അവയവദാനം ഫലപ്രദമാക്കാൻ ആരോഗ്യവകുപ്പ്  'ഓർഗൻ സ്വാപ്പിങ്ങ്' നടപ്പിലാക്കുന്നു

By Web DeskFirst Published Apr 26, 2018, 8:22 PM IST
Highlights
  • പുതിയ പദ്ധതിയുമായി ആരോഗ്യ വകുപ്പ്
  • ഓർഗൻ സ്വാപ്പിങ്ങിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

കൊച്ചി: അവയവദാനം കൂടുതൽ ഫലപ്രദമാക്കാൻ പുതിയ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. ഇതിനായി അവയവങ്ങൾ വച്ചുമാറൽ അഥവാ ഓർഗൻ സ്വാപ്പിങ്ങിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തികളുടെ അവയവങ്ങൾ ദാനം ചെയ്യുവാൻ ബന്ധുക്കൾ മടിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. ജീവിച്ചിരിക്കുന്ന രണ്ടു വ്യക്തികൾ തമ്മിൽ അവയവങ്ങൾ ദാനം ചെയ്യുക എന്നതാണ് ഓർഗൻ സ്വാപ്പിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. 

ഒരാൾ അവയവ ദാനത്തിനു തയ്യാറാവുകയും എന്നാൽ രോഗിക്ക് ചേരാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്വാപ്പിങ് ഫലപ്രദമാവുക. അതേ സാഹചര്യത്തിലുള്ള മറ്റൊരു ദാതാവിനെയും രോഗിയെയും കണ്ടെത്തി അവയവങ്ങൾ കൈമാറുകയാണ് ഓർഗൻ സ്വാപ്പിംഗിലൂടെ ഉദ്ദേശിക്കുന്നത്. മസ്തിഷ്ക മരണത്തെപ്പറ്റി നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ ആളുകളെ അവയവദാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നു. ഒരാൾക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ ഉണ്ടെങ്കിലും ഇതേപ്പറ്റി നിരവധി തെറ്റിദ്ധാരണകളാണ് ആളുകളുടെ മനസ്സിൽ ഉള്ളത്. 

ഇത്തരം തെറ്റായ ധാരണകൾ അകറ്റി മരിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ ആശുപത്രികളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി മസ്തിഷ്ക മരണം സ്ഥിരീകരിച്ചുകൊണ്ടു സർട്ടിഫിക്കറ്റ് നൽകുന്നതിന് സർക്കാർ ആശുപത്രികളിൽ പ്രത്യേക സെന്ററുകൾ തുറക്കും എന്ന് അഡിഷണൽ ചീഫ് സെക്രട്ടറിയും ഹെൽത്ത് സെക്രട്ടറിയുമായി രാജീവ് സദാനന്ദൻ പറഞ്ഞു.  

കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ്ങുമായി (കെഎൻഒഎസ്) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. അവയവദാനത്തിനുള്ള നടപടികൾ സുഗമമാക്കുന്നതിന് ജില്ലാ തലത്തിൽ കോഓർഡിനേറ്റർമാരെ നിയമിക്കും. പുതിയ സംവിധാനം നിലവിൽ വന്നാൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനുള്ള ചിലവ് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രി വഹിക്കേണ്ടതായി വരും. അവയവം ദാനം ചെയ്യാൻ തയ്യാറുള്ളവർക്കു പേരും മറ്റു വിശദവിവരങ്ങളും രജിസ്റ്റർ ചെയ്യുന്നതിന് ഒരു പ്രത്യേക രെജിസ്ടറിയും നിലവിൽ വരും. 

click me!