
ബെംഗളൂരു: പേപ്പറോ ടെലിപ്രോംറ്ററോ നോക്കാതെ വന്ദേമാതരം ആലപിക്കാൻ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. കർണാടക ബിജെപി അധ്യക്ഷൻ ബി വൈ നാഗേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ അശോക എന്നിവരോടാണ് പ്രിയങ്ക് ഖാർഗെയുടെ വെല്ലുവിളി. വിജയേന്ദ്രയും അശോകയും വന്ദേമാതരം മുഴുവനും കാണാതെ ചൊല്ലിയാൽ താൻ രാജിവെക്കാമെന്നും പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി. കൽബുർഗിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക് ഖാർഗെ.
വന്ദേമാതരത്തെച്ചൊല്ലി കർണാടകത്തിൽ കോൺഗ്രസും ബിജെപിയും പോര് തുടരുന്നതിനിടെ ആണ് ബിജെപി നേതാക്കളെ വെല്ലുവിളിച്ച് ആഭ്യന്തര മന്ത്രി രംഗത്തെത്തിയത്. സംസ്ഥാനത്ത് സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിൻ്റെ രണ്ട് ഖണ്ഡികകൾ മാത്രം ചൊല്ലിയാൽ മതിയെന്ന സർക്കാരിൻ്റെ ഉത്തരവാണ് ഇരുപാർട്ടികൾക്കിടയിലും തർക്കത്തിനിടയാക്കിയത്.
"ഞാൻ വിജയേന്ദ്രയോടും അശോകയോടും ഒരു വെല്ലുവിളി നടത്തുകയാണ്. ഒരു പേപ്പറിന്റെയോ ടെലിപ്രോംപ്റ്ററിന്റെയോ സഹായമില്ലാതെ, ഒരു പൊതുയോഗത്തിൽ വെച്ച് വന്ദേമാതരം മുഴുവനായും പാടാൻ ഞാൻ അവരെ വെല്ലുവിളിക്കുന്നു. അവർക്കത് ചെയ്യാൻ സാധിച്ചാൽ ഞാൻ രാജിവെക്കും. അവർ അതിന് തയ്യാറാകുമോ?"- പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ് അല്ലെങ്കിൽ നോബൽ സമ്മാനം നേടിയ രവീന്ദ്രനാഥ ടാഗോർ എന്നിവരേക്കാൾ വലിയവരാണോ ബിജെപി നേതാക്കളും മോദിയുമെന്നും പ്രിയങ്ക് ഖാർഗെ ചോദിച്ചു. സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിൻ്റെ രണ്ട് ഖണ്ഡികകൾ മാത്രം ചൊല്ലിയാൽ മതിയെന്ന സർക്കാർ തീരുമാനത്തിനെതിരെ ബിജെപി പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ബിജെപിക്ക് പ്രതിഷേധിക്കാൻ മറ്റ് വിഷയങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ദേശീയഗീതം വിഷയമാക്കുന്നതെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. ബിജെപി എംഎൽഎമാരെക്കൊണ്ട് സഭയിൽ വന്ദേമാതരം പാടിക്കാൻ സ്പീക്കറോട് അഭ്യർത്ഥിക്കുമെന്നും പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam