നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന ശക്തം; നിരവധിപ്പേര്‍ അറസ്റ്റില്‍

By Web TeamFirst Published Aug 14, 2022, 8:49 PM IST
Highlights

ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും നിലവില്‍ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശ പ്രകാരം ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധനകള്‍. 

കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന പരിശോധനകള്‍ തുടരുന്നു. വെള്ളിയാഴ്‍ച ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല ഏരിയകളില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ പരിശോധനകളില്‍ 394 പേര്‍ അറസ്റ്റിലായി. മഹ്‍ബുലയില്‍ നിന്ന് 328 പേരും ജലീബ് അല്‍ ശുയൂഖില്‍ നിന്ന് 66 പേരുമാണ് പിടിയിലായത്.

വിവിധ കേസുകളില്‍ കുവൈത്തിലെ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരുന്നവരും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പിടിയിലായിട്ടുണ്ടെന്ന് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ശനിയാഴ്‍ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും നിലവില്‍ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശ പ്രകാരം ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധനകള്‍. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കണ്ടെത്താനും പ്രദേശങ്ങളില്‍ നിയമവാഴ്‍ചയും സുരക്ഷയും ഉറപ്പുവരുത്താനും ലക്ഷ്യമിട്ടായിരുന്നു പരിശോധനകള്‍ നടത്തിയതെന്നും ഔദ്യോഗിക പ്രസ്‍താവന പറയുന്നു.

മഹ്‍ബുലയില്‍ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടന്നുവരികയാണ്. നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും കണ്ടെത്താനും വിവിധ കേസുകളില്‍ പിടിയിലാവാനുള്ളവരെ അന്വേഷിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും ലക്ഷ്യമിട്ട് ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല പോലുള്ള സ്ഥലങ്ങളില്‍ ദിവസേനയെന്നോണം പരിശോധന നടക്കുന്നുണ്ടെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.

സുരക്ഷാ സേനകള്‍ നടത്തുന്ന പരിശോധനകളോട് സഹകരിക്കണമെന്ന് രാജ്യത്തെ എല്ലാ സ്വദേശികളോടും പ്രവാസികളോടും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. താമസ നിയമങ്ങളുടെ ലംഘനം മറച്ചുവെയ്‍ക്കാന്‍ സഹായിക്കരുത്. അങ്ങനെ ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. പ്രവാസികളുടെ സ്‍പോണ്‍സര്‍മാര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും കുവൈത്തിന്റ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'കുവൈത്ത് ന്യൂസ് ഏജന്‍സി' (KUNA) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Read also:  വിമാനത്താവളത്തിലെത്തിയ ഏഷ്യക്കാരുടെ കൈവശം ഹാഷിഷും ലഹരി ഗുളികകളും

click me!