Latest Videos

കൊവിഡിനെക്കുറിച്ച് വ്യാജവാർത്തകൾ; പഞ്ചാബിൽ 108 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

By Web TeamFirst Published Sep 10, 2020, 9:35 PM IST
Highlights

വിവര സാങ്കേതിക നിയമ പ്രകാരവും ഇന്ത്യൻ പീനൽ കോഡ് പ്രകാരവും  കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 
 


ഹരിയാന: കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് പഞ്ചാബിൽ 108 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. 38 ഫേസ്ബുക്ക് അക്കൗണ്ടുകളും 49 ട്വിറ്റർ അക്കൗണ്ടുകളും 21 യൂട്യൂബ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ഫേസ്ബുക്കിലെ 151 അക്കൗണ്ടുകൾ, 100 ട്വിറ്റർ അക്കൗണ്ടുകൾ, 4 ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകളും 37 യൂട്യൂബ് അക്കൗണ്ടുകളും ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പഞ്ചാബിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഈ വിഷയവുമായി ബന്ധപ്പെട്ട് 121 എഫ് ഐആറുകളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. 

ദേശവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഉള്ളടക്കങ്ങൾ കണ്ടെത്തിയ 108 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായും ഇത്തരത്തിലുള്ള മറ്റ് അക്കൗണ്ടുകളെക്കുറിച്ച് തുടർ നടപടികൾക്കായി കാത്തിരിക്കുകയാണെന്നും ഡിജിപി ​ദിൻകർ ​ഗുപ്ത പറഞ്ഞു. ഉപയോക്താക്കളുടെ വിവരങ്ങൾ നൽകാൻ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവര സാങ്കേതിക നിയമ പ്രകാരവും ഇന്ത്യൻ പീനൽ കോഡ് പ്രകാരവും  കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

കൊവിഡിനെ സംബന്ധിച്ച് സ്ഥിരീകരിക്കാത്ത വാർത്തകളോ വീഡിയോകളോ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടതായി ഡയറക്ടർ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ അർപിത് ശുക്ല പറഞ്ഞു. കൊവിഡിനെ സംബന്ധിച്ച് വ്യാജവാർത്തകൾ വ്യാപിക്കുന്ന വിവരം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി അമരീന്ദർ സിം​ഗാണ് നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്.

'കൊവിഡ് 19 മറവിൽ അവയവ വ്യാപാരം' എന്ന പേരിലാണ് വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.  ഇത്തരം വ്യാജവാർത്തകൾ സർക്കാരിനെയും ആരോ​ഗ്യപ്രവർത്തകരെയും നിരുത്സാഹപ്പെടുത്തുക മാത്രമല്ല, ജനങ്ങൾ കൊവിഡ് ചികിത്സയ്ക്ക് തയ്യാറാകാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 

click me!