ബെംഗളൂരു: കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമര ചർച്ച സജീവം. 50 കോൺഗ്രസ് എംഎൽഎമാർ പാർട്ടി മാറി ബിജെപിയിൽ എത്തുമെന്നും എംഎൽഎമാർ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായും മുൻ മന്ത്രിയും ബിജെപി നേതാവുമായ മുരുകേഷ് നിറാനി അവകാശപ്പെട്ടു. എന്നാൽ, ബിജെപി നേതാവിന്റെ അവകാശ വാദം കോൺഗ്രസ് തള്ളി. സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നില്ലെന്നും മണ്ഡല വികസനത്തിന് പണം ലഭിക്കാത്തതിൽ അസംതൃപ്തരായ എംഎൽഎമാരാണ് സമീപിച്ചതെന്നും ബിജെപി നേതാവ് പറഞ്ഞു. അതേസമയം, ബിജെപി, ജനതാദൾ എസ് പാർട്ടികളിലെ 25 എംഎൽഎമാർ കോൺഗ്രസിൽ ചേരുന്നതിനായി സമീപിച്ചതായി വ്യവസായ മന്ത്രി എം ബി പാട്ടീൽ വെളിപ്പെടുത്തി.
പ്രതിപക്ഷ എംഎൽഎമാർ സമീപിച്ച് കോൺഗ്രസിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ തെളിവാണ് മുരുകേഷ് നിറാനി അവകാശവാദമെന്ന് മന്ത്രി പ്രിയങ്ക് ഖർഗെ ആരോപിച്ചു. 50 എംഎൽഎമാരെ കൂറുമാറ്റാനുള്ള പണത്തിന്റെ സ്രോതസ്സ് നിറാനി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുടേതു വെറും അവകാശവാദങ്ങൾ മാത്രമാണ്. കോൺഗ്രസിൽ നിന്ന് ഒറ്റ എംഎൽഎപോലും ബിജെപിയിൽ പോകില്ലെന്നും പ്രിയങ്ക് പറഞ്ഞു. കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുക്കാൻ ബിജെപി ശ്രമിച്ചാൽ ഇവരെ മുഴുവൻ പാർട്ടിയിലെത്തിക്കുമെന്നും പാട്ടീൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam