
ഹൈദരാബാദ്: 2028-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ഭരണം പിടിക്കുമെന്ന ബിജെപി അധ്യക്ഷൻ്റെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പശ്ചിമബംഗാളിലേത് പോലെ ബിജെപിയുടെ തന്ത്രങ്ങൾ തെലങ്കാനയിൽ നടക്കില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ ഞെരിച്ചമർത്തുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷനായ നിതിൻ നബീനെ പരിഹസിച്ചുകൊണ്ടായിരുന്നു ഹൈദരാബാദിലെ പൊതുപരിപാടിയിൽ രേവന്ത് റെഡ്ഡിയുടെ പ്രസംഗം. 'അടുത്തിടെ ഒരാൾ ഇവിടെവന്നു, നബീനോ അങ്ങനെയെന്തോ ആണ് പേര്. അയാളുടെ പേര് എനിക്ക് കൃത്യമായി അറിയില്ല. പക്ഷേ, അദ്ദേഹം ഇവിടെവന്ന് പറഞ്ഞത് അടുത്ത സർക്കാർ അവരുടേതാകുമെന്നാണ്. ഇതേകാര്യം നിങ്ങൾ ബംഗാളിലും പറഞ്ഞിരുന്നു. ബംഗാളിൽ 15 വർഷമെടുത്തു നിങ്ങൾ അധികാരത്തിൽ വരാൻ. അവിടെ മമതാ ബാനർജിയായതിനാൽ നിങ്ങളുടെ തന്ത്രങ്ങൾ ഫലിച്ചു. പക്ഷേ, ഇവിടെ അത് വിലപോകില്ല. ഇവിടെ ഞങ്ങളുടെ പ്രവർത്തകർ തയ്യാറാണ്. അവർ നിങ്ങളെ ഞെരിച്ചമർത്തും', രേവന്ത് റെഡ്ഡി പറഞ്ഞു.
തെലങ്കാനയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനെത്തിയ വേളയിലാണ് നിതിൻ നബീൻ സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വരുമെന്ന് പറഞ്ഞത്. തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കാനും ഓരോ ഗ്രാമത്തിലെയും പൊതുപ്രശ്നങ്ങൾ ഏറ്റെടുക്കാനും അദ്ദേഹം പ്രവർത്തകരോടും നേതാക്കളോടും ആഹ്വാനംചെയ്തു. തെലങ്കാനയിൽ ബിജെപിയുടെ വളർച്ച ദ്രുതഗതിയിലാണെന്നും പ്രവർത്തകരുടെ ആത്മസമർപ്പണവും ജനങ്ങളുടെ പിന്തുണയും ഉണ്ടെങ്കിൽ വരുംനാളുകളിൽ തെലങ്കാനയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോൺഗ്രസ് മുക്ത തെലങ്കാന എന്ന ലക്ഷ്യത്തിനായി അക്ഷീണമായി പ്രവർത്തിക്കാനും നിതിൻ നബീൻ പ്രവർത്തകരോടും നേതാക്കളോടും ആഹ്വാനംചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam