രാജസ്ഥാനില്‍ സമ്മേളനത്തിനിടെ ഗ്രാമപഞ്ചായത്ത് അംഗത്തോട് നിലത്തിരിക്കാന്‍ നിര്‍ദ്ദേശിച്ച കോൺഗ്രസ് എംഎല്‍എ മാപ്പ് പറയണമെന്ന് ഗ്രാമവാസികള്‍. എംഎല്‍എ ദിവ്യ മദേനയാണ് വനിതാ പഞ്ചായത്ത് അംഗത്തോട് കസേര ഒഴിവാക്കി നിലത്തിരിക്കാന്‍ ആവശ്യപ്പെട്ടത്.
ജോധ്പൂര്‍: രാജസ്ഥാനില്‍ സമ്മേളനത്തിനിടെ ഗ്രാമപഞ്ചായത്ത് അംഗത്തോട് നിലത്തിരിക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ. സംഭവം വിവാദമായതോടെ എംഎല്‍എ മാപ്പ് പറയണമെന്ന ആവശ്യവുമായി ഗ്രാമവാസികള്‍ രംഗത്തെത്തി. ജോധ്പൂരിലെ ഖേതാസറിലാണ് ഗ്രാമമുഖ്യയോട് എംഎല്‍എ ദിവ്യ മദേന കസേര ഒഴിവാക്കി നിലത്തിരിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഗ്രാമവാസികള്‍ പ്രതിഷേധവുമായെത്തുകയായിരുന്നു.
ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഗ്രാമത്തിലെ സമ്മേളത്തിനിടെ വനിതാ ഗ്രാമപഞ്ചായത്ത് അംഗം ചന്ദു ദേവിയോട് കസേര ഒഴിവാക്കി മറ്റുളളവര്‍ക്കൊപ്പം നിലത്തിരിക്കാന്‍ ദിവ്യ മദേന നിര്‍ദ്ദേശിക്കുകയായിരുന്നു. വനിതാ അംഗം ആയ തനിക്ക് എംഎല്‍എ പരിഗണന നല്‍കിയില്ലെന്നാണ് പഞ്ചായത്ത് അംഗത്തിന്റെ പരാതി.
എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എയെ വിജയിപ്പിച്ചതിനുളള നന്ദി പ്രകാശന ചടങ്ങില്‍ ബിജപി അനുഭാവിയായ പഞ്ചായത്ത് അംഗത്തെ വേദിയിലിരുത്താന്‍ കഴിയില്ലെന്നാണ് എംഎല്‍എ പറയുന്നത്. എംഎല്‍എ ദിവ്യ മദേനയുടെ നടപടിയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്. എംഎല്‍എ മാപ്പ് പറയാതെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലെന്നാണ് ഇവര്‍ പറയുന്നത്.