
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ പണംവാരി ലീഗുകളിലൊന്നാണ് ഇന്ന് ഐപിഎല്‍. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണാവകാശം വാശിയേറിയ ലേലം വിളിക്കൊടുവില്‍ ആരാധകരെപ്പോലും ഞെട്ടിച്ച് സ്റ്റാര്‍ സ്പോര്‍ട്സ് ഇന്ത്യ സ്വന്തമാക്കിയത് 16,437.5 കോടി രൂപക്കായിരുന്നു. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ ഓരോ പന്തെറിയുമ്പോഴും അതിനായി സ്റ്റാര്‍ സ്പോര്‍ട്സ് മുടക്കുന്ന തുക എത്രയാണെന്ന് കേട്ടാല്‍ ആരാധകര്‍ ശരിക്കും അമ്പരക്കും.
ഐപിഎല്ലിലെ ഓരോ പന്തിനും 25 ലക്ഷം രൂപയാണ് സ്റ്റാര്‍ സ്പോര്‍ട്സ് ബിസിസിഐക്ക് നല്‍കുന്നതെന്ന് ചുരുക്കം. അതായത് ഒരോവറിന് 1.5 കോടി രൂപ. അതായത് ഓരോ മത്സരത്തിനും സ്റ്റാര്‍ ഇന്ത്യ മുടക്കുന്നത് 60 കോടി രൂപ. 2015-2016 സാമ്പത്തികവര്‍ഷം ബിസിസിഐയുടെ വരുമാനത്തില്‍ 300 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ലോകത്തിലെ ഏറ്റവും സമ്പന്ന ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പോലും ഇക്കാലയളവില്‍ 204 ശതമാനം വരുമാനവര്‍ധനവെ ഉണ്ടാക്കാനായിട്ടുള്ളു എന്നോര്‍ക്കണം. ഐപിഎല്ലിലെ വരുമാനക്കണക്കെടുത്താല്‍ അത് ഇന്ത്യയുടെ ആകെ ജിഡിപിയുടെ 0.6ശതമാനം വരും. ഐപിഎല്ലിന്റെ ബ്രാന്‍ഡ് മൂല്യമാകട്ടെ ഇപ്പോള്‍ 5500 മില്യണ്‍ ഡോളറാണ്. 2008ല്‍ തുടക്കമിട്ട ഐപിഎല്ലാണ് ബിസിസിഐയെ ലോകത്തിലെ ഏറ്റവും വരുമാനമുള്ള കായികസംഘടനകളില്‍ ഒന്നാക്കി മാറ്റിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!