സന്നിധാനത്തേക്ക് പുറപ്പെട്ട കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ തടഞ്ഞു; പൊലീസുമായി വാക്കുതർക്കം

By Web TeamFirst Published Nov 17, 2018, 7:07 PM IST
Highlights

ആറേ മുക്കാലോടെ സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി നേതാവ് കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച്  പൊലീസ് തടഞ്ഞു. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് നീങ്ങിയത്. നിയന്ത്രണങ്ങളുള്ള സന്നിധാനത്ത് രാത്രി തങ്ങാൻ അനുവദിക്കില്ലെന്ന് എസ്പി യതീഷ് ചന്ദ്ര സുരേന്ദ്രനെ അറിയിച്ചു. 

ശബരിമല: പൊലീസ് നിര്‍ദ്ദേശം അവഗണിച്ച് സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി നേതാവ് കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച്  പൊലീസ് തടഞ്ഞു. ഇരുമുടിക്കെട്ടുമായാണ് വൈകിട്ട് ആറേമുക്കാലോടെ കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തീങ്ങിയത്. പോലീസിന്റെ എല്ലാ നിയന്ത്രണ നിർദേശങ്ങളും അനുസരിക്കുമെന്നും എന്നാല്‍ തനിക്ക് ദർശനം നിഷേധിക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 

നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂവെന്നും രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും എസ്പി പറഞ്ഞു. എന്നാല്‍ സന്നിധാനത്തേക്ക് എന്തുവന്നാലും പോകുമെന്ന ഉറച്ച നിലപാടിലാണ് കെ.സുരേന്ദ്രന്‍. പൊലീസ് വെടിവച്ചാലും സന്നിധാനത്തിലേക്ക് പോകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.  സ്ഥലത്തേയ്ക്ക് കൂടുതൽ പൊലീസുദ്യോഗസ്ഥരെത്തി. തുടർന്ന് സ്ഥലത്ത് വാക്കുതർക്കമായി.

താന്‍ കെഎസ്ആര്‍ടിസി ബസില്‍ സന്നിധാനത്തേക്ക് പോകുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ ശേഷമാണ് കെ.സുരേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിലേക്ക് പുറപ്പട്ടത്. എന്നാല്‍ നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര സുരേന്ദ്രനോട് പോകാനനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.  ഇരുമുടിക്കെട്ടുമായി അയ്യപ്പനെ കാണാന്‍ തനിക്ക് പോയേ പറ്റൂവെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. 

തനിക്ക് വാഹന പാസ് ഉണ്ടെന്നും ശബരിമലയില്‍ രാവിലെ നെയ്യഭിഷേകത്തിനും ഗണപതിഹോമത്തിനും വഴിപാടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഒരു കാരണവശാലും സുരേന്ദ്രനെ കടത്തിവിടരുതെന്ന് എസ്പി യതീഷ് ചന്ദ്ര പൊലീസുകര്‍ക്ക് നിര്‍ദ്ദേശം നല്‍കി
 

click me!