
മുംബൈയിൽ ഏറ്റവും അപകടകരമായ മലേറിയ വകഭേദങ്ങളിലൊന്നായ 'പ്ലാസ്മോഡിയം ഫാൽസിപാറം' (Plasmodium falciparum) കേസുകളിൽ വർധനവ്. 2015-ൽ 375 ആയിരുന്ന കേസുകളുടെ എണ്ണം 2025-ൽ 2,382 ആയി ഉയർന്നു. പത്ത് വർഷത്തിനിടെ 535 ശതമാനത്തിന്റെ വർധനവാണിത്. നഗരത്തിലെ ആകെ മലേറിയ കേസുകളിൽ ഫാൽസിപാറം അണുബാധയുടെ വിഹിതവും ഗണ്യമായി വർധിച്ചിട്ടുണ്ട്. 2015-ൽ 5.5 ശതമാനമായിരുന്ന ഇത് 2025-ൽ 25.3 ശതമാനമായി ഉയർന്നതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (BMC) ആരോഗ്യ വിഭാഗം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
മുംബൈയിൽ കൊതുക് പരത്തുന്ന രോഗങ്ങൾ സീസണൽ അടിസ്ഥാനത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വർധനയും ഉണ്ടായിരിക്കുന്നത്. കൊവിഡിനു ശേഷമാണ് ഈ വർധനയുണ്ടായതെന്നും കിഴക്കൻ ഇന്ത്യയിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നുമുള്ള തൊഴിലാളികളുടെ കുടിയേറ്റമാണ് ഇതിന് പ്രധാന കാരണമെന്നും എൻ്റമോളജിസ്റ്റ് ഡോ. മഹേന്ദ്ര ജഗ്താപ് പറഞ്ഞു. ഗഡ്ചിരോളിയിലും സമാനമായ പ്രവണതയും തൊഴിലാളി കുടിയേറ്റ രീതികളും ഞങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. അനോഫിലിസ് കൊതുകുകളുടെ വ്യാപകമായ സാന്നിധ്യം കാരണം മുംബൈയിലും വർഷം തോറും ഇത്തരം രോഗങ്ങളുടെ വർധന കാണപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതിനൊപ്പം ഹീമോഗ്ലോബിന്റെ അളവിലും വലിയ കുറവുണ്ടാകുന്നു. രോഗം തുടങ്ങി ആദ്യത്തെ രണ്ട് ദിവസങ്ങളിൽ വിവിധതരം പനികൾ തമ്മിലുള്ള വ്യത്യാസം എളുപ്പത്തിൽ തിരിച്ചറിയാനാവില്ല. എന്നാൽ ഉയർന്ന പനിക്കൊപ്പം നിർജലീകരണം, ഓക്കാനം, ഛർദ്ദി എന്നിവയുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതുണ്ടെന്ന് നാനാവതി ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിദഗ്ധയായ ഡോ. ഹേമലത അറോറ പറഞ്ഞു.
എന്താണ് ഫാൽസിപാറം മലേറിയ?
'മനുഷ്യരിൽ മലേറിയയ്ക്ക് കാരണമാകുന്ന അഞ്ച് തരം പ്ലാസ്മോഡിയം ഇനങ്ങളിൽ ഒന്നാണിത്. രോഗബാധയുള്ള കൊതുക് കടിക്കുമ്പോൾ ഈ പരാന്നഭോജി രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുകയും തുടർന്ന് ചുവന്ന രക്താണുക്കളിൽ പെരുകുകയും ചെയ്യുന്നു. രോഗം ഗുരുതരമാകുന്നതിനുള്ള ഒരു കാരണം, രോഗബാധയേറ്റ ചുവന്ന രക്താണുക്കൾക്ക് ചെറിയ രക്തക്കുഴലുകളുടെ ഭിത്തിയിൽ ഒട്ടിപ്പിടിക്കാനുള്ള കഴിവുണ്ട് എന്നതാണ്. ഇത് തലച്ചോറ്, വൃക്കകൾ തുടങ്ങിയ പ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടത്തെ ബാധിച്ചേക്കാം.
ഫാൽസിപാറം മലേറിയയുടെ പ്രാരംഭ ലക്ഷണങ്ങൾ
പനി
വിറയൽ
തലവേദന
പേശീവേദനയും ശരീരവേദനയും
ക്ഷീണവും തളർച്ചയും
വിയർപ്പ്
ഓക്കാനം അല്ലെങ്കിൽ ഛർദ്ദി
വിശപ്പില്ലായ്മ
വയറ്റിൽ അസ്വസ്ഥത
പി. ഫാൽസിപാറം, പി. വൈവാക്സ് എന്നിവയുൾപ്പെടെ വ്യത്യസ്ത പരാദങ്ങൾ മൂലവും മലേറിയ ഉണ്ടാകാം. രോഗം ഒരു സാധാരണ പനി പോലെ തുടക്കത്തിൽ കാണപ്പെടുമ്പോൾ പോലും ഇത് ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകും. ഫാൽസിപാറം മലേറിയയെ സംബന്ധിച്ച പ്രധാന ആശങ്ക, രോഗബാധ എത്ര വേഗത്തിലാണ് വഷളാകുന്നത് എന്നതാണ്. 'പി. ഫാൽസിപാറം' (P. falciparum) മൂലമുണ്ടാകുന്ന മലേറിയയ്ക്ക് 24 മണിക്കൂറിനുള്ളിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ, അത് ഗുരുതരമായ രോഗാവസ്ഥയിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കുന്നു.
ചില വിഭാഗം ആളുകൾക്ക് ഗുരുതരമായ മലേറിയ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ചെറിയ കുട്ടികൾ, ഗർഭിണികൾ, എച്ച്.ഐ.വി/എയ്ഡ്സ് ബാധിതർ, മലേറിയക്കെതിരെ പ്രതിരോധശേഷി തീരെയില്ലാത്തവർ അല്ലെങ്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രം പ്രതിരോധശേഷിയുള്ളവർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഗർഭകാലത്ത് മലേറിയ ബാധിക്കുന്നത് അകാല പ്രസവം, ജനിക്കുമ്പോൾ കുഞ്ഞിന് ഭാരക്കുറവ് തുടങ്ങിയ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ ഗർഭിണികൾക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam