സേവിംഗ് അക്കൗണ്ട് ചാർജുകൾ മുതൽ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ വരെ, മേയിൽ മാറ്റങ്ങൾ നിരവധി; ഓർക്കാം ഈ കാര്യങ്ങൾ

By Web TeamFirst Published Apr 27, 2024, 7:43 PM IST
Highlights

അങ്ങനെ മെയ് മാസത്തിൽ നിരവധി സാമ്പത്തിക മാറ്റങ്ങൾ ആണ് വരാനിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ട ചിലത് ഏതെല്ലാം എന്ന് പരിശോധിക്കാം.

സേവിംഗ്സ് അക്കൗണ്ടുകൾക്കുള്ള ചാർജുകൾ,ക്രെഡിറ്റ് കാർഡുകൾക്ക് പുതിയ നിയമങ്ങൾ..  അങ്ങനെ മെയ് മാസത്തിൽ നിരവധി സാമ്പത്തിക മാറ്റങ്ങൾ ആണ് വരാനിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ട ചിലത് ഏതെല്ലാം എന്ന് പരിശോധിക്കാം.

 മുതിർന്ന പൗരന്മാർക്കായി എച്ച്ഡിഎഫ്സി ബാങ്ക് ആവിഷ്കരിച്ച പ്രത്യേക സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനുള്ള സമയപരിധി മെയ് 10ന് അവസാനിക്കും. ഉയർന്ന പലിശ നിരക്കാണ് ഈ വിഭാഗത്തിലെ നിക്ഷേപങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്ക് ആയ ഐസിഐസിഐ ബാങ്ക് സേവിങ്സ് അക്കൗണ്ടുകൾക്കുള്ള ചാർജുകൾ പുതുക്കിയത് മെയ് മാസം ഒന്നിന് നിലവിൽ വരും. ഇത് പ്രകാരം ചെക്ക് ബുക്ക്, നാച്ച്,ഡെബിറ്റ് റിട്ടേൺ, സ്റ്റോപ്പ് പെയ്മെന്റ് ചാർജ് എന്നിവയ്ക്ക് കൂടുതൽ നിരക്കുകൾ ഈടാക്കും. ഡെബിറ്റ് കാർഡിന്റെ വാർഷിക ഫീസ് 200 രൂപയാക്കി കൂട്ടിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ ഇത് വാർഷിക അടിസ്ഥാനത്തിൽ 99 രൂപ ആയിരിക്കും. ഒരു വർഷത്തേക്ക് 25 ചെക്ക് ലീഫുകൾ സൗജന്യമായി നൽകുമെങ്കിലും അധികമായി വാങ്ങുന്ന ഓരോ ചെക്ക് ലീഫിനും നാല് രൂപ വീതം ബാങ്ക് ഈടാക്കും.

 സമാനമായ രീതിയിൽ യെസ് ബാങ്കും സേവിങ്സ് അക്കൗണ്ടുകൾക്കുള്ള ചാർജുകൾ കൂട്ടിയിട്ടുണ്ട്. ഇതും മെയ് മാസം ഒന്നു മുതൽ നിലവിൽ വരും.യെസ് ബാങ്കിൽ പ്രതിമാസം ആദ്യത്തെ അഞ്ച് എടിഎം ഇടപാടുകൾ സൗജന്യമാണെങ്കിലും പിന്നീടുള്ള ഓരോ ഇടപാടിനും 21 രൂപ വച്ച് ഈടാക്കും. ഇതിനുപുറമേ യെസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഗ്യാസ്, വൈദ്യുതി,മറ്റു യൂട്ടിലിറ്റി ബില്ലുകൾ എന്നിവ അടക്കുന്നതിനുള്ള ചെലവ് വർദ്ധിക്കും. മെയ് ഒന്നു മുതൽ പ്രതിമാസ യൂട്ടിലിറ്റി ബില്ല് 15,000 രൂപ കവിഞ്ഞാൽ ഒരു ശതമാനം ചാർജ് ആണ് യൂട്ടിലിറ്റി ബില്ലുകളുടെ ഇടപാടുകൾക്ക് ഈടാക്കുക. ഇതിന് പുറമെ 18% ജിഎസ്ടിയും നൽകണം.

 ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും ക്രെഡിറ്റ് കാർഡ് ഉപയോഗത്തിനുള്ള നിരക്കുകൾ കൂട്ടിയിട്ടുണ്ട്. പ്രതിമാസം ആകെ യൂട്ടിലിറ്റി ബില്ലിന്റെ അടവ് 20,000 രൂപയ്ക്ക് മുകളിലാണെങ്കിൽ ഒരു ശതമാനം ചാർജും അതിനുപുറമേ ജിഎസ്ടിയും ഈടാക്കും.

click me!