
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ ഇതുവരെ എട്ട് പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസമാണ് യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിയുടെ അനുയായി ടിന്നു യാദവും പിടിയിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ടിന്നു യാദവിന്റെ കൈയിൽ നിന്നും ഭണ്ഡാര താക്കോലുകൾ കണ്ടെടുത്തെന്ന് റിപോർട്ടുകൾ വന്നിരുന്നു. ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഉത്തർപ്രദേശ് സർക്കാരിന്റെ നിർദ്ദേശപ്രകാരം, ബിഎൻഎസ് സെക്ഷൻ 306, 316(5), 317(4), 317(5), 61, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നേരത്തെ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് അന്വേഷണ സംഘം തുടര്‍ നടപടികള്‍ സ്വീകരിക്കും. സംഭാവന കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. വിവാദത്തിന് പിന്നാലെ, അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിനാണ് നൽകിയിരിക്കുന്നത്. എസ് ഐ ടി യുടെ അന്വേഷണം നിർണായക ഘട്ടത്തിലാണ്. തട്ടിപ്പില്‍ പരാതി ഉന്നയിച്ച വ്യവസായികളുടെയും മൊഴിയെടുക്കാനും എസ്ഐടി തയ്യാറെടുക്കുന്നുണ്ട്. തട്ടിപ്പില്‍ നഷ്ടപ്പെട്ട 60 കിലോ വെളളിക്കട്ടിയക്കം വഴിപാടായി നല്‍കിയവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam