
ബ്രോക്കൺ ഹാർട്ട് സിൻഡ്രോം എന്ന രോഗാവസ്ഥ നമ്മൾ കേട്ടിട്ടുണ്ട്. എന്താണ് ബ്രോക്കൻ ഹാർട്ട് സിൻഡ്രം ? ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന വൈകാരികവും ശാരീരികവുമായ സമ്മർദ്ദം മൂലമാണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം ഉണ്ടാകുന്നത്.
ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങളാണ് ഇതിനുള്ളത്. എന്നിരുന്നാലും, അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ സ്ട്രെസ് ഹോർമോണുകളുടെ പെട്ടെന്നുള്ള വർദ്ധനവ് ഹൃദയപേശികളെ ദുർബലപ്പെടുത്തുമ്പോഴും ഇത് സംഭവിക്കാമെന്ന് മണിപ്പാൽ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. അഭിഷേക് സിംഗ് പറയുന്നു.
ധമനികളിൽ തടസ്സം മൂലമുണ്ടാകുന്ന സാധാരണ ഹൃദയാഘാതത്തിൽ നിന്ന് വ്യത്യസ്തമായി, ബ്രോക്കൺ ഹാർട്ട് സിൻഡ്രോം ഹൃദയത്തിന്റെ ഇടത് വെൻട്രിക്കിളിനെ വീർക്കുകയോ വലുതാക്കുകയോ ചെയ്യുന്നു. ബ്രോക്കൺ ഹാർട്ട് സിൻഡ്രോം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നതെന്ന് നാഷണൽ ഹാർട്ട്, ലംഗ് ആൻഡ് ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു. പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ചവരിലാണ്. ഇത് സൂചിപ്പിക്കുന്നത് ഹോർമോൺ അളവിലുള്ള മാറ്റങ്ങൾ അതിന്റെ വികാസത്തിൽ ഒരു പങ്കു വഹിച്ചേക്കാം എന്നാണ്.
പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുകയോ വൈകാരിക ആഘാതം അനുഭവിക്കുകയോ പോലുള്ള വളരെ വേദനാജനകമായ സംഭവങ്ങൾക്ക് ശേഷമാണ് സാധാരണയായി ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് വിദഗ്ദ്ധൻ പറയുന്നു.
1990-കളിൽ ജപ്പാനിലാണ് ആദ്യമായി ബ്രോക്കൻ ഹാർട്ട് സിൻഡ്രമിനെക്കുറിച്ച് പ്രതിപാദിച്ചത്. ഹൃദയത്തിന്റെ പ്രധാന പമ്പിങ് ചേംബറായ ഇടതു വെൻട്രിക്കിൾ ദുർബലപ്പെടുകയാണ് ഇവിടെ സംഭവിക്കുന്നത്. ടാകോസുബോ കാർഡിയോമയോപ്പതി എന്നാണ് ജപ്പാൻകാർ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
ഈ അവസ്ഥയുടെ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. പെട്ടെന്നുള്ള നെഞ്ചുവേദന, ശ്വാസതടസ്സം, ബോധക്ഷയം എന്നിവ ബ്രോക്കൻ ഹാർട്ട് സിൻഡ്രമിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. അവ ഹൃദയാഘാതം പോലെ തോന്നാം. അതിനാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. അപ്രതീക്ഷിതമായ നെഞ്ചുവേദന, ക്രമരഹിതമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ ശ്വാസതടസ്സം എന്നിവ ഉണ്ടായാൽ അത് ഗൗരവമായി തന്നെ എടുക്കുക.
പതിവ് പരിശോധനകൾ നടത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇസിജികൾ, രക്തപരിശോധനകൾ, എക്കോകാർഡിയോഗ്രാമുകൾ എന്നിവയുൾപ്പെടെയുള്ള പതിവ് ആരോഗ്യ പരിശോധനകൾ ഹൃദയാരോഗ്യം വിലയിരുത്തുന്നതിന് നിർണായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam