സ്വകാര്യത നയത്തിൽ വീണ്ടും വ്യക്തത വരുത്തി വാട്സ് ആപ്പ്; വ്യക്തികൾ തമ്മിലുള്ള മെസേജുകൾ സുരക്ഷിതമെന്ന് കമ്പനി

By Web TeamFirst Published Jan 12, 2021, 2:09 PM IST
Highlights

വാട്സാപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷൻ വിവരങ്ങളോ വാട്സാപ്പ് ആരുമായും പങ്കുവെക്കില്ലെന്നാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി നൽകുന്ന ഉറപ്പ്.

ദില്ലി: സ്വകാര്യത നയത്തിൽ വീണ്ടും വ്യക്തത വരുത്തി വാട്സ് ആപ്പ്. വ്യക്തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്ന് ആവർത്തിച്ച് വാട്സ് ആപ്പ് വീണ്ടും വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നൽകുക എന്ന് വാട്സ് ആപ്പ് പറയുന്നു. വ്യക്തികൾ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങൾ വാട്സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നാണ് അവകാശവാദം. 

വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷൻ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്നാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി നൽകുന്ന ഉറപ്പ്. ഫോണിലെ കോണ്ടാക്ടുകളും കാൾ ലിസ്റ്റും അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവയക്കുമെന്ന ആരോപണവും വാട്സ് ആപ്പ് തള്ളി. 

സ്വകാര്യ സന്ദേശങ്ങളോ കോളുകളോ കാണാന്‍ വാട്സ് ആപ്പിനോ ഫേസ്ബുക്കിനോ സാധിക്കില്ല. എൻഡ് ടു എൻഡ് എൻക്രപിപ്ഷൻ  വഴിയാണ് വ്യക്തികൾ തമ്മിലുള്ള ആശയവിനിമയം നടക്കുന്നതെന്ന് കമ്പനി ആവർത്തിച്ചു. എന്നാൽ വാട്സ് ആപ്പ് ഉപയോഗിച്ച് നടത്തുന്ന കച്ചവടങ്ങളുടെ വിവരങ്ങൾ മാത്രം ഫേസ്ബുക്കിന് നൽകും. വ്യക്തിപരമായ സംഭാഷണങ്ങളും ബിസിനസ് സംവാദങ്ങളും വ്യത്യസ്തമാണെന്നാണ് ഇതിനുള്ള  വാട്സ് ആപ്പിന്‍റെ വിശദീകരണം. 

ഉപഭോക്താക്കള്‍ ഓൺലൈൻ ആയി വാങ്ങുന്ന സാധങ്ങളുടെ സ്വഭാവമനുസരിച്ചുള്ള പരസ്യങ്ങൾ ഫേസ്ബുക്ക് ഷോപ്പ് പോലുള്ള സാമൂഹ്യ മാധ്യമ ഇടങ്ങളിൽ ലഭ്യമാക്കലാണ്  ഉദ്ദേശ്യമെന്നും വിശദീകരിക്കുന്നു. ഇങ്ങനെ വിവരങ്ങൾ കൈമാറുമ്പോൾ ഉപഭോക്താക്കളെ വാട്സ് ആപ്പ് അത് അറിയിക്കുമെന്നും വിശദീകരണത്തിൽ പറയുന്നു. സ്വകാര്യത ഉറപ്പ് വരുത്താൻ സമയപരിധി നിശ്ചയിച്ച് സ്വയം ഡിലീറ്റാവുന്ന മെസേജുകൾ ഉപയോഗിക്കാമെന്നും നിലവിൽ എന്തൊക്കെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കൾക്ക് തന്നെ പരിശോധിക്കാവുന്നതാണെന്നും വാട്സ് ആപ്പ് വിശദീകരിക്കുറിപ്പിൽ പറയുന്നു.  

click me!