വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തരുത്. പുതുതായി പാസിംഗ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും ഡിജിപി അറിയിച്ചു.
തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തരുത്. പുതുതായി പാസിംഗ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും ഡിജിപി അറിയിച്ചു.
സ്റ്റേറ്റ് പോലീസ് മോണിറ്ററിംഗ് റൂം കണ്ട്രോള് റൂമായി മാറ്റി സുരക്ഷ നടപടികൾക്ക് ഏകോപനം നൽകും. ജില്ലാ പോലീസ് മേധാവികൾ ജില്ലാ ഭരണകൂടങ്ങളുമായി നിരന്തര സന്പർക്കത്തിലാണ്. മഴയുടെ തീവ്രത കൂടിയ മേഖലകളിൽ രാത്രി സമയത്തും പോലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എആര്‍ ബറ്റാലിയൻ പൂർണമായും സുരക്ഷാ നടപടികളിൽ മുഴുകിയിരിക്കുകയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കോസ്റ്റല്‍ പോലീസും സഹകരിച്ച് പൊതുജനങ്ങൾക്ക് അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നറിയിപ്പുകൾ നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി