ഭാഗ്യശാലി ആരാണെന്ന് ഇതുവരെ കണ്ടെത്താനായില്ല. ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഓർമ്മയില്ലെന്നും അന്വേഷിച്ചു കൊണ്ടിരിക്കയാണെന്നും ഭരണി ഏജൻസി ജീവനക്കാരനായ വെങ്കിടേശൻ പറയുന്നു.
കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഭാഗ്യവാനെ തിരഞ്ഞ് കേരളം. ഒന്നാം സമ്മാനമായ 12 കോടി XG 358753 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ആര്യങ്കാവിലെ ഭരണി ലക്കി ഏജൻസിയാണു ടിക്കറ്റ് വിറ്റത്. പാറശാല എൻഎംകെ ഏജൻസി ഉടമ മുഹമ്മദ് യാസിന്റെ സബ് ഏജൻസിയാണിത്.
ഭാഗ്യശാലി ആരാണെന്ന് ഇതുവരെ കണ്ടെത്താനായില്ല. ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഓർമ്മയില്ലെന്നും അന്വേഷിച്ചു കൊണ്ടിരിക്കയാണെന്നും ഭരണി ഏജൻസി ഉടമ വെങ്കിടേശൻ പറയുന്നു. ശബരിമല തീർഥാടകരും ആര്യങ്കാവ് ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ എത്തിയവരും ഉൾപ്പടെ ഉള്ളവർ ഇവിടെനിന്നു ടിക്കറ്റ് എടുത്തിരുന്നു. 2010ലെ സമ്മർ ബമ്പറിന്റെ 2 കോടി രൂപ അടിച്ചതും വെങ്കിടേശൻ വിറ്റ ടിക്കറ്റിനായിരുന്നു.
ഫലം അറിയാം: ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാഗ്യ നമ്പർ ഇതാണ്..
ഏജന്റിന്റെ കമ്മീഷനും നികുതിയും എടുത്ത ശേഷം ഒന്നാം സമ്മാനം ലഭിച്ചയാൾക്ക് 7.56 കോടി രൂപയാണു ലഭിക്കുക. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് സമ്മാനാർഹമായ നമ്പർ നറുക്കെടുത്തത്. ആറു കോടി രൂപ ഒന്നാം സമ്മാനമായ സമ്മർ ബംപർ ടിക്കറ്റിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു.
അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. മുൻ വർഷം 36.84 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്.