സിന്‍റെ അധിഷേപത്തിനെക്കുറിച്ച പരാതിപ്പെടുന്നത് അവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജമാകാന്‍ കഴിയൂ എന്ന തോന്നലിലായിരുന്നു ആദ്യം പ്രതികരിക്കാതിരുന്നത്. അങ്ങനെ ഞാന്‍ വിഷമിക്കുന്നത് കണ്ട് അവര്‍ സന്തോഷിക്കണ്ട എന്ന് തോന്നി. എന്നാല്‍ നിരന്തരമായി രജിത് പല പ്ലാറ്റ്ഫോമുകളില്‍ അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് വളരെ തെറ്റായ പ്രചരണം നടത്തുന്നത് കണ്ട് അടുപ്പമുള്ളവര്‍ പോലും വീണ്ടും വീണ്ടും സത്യാവസ്ഥ തിരഞ്ഞ് വരുന്ന സ്ഥിതിയാണ് അത്. വിഷമമുണ്ടാക്കുന്നതാണെന്ന് രേഷ്മ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കി.

കുസൃതി കാര്യമായി, രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ച് രജിത് കുമാര്‍

'ബിഗ് ബോസിന് ശേഷം അച്ഛനുമായുള്ള ബന്ധത്തില്‍ വരെ പ്രശ്നങ്ങളുണ്ടായി. ഷോയുടെ ഇടയില്‍ കണ്ണില്‍ മുളക് തേച്ച സംഭവത്തിന് പിന്നാലെ തന്നെ സ്വാധീനിക്കാന്‍ അച്ഛന വരെ ഉപയോഗിച്ചിരുന്നു. പക്ഷേ അന്ന് അച്ഛന്‍ പറയുന്നത് കേള്‍ക്കാതെ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് രജിത് പുറത്തായത്. കൊവിഡ് വന്ന് ബിഗ് ബോസ് ഷോ നിര്‍ത്തിയത് രജിതിനെ പുറത്താക്കിയത് മൂലമാണ് എന്ന നിലയിലാണ് ഫാന്‍സ് പ്രചരിപ്പിച്ചത്. അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്‍റെ കാഴ്ച ഇതുവരെയും പൂര്‍ണമായി ശരിയായി എന്ന് പറയാറായിട്ടില്ല. രജിതിനെതിരെ കേസുമായി മുന്നോട്ട് പോകുന്നതിന്‍റെ ഭാഗമായി വീണ്ടും പരിശോധന നടത്തിയിരുന്നു. കണ്ണടയും മരുന്നും ഉണ്ട്. എന്നിട്ടും പഴയത് പോലെ കാഴ്ച കൃത്യമാവുന്നില്ല. ഞാനിവിടെ ഇല്ലാതിരുന്ന വ്യക്തിയായിരുന്നെങ്കില്‍ ഈ പ്രചാരണങ്ങള്‍ എന്നെ ബാധിക്കില്ലായിരുന്നു.  കൊച്ചിയില്‍ തന്നെയാണ് താനുള്ളത്. രജിത് പറയുന്ന നുണകള്‍ കാണുന്നുമുണ്ട്. മുളക് തേച്ചത് തന്‍റെ കണ്ണിലല്ല കവിളിലാണ് എന്നാണ് അടുത്തിടെ രജിത് പറഞ്ഞത്. സംഭവത്തിന് ശേഷം ആറ്മാസം കഴിഞ്ഞിട്ടും തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരു കുറവുമില്ല. എന്‍റെ കാരക്ടറിനെ വരെ മോശമാക്കുന്ന രീതിയിലാണ് പരിപാടിയിലും പരിപാടിക്കും ശേഷം രജിത് പെരുമാറിയത്.' അമ്മ മാത്രമാണ് തനിക്ക് പൂര്‍ണമായ  പിന്തുണ നല്‍കിയുള്ളുവെന്നും രേഷ്മ പറയുന്നു. 

രജിത് കുമാറിനെതിരെ കേസ് കൊടുക്കണോ? അച്ഛനുമായി സംസാരിച്ച് തീരുമാനമെടുത്ത് രേഷ്മ

സൈബര്‍ ബുള്ളിയിംഗും സൈബര്‍ അറ്റാക്കും പറയാവുന്നതിനും അപ്പുറമാണെന്നും രേഷ്മ പറയുന്നു. ഉപദ്രവിച്ച ആള്‍ രാജപദവിയിലാണ് ഇപ്പോഴുമുള്ളത്. വിക്ടിമായ തന്നെയാണ് ഇപ്പോഴും അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിഗ് ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത്കുമാര്‍ തനിക്ക് നേരെ നടത്തിയ, നടത്തിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളാ പൊലീസിനെ സമീപിച്ചിരിക്കുകയാണ് രേഷ്മ. നോര്‍ത്ത് പറവൂര്‍ സ്റ്റേഷനിലാണ് രേഷ്മ രജിതിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. സൈബര്‍ ആക്രമണം നടത്തുന്ന ഫാന്‍സിനെതിരേയും പരാതിയുണ്ട്. നേരത്തെ രേഷ്മയുടെ സുഹൃത്തുക്കള്‍ ഷോ നടക്കുന്ന സമയത്ത് രജിതിനെതിരെ നല്‍കിയ പരാതി അടക്കം വീണ്ടും പരിഗണിക്കണമെന്ന ആവശ്യമാണ് രേഷ്മയ്ക്കുള്ളത്. 

'ഞാനെന്റെ അമ്മക്കുവേണ്ടി ജീവിക്കുന്ന വ്യക്തിയാണ്'; 'സ്ത്രീവിരുദ്ധൻ' എന്ന ആരോപണത്തോട് രജിത് കുമാർ

click me!