
ബംഗളൂരു: ഏപ്രിൽ ഒമ്പതിന് നടന്ന ദാവൺഗെരെ സൗത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടക കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ എസ്‍ഡിപിഐ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകി എന്ന ഗുരുതരമായ ആരോപണമാണ് മുതിർന്ന നേതാക്കൾക്കെതിരെ ഉയർന്നിരിക്കുന്നത്. മന്ത്രി സമീർ അഹമ്മദ് ഖാൻ, എംഎൽസിമാരായ നസീർ അഹമ്മദ്, ജബ്ബാർ എന്നിവർ ചേർന്ന് എസ്‍ഡിപിഐ സ്ഥാനാർത്ഥി അഫ്‌സർ കോഡ്‌ലിപേട്ടിന് വേണ്ടി രഹസ്യമായി പ്രചാരണം നടത്തുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു എന്നാണ് ആരോപണം.
മുതിർന്ന കോൺഗ്രസ് നേതാവ് ഷാമന്നൂർ ശിവശങ്കരപ്പയുടെ നിര്യാണത്തെത്തുടർന്നാണ് ദാവൺഗെരെ സൗത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായതിനാൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തണമെന്ന് ആരോപണവിധേയരായ മൂന്ന് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി നേതൃത്വം മന്ത്രി എസ് എസ് മല്ലികാർജുന്‍റെ മകൻ സമർത്ഥ് മല്ലികാർജുനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിൽ അതൃപ്തിയുള്ള നേതാക്കൾ എസ്‍ഡിപിഐ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ഏകദേശം 10 കോടി രൂപ കൈമാറിയതായി പാർട്ടി വൃത്തങ്ങൾ ആരോപിക്കുന്നു.
സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കർണാടകയിലെ ഒരു വിഭാഗം നേതാക്കൾ വിഷയം കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മന്ത്രി സമീർ അഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർക്കെതിരെ എഐസിസി കർശന അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പുതിയ വിവാദം പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മെയ് നാലിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു വർഷം മാത്രം ബാക്കിനിൽക്കെ ഈ ഉൾപ്പാർട്ടി പോര് കോൺഗ്രസിന്‍റെ മുന്നോട്ടുള്ള നീക്കങ്ങളെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam