കൊവിഡ് പ്രതിസന്ധിയിലും കേരളാ ലോട്ടറിക്ക് സുവര്‍ണകാലം

By Web TeamFirst Published Jan 9, 2021, 11:41 AM IST
Highlights

ടിക്കറ്റ് നറുക്കെടുപ്പു നടന്നിരുന്ന പ്രതിവാര ലോട്ടറി ടിക്കറ്റുകള്‍ ലോക്ക്ഡൗണ്‍ ആരംഭിച്ച 2020 മാര്‍ച്ച് മുതല്‍ 90 ദിവസത്തിലധികം പൂര്‍ണമായും റദ്ദ് ചെയ്തിരുന്നു.

തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് കേരള ഭാഗ്യക്കുറി ടിക്കറ്റ് വില്‍പനയില്‍ വന്‍ കുതിപ്പ്. സംസ്ഥാനത്ത് പ്രതിവാര ടിക്കറ്റ് വില്‍പനയില്‍ മികച്ച നേട്ടമാണ് ലോട്ടറി വകുപ്പിന് കൈവരിക്കാന്‍ സാധിച്ചത്. നവംബറില്‍ ഒറ്റ ദിവസത്തെ വില്‍പന 1,00,20,000 ടിക്കറ്റുകള്‍ വരെ എത്തിയിരുന്നു. ഇതിനുമുന്‍പും ടിക്കറ്റ് വില്‍പ്പന ഒരു കോടി കടന്നിട്ടുണ്ടെങ്കിലും പ്രതിവാര ടിക്കറ്റുകളുടെ വില 40 രൂപയായി ഏകീകരിച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു വര്‍ദ്ധനവുണ്ടായത്. 

പ്രതിദിനം ശരാശരി 90 ലക്ഷത്തിലധികം ലോട്ടറി ടിക്കറ്റുകളുടെ വില്‍പന നടക്കുന്നുണ്ട്. ആഴ്ചയില്‍ ഏഴു ദിവസവും ടിക്കറ്റ് നറുക്കെടുപ്പു നടന്നിരുന്ന പ്രതിവാര ലോട്ടറി ടിക്കറ്റുകള്‍ ലോക്ക്ഡൗണ്‍ ആരംഭിച്ച 2020 മാര്‍ച്ച് മുതല്‍ 90 ദിവസത്തിലധികം പൂര്‍ണമായും റദ്ദ് ചെയ്തിരുന്നു. അതിനുശേഷം ആഴ്ചയില്‍ മൂന്നു ദിവസമായും ഇപ്പോള്‍ വ്യാഴം, ഞായര്‍  ഒഴികെ അഞ്ച് ദിവസങ്ങളായും വില്‍പ്പന വര്‍ധിപ്പിച്ചു. 

സെപ്റ്റംബര്‍ മാസം ടിക്കറ്റ് വില്‍പ്പന പുനരാരംഭിച്ച സമയത്ത് 46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. ആവശ്യക്കാർ കൂടിയതോടെ എണ്ണം വർധിപ്പിച്ചു. ലോക്ക്ഡൗണിന് ശേഷം ലോട്ടറി ടിക്കറ്റ് വില്പന പുനരാരംഭിച്ചപ്പോള്‍ വില്പനക്കാര്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സജീവ അംഗങ്ങള്‍ക്ക് 3500 രൂപയുടെ കൂപ്പണുകളും വിതരണം ചെയ്തിരുന്നു. 

വ്യാജടിക്കറ്റുകള്‍ കണ്ടെത്താന്‍ പുതിയ സംവിധാനം ഒരുക്കിയതും വകുപ്പിന് സഹായമായി. ടിക്കറ്റുകളിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത്  വ്യാജമാണോ എന്ന് പരിശോധിക്കാന്‍ ഭാഗ്യകേരളം എന്ന പേരില്‍ മൊബൈല്‍ ആപ്പ് തയ്യാറാക്കി. വ്യാജ ടിക്കറ്റുകളുടെ വില്‍പ്പന തടയാന്‍ സാധിച്ചതും  ലോട്ടറി  വകുപ്പിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായി. 

click me!