World Inequality Report 2022 | ലോകത്ത് തന്നെ ഏറ്റവുമധികം അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ

By Web TeamFirst Published Dec 8, 2021, 5:15 PM IST
Highlights

ആസ്തിയുടെ കാര്യം വരുമ്പോള്‍ അസമത്വം കൂടുതല്‍ വ്യക്തമാവുന്നു. സമ്പത്തില്‍ പിന്നിലുള്ള രാജ്യത്തെ അമ്പത് ശതമാനത്തിന്‍റേയും കണക്ക് എടുക്കുമ്പോള്‍ ഇവരുടെ പക്കല്‍ ആസ്തികള്‍ ഒന്നും തന്നെയില്ലെന്നും റിപ്പോര്‍ട്ട് 

രാജ്യത്തെ ദേശീയ വരുമാനത്തിന്‍റെ 22 ശതമാനവും രാജ്യത്തെ  ഒരു ശതമാനം ആളുകളിലെന്ന് റിപ്പോര്‍ട്ട്.  ആഗോള അസമത്വ റിപ്പോർട്ടിലാണ് (World Inequality Report 2022) കണ്ടെത്തല്‍. ലോകത്ത് തന്നെ ഏറ്റവുമധികം അസമത്വം (Unequal Country) നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയില്‍ ഏറ്റവും പിന്നിലുള്ള ആളുകള്‍ സമ്പാദിക്കുന്നതിനേക്കാള്‍ 20 ശതമാനത്തോളം അധികമാണ് രാജ്യത്തെ സമ്പന്നരുടെ പക്കലുള്ളതെന്നും ആഗോള അസമത്വ  റിപ്പോര്‍ട്ട് വിശദമാക്കുന്നു.

മൊത്ത ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്നും ഇന്ത്യയിലെ സമ്പന്നരിൽ ആദ്യ ഒരു ശതമാനത്തിന്റെ പ്രതിശീർഷ വരുമാനമാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു . സാമ്പത്തിക പിന്നിൽ നിൽക്കുന്നവരിലെ 50 ശതമാനം ജനത്തിന്റെ ആകെ വരുമാനം, മൊത്തം വരുമാനത്തിന്റെ 13 ശതമാനമാണെന്നും ആഗോള അസമത്വ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആസ്തിയുടെ കാര്യം വരുമ്പോള്‍ അസമത്വം കൂടുതല്‍ വ്യക്തമാവുന്നു. സമ്പത്തില്‍ പിന്നിലുള്ള രാജ്യത്തെ അമ്പത് ശതമാനത്തിന്‍റേയും കണക്ക് എടുക്കുമ്പോള്‍ ഇവരുടെ പക്കല്‍ ആസ്തികള്‍ ഒന്നും തന്നെയില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.  ഇടത്തരക്കാരും താരതമ്യേന ദരിദ്രരാണ്. ഇവരുടെ പക്കൽ 29.5 ശതമാനം വെൽത്ത് മാത്രമാണുള്ളത്.

ആദ്യ പത്ത് ശതമാനത്തിന്റെ പക്കൽ 65 ശതമാനം ആസ്തിയും ആദ്യ ഒരു ശതമാനത്തിന്റെ പക്കൽ 33 ശതമാനം ആസ്തിയുമാണ് ഉള്ളത്. ഇന്ത്യാക്കാരുടെ ശരാശരി സമ്പത്ത് 4300 യൂറോയാണ്. ഇടത്തരക്കാരുടെ ശരാശരി സമ്പത്ത് 26400 യൂറോയാണ്, അല്ലെങ്കിൽ 723930 രൂപ. ആദ്യ പത്ത് ശതമാനത്തിന്റെ ശരാശരി സമ്പത്ത് 231300 യൂറോയോ അല്ലെങ്കിൽ 6354070 രൂപയാണ്.

ആദ്യ ഒരു ശതമാനത്തിന്റെ ശരാശരി സമ്പത്ത് 61 ലക്ഷം യൂറോയോ   32449360 രൂപയോ ആണ്. ലിംഗ വ്യത്യാസത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വത്തിലും ഇന്ത്യ മുന്നിലാണ്. ജോലി ചെയ്യുന്ന സ്ത്രീകളുടെ വരുമാനം വെറും 18 ശതമാനമാണ്. ഏഷ്യയിലെ ശരാശരി 21 ശതമാനമായിരിക്കുൃമ്പോഴാണ് ഇന്ത്യ ശരാശരിക്കും പിന്നിലായിട്ടുള്ളത്. ഇത്തരത്തിലുള്ള അസമത്വം 1980 മുതല്‍ വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 

click me!