പ്രഫ.അബ്ദുൽ ഗഫാറിന്‍റെ ആത്മകഥ 'ഞാൻ സാക്ഷി' എം എസ് ധോണി പ്രകാശനം ചെയ്തു

By Web TeamFirst Published Jan 8, 2023, 3:23 PM IST
Highlights

പ്രൊഫസർ അബ്ദുൽ ഗഫാറിന്‍റെ ആത്മകഥ 'ഞാൻ സാക്ഷി' പ്രകാശനം ചെയ്തു; ചടങ്ങിന് സാക്ഷിയായി ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയും രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരും. ടോവിനോ അടക്കമുള്ള അതിഥികൾക്ക് ആദ്യ കോപ്പി കൈമാറി ധോണി.

കാസർകോട്:  സാങ്കേതിക വിദ്യാഭ്യാസ വിദഗ്ദൻ  പ്രൊഫ. കെ.കെ.അബ്ദുൽ  ഗഫാറിന്‍റെ  ആത്മകഥ 'ഞാൻ സാക്ഷി’ പ്രകാശനം ചെയ്തു. ബേക്കൽ താജിന്‍റെ പുൽതകിടിയിൽ നടന്ന ചടങ്ങിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി, ദുബായ് ഹെൽത്ത് അതോറിറ്റി സിഇഒ  ഡോ. മർവാൻ അൽ മുല്ലയ്ക്ക് ആദ്യ കോപ്പി  നൽകി. ചടങ്ങിനെത്തിയ നടന്‍ ടൊവിനോ തോമസ് അടക്കമുള്ള മറ്റ് പ്രമുഖർക്കും ധോണി തന്നെ 'ഞാൻ സാക്ഷിയുടെ' കോപ്പികൾ സമ്മാനിച്ചു.

ആത്മസുഹൃത്ത് ഡോ. ഷാജിർ ഗഫാറിന്‍റെ പിതാവിന്‍റെ ആത്മകഥയുടെ പ്രകാശനത്തിന് സ്വദേശമായ റാഞ്ചിയിൽ നിന്നാണ് ധോണി എത്തിയത്. റാഞ്ചിയിൽ നിന്ന് മുംബൈ വഴി മംഗലാപുരത്തെത്തിയ ധോണി അവിടെ നിന്ന് റോഡ് മാർഗമാണ് കാസർകോട് എത്തിയത്. ആത്മകഥ പ്രകാശനത്തിനായി മാത്രം കേരളത്തിൽ എത്തിയ ധോണി ഞായറാഴ്ച മടങ്ങും. അധ്യാപനം ഒരു കലയാണെന്നും അധ്യാപകരെ ഏറെ ബഹുമാനിക്കുന്നുവെന്നും ധോണി ചടങ്ങില്‍ പറഞ്ഞു.

പ്രൊഫ. അബ്ദുൽ ഗഫാറിന്‍റെ ആത്മകഥ അദ്ദേഹത്തിന്‍റെ ജീവിതവും, വിജ്ഞാനവും, ആത്മസമർപ്പണവും വിവരിക്കുന്നതാണെന്ന് പ്രകാശന ചടങ്ങിന് ആശംസ നേർന്നുള്ള  വീഡിയോ സന്ദേശത്തിൽ ബഹുമാനപ്പെട്ട സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.  വിദ്യാഭ്യാസത്തിന്‍റെ ശക്തി എന്തെന്ന തിരിച്ചറിവ് നൽകുന്നതാണ്  ആത്മകഥയെന്നും  പ്രൊഫ. അബ്ദുൽ ഗഫാറിന്‍റെ ജീവിതം ഏവർക്കും പ്രചോദനമാകണമെന്നും  ഗവർണർ കൂട്ടിചേർത്തു.

പഠിപ്പിച്ച അദ്ധ്യാപകരുടെ വലിയ ആരാധകന്‍, അധ്യാപനം ജോലിയല്ല, കലയെന്ന് ധോണി

മാനവീയതയ്ക്ക് വേണ്ടി മാറ്റി വച്ച ജീവിതമായിരുന്നു പ്രൊഫ. അബ്ദുൽ ഗഫാറിന്‍റേതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി സിഇഒ ഡോ. മർവാൻ അൽ മുല്ല പറഞ്ഞു. ആത്മകഥ പ്രകാശനത്തിന് മുമ്പ് പ്രൊഫ. അബ്ദുൽ ഗഫാറിന്‍റെ വിദ്യാർത്ഥികൾ അദ്ദേഹവുമായുള്ള  ഓർമ്മകൾ പങ്കുവച്ചു. പുസ്തകത്തിന്‍റെ ഉള്ളടക്കം മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എ. ഷാഫി വിവരിച്ചു.

ഔദ്യോഗിക ജീവിതത്തിനിടെയുണ്ടായ അവിസ്മരണീയ അനുഭവങ്ങളാണ് പ്രൊഫ. ഗഫാർ ആത്മകഥയിൽ വിവരിക്കുന്നത്. ഇതിൽ പ്രിയ ശിഷ്യൻ രാജന്‍റെ തിരോധാനവും തുടർന്നുണ്ടായ  സർക്കാർ, പോലീസ് ഇടപെടലുകളും വിശദമായി പ്രതിപാദിക്കുന്നുണ്ട്.

സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനും കപിൽ സിബലിന്‍റെ മകനുമായ അഖിൽ സിബൽ, മുൻ കേന്ദ്രമന്ത്രി സലീം ഇക്ബാൽ ഷെർവാണി,   ഉദുമ എംഎൽഎ സി.എച്ച്.കുഞ്ഞമ്പു, കാസർകോട് എംഎൽഎ എൻ.എ. നെല്ലിക്കുന്ന്,  മംഗലാപുരം സിറ്റി സൗത്ത് എംഎൽഎ വേദവ്യാസ് കാമത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

click me!