കെ ഫോൺ: നാല് മാസം കൊണ്ട് ഒന്നാം ഘട്ടം പൂർത്തീകരിച്ച് രണ്ടാംഘട്ടത്തിന് തുടക്കം

By Web TeamFirst Published Dec 27, 2019, 2:10 PM IST
Highlights

കെ.എസ്.ഇ.ബിയുടെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകളിലൂടെയാണ് ഫൈബർ ലൈനുകൾ വലിക്കുന്നത്.  പൈലറ്റ് പദ്ധതി  പൂർത്തിയായി കഴിഞ്ഞാൽ  ആദ്യഘട്ടത്തിൽ    30,000 കിലോ മീറ്റർ ഒപ്ക്ടിക്കൽ ഫൈബർ സംസ്ഥാനത്തുടനീളം വലിക്കും. 

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ കെ ഫോൺ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.  ഒന്നാം ഘട്ടത്തിൽ സർവ്വെ പൂർത്തിയായ 50,000 കിലോമീറ്ററിൽ തിരഞ്ഞെടുക്കപ്പെട്ട 30,000 കിലോ മീറ്ററിൽ ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തെ  പരുത്തിപ്പാറയിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ മുതൽ ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്‍റര്‍ വരെയുള്ള 11 കിലോ മീറ്റർ ലൈനിലാണ്  ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലികൾ ആരംഭിച്ചത്. 

കെ.എസ്.ഇ.ബിയുടെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകളിലൂടെയാണ് ഫൈബർ ലൈനുകൾ വലിക്കുന്നത്.  പൈലറ്റ് പദ്ധതി  പൂർത്തിയായി കഴിഞ്ഞാൽ  ആദ്യഘട്ടത്തിൽ    30,000 കിലോ മീറ്റർ ഒപ്ക്ടിക്കൽ ഫൈബർ സംസ്ഥാനത്തുടനീളം വലിക്കും. ഇതിനുള്ള സർവ്വെ നടപടികൾ പൂർത്തിയായി കഴിഞ്ഞു  
പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കിയതിന് ശേഷം പദ്ധതി നടപ്പിലാക്കാൻ വേണ്ടിയുള്ള പ്രാഥമിക സർവ്വെ ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചിരുന്നു.

 സംസ്ഥാനത്തെ ഒറ്റപ്പെട്ട ​ഗ്രാമ പഞ്ചായത്തായ ഇടമലക്കുടി തുടങ്ങി, വയനാട്, ഇടുക്കി  ഉൾപ്പെടെയുള്ള ഉൾ പ്രദേശങ്ങളിലും സർവ്വെ നടപടികൾ പൂർത്തിയായിന് ശേഷമാണ് രണ്ടാം ഘട്ട നിർമ്മാണത്തിലേക്ക് കടന്നത്. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്ത് സൗജന്യമായി ഇന്‍റര്‍നെറ്റ് കണക്ഷൻ നൽകേണ്ട 10,000 സർക്കാർ ഓഫീസുകൾ ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞു. 

ഇപ്പോൾ ആരംഭിച്ച ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്നത് മാർച്ച് മാസത്തോടെ 10,000 കിലോ മീറ്ററും , ജൂൺ മാസത്തോടെ 30000 കിലോമീറ്ററും പൂർത്തീകരിക്കുവാനുമാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.  സംസ്ഥാനത്ത് മുഴുവൻ  ജനങ്ങൾക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സർക്കാർ നയത്തിന്റെ ഭാ​ഗമായാണ് കെ ഫോൺ പദ്ധതി നടപ്പിലാക്കുന്നത്.  

ഇതിലൂടെ സംസ്ഥാനത്തെ സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും, പിന്നോക്കം മേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങൾക്കും സൗജന്യ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകാനാണ് ലക്ഷ്യം. ബാക്കിലുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് നൽകും.  സംസ്ഥാന സർക്കാരിന് വേണ്ടി കേന്ദ്ര പൊതു മേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽ ടെൽ, എസ്. ആർ.ഐ.ടി എന്നിവർ ചേർന്ന കൺസോഷ്യമാണ് പദ്ധതി നടപ്പിലാക്കുന്നത്.
 

click me!