ഖത്തറില്‍ തടവിലായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും തിരിച്ചെത്തി

By Web TeamFirst Published Aug 26, 2022, 10:15 AM IST
Highlights

ഷാര്‍ജയില്‍ വഴി ബുധനാഴ്ചയാണ് ബേസില്‍ ബെംഗളൂരുവില്‍ എത്തിയത്. ബെംഗളൂരുവിലെ നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസര്‍ റീസ രജ്ജിത്തിന്റെ നേതൃത്വത്തില്‍ ബേസിലിനെ സ്വീകരിച്ച്  കെ.എസ്.ആര്‍.ടി.സി ബസിലാണ് നാട്ടിലെത്തിച്ചത്.

തിരുവനന്തപുരം: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തറിലെ ജയിലില്‍ തടവിലായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും നാട്ടില്‍ തിരിച്ചെത്തി. സംഘത്തിലെ അവസാനത്തെ ആളായിരുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശി ബേസിലാണ് വ്യാഴാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തിയത്.

ഇതേ സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ചു പേരെ കഴിഞ്ഞമാസം തന്നെ നോര്‍ക്ക റൂട്ട്സ് ഇടപെട്ട് ഖത്തറില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിച്ചിരുന്നു. എന്നാല്‍ അന്ന് കൊവിഡ് ബാധിച്ചിരുന്നതിനാല്‍ ഖത്തറില്‍ ക്വാറന്റീനിലായിരുന്ന ബേസിലിന് മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. 

ഖത്തറില്‍ നിന്ന് ഷാര്‍ജ വഴി ബുധനാഴ്ചയാണ് ബേസില്‍ ബെംഗളൂരുവില്‍ എത്തിയത്. ബെംഗളൂരുവിലെ നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസര്‍ റീസ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ബേസിലിനെ സ്വീകരിച്ച്  കെ.എസ്.ആര്‍.ടി.സി ബസിലാണ് നാട്ടിലെത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ നോര്‍ക്ക പ്രതിനിധി എം. ജയകുമാര്‍ സ്വീകരിച്ച് വീട്ടിലേയ്ക്ക് യാത്രയാക്കി.

Read also:  300 നഴ്‌സുമാര്‍ക്ക് അവസരം; നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം രണ്ടാം ഘട്ടത്തിലേക്ക്

ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ തൊഴിലാളികളായിരുന്ന ഇവര്‍ ശക്തമായ കാറ്റില്‍പെട്ടാണ് ഖത്തറിന്റെ സമുദ്രാര്‍ത്തി കടന്നത്. തുടര്‍ന്ന് ഖത്തര്‍ അധികൃതരുടെ പിടിയിലാവുകയും, പിന്നീട് ജയിലിലാവുകയും ചെയ്തു. കഴിഞ്ഞമാസം നോര്‍ക്ക ഇടപെട്ടാണ് ഇവരുടെ ജയില്‍ മോചനം സാധ്യമാക്കിയത്.

നോര്‍ക്ക, കേന്ദ്ര വിദേശകാര്യമന്ത്രാലയം, ഇറാനിലെയും ഖത്തറിലേയും ഇന്ത്യന്‍ എംബസികള്‍ എന്നിവയുടെയെല്ലാം നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിച്ചത്. ഇവരുടെ മോചനത്തിന് അടിയന്തിരമായി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ഇറാനിലേയും ഖത്തറിലേയും  ഇന്ത്യന്‍ എംബസികളുമായും ബന്ധപ്പെട്ടിരുന്നു.

Read also: ഗള്‍ഫ് രാജ്യങ്ങളിലെ നഴ്‌സിംഗ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്‌സ് വഴി പരിശീലനം

click me!