റോഡും വണ്ടിയും ഉണ്ടാക്കുന്നവര്‍ക്കും എട്ടിന്‍റെ പണിയുണ്ട്, പുതിയ നിയമത്തില്‍!

By Web TeamFirst Published Sep 1, 2019, 11:12 AM IST
Highlights

ആദ്യം റോഡു നന്നാക്കൂ എന്നിട്ടാവാം ജനങ്ങളെ പിഴിയുന്നതെന്ന് വാദിക്കുന്നവര്‍ക്ക് കേന്ദ്രത്തിന്‍റെ കിടിലന്‍ മറുപടി

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഇന്നുമുതല്‍ നിയമമായിക്കഴിഞ്ഞു. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടി വരെ ഉയര്‍ത്തിക്കൊണ്ടുള്ളതാണ് ബില്‍. അതുകൊണ്ടു തന്നെ പുതിയ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.  

ഗതാഗത നിയമ ലംഘനങ്ങളുടെ പിഴകളെപ്പറ്റി പറയുമ്പോള്‍ പലരും ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് റോഡിന്‍റെ ശോചനീയാവസ്ഥയും മറ്റും. ആദ്യം റോഡു നന്നാക്കൂ എന്നിട്ടാവാം ജനങ്ങളെ പിഴിയുന്നതെന്ന് നമ്മളില്‍ പലരും വാദിക്കാറുണ്ട്. എന്നാല്‍ പുതിയ ബില്ലില്‍ ഇതിനുള്ള വ്യവസ്ഥയും ഉണ്ടെന്നുള്ളതാണ് കൗതുകകരം.

പുതിയ നിയമം അനുസരിച്ച് നിരത്തുകളിലുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും വാഹനം ഓടിച്ച ഡ്രൈവർ മാത്രമാവില്ല ഇനി കുറ്റക്കാർ. റോഡ് നിർമാണത്തിലെ അപാകത കാരണമാണ് അപകടമുണ്ടാകുന്നതെങ്കില്‍ റോഡ് നിര്‍മ്മിച്ച കരാറുകാരനും കുടുങ്ങും. ഇത്തരം കേസുകളില്‍ ഒരുലക്ഷം രൂപവരെ കരാറുകാരൻ പിഴ അടക്കേണ്ടിവരും. റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവക്ക് കോണ്‍ട്രാക്ടര്‍മാര്‍ക്കൊപ്പം ചിലപ്പോള്‍ നഗരാധികൃതരും ഉത്തരവാദികളാകും. ഇത്രകാലവും ഇങ്ങനെയൊരു വകുപ്പേ ഉണ്ടായിരുന്നില്ല. 

മാത്രമല്ല വാഹനത്തിന്‍റെ നിര്‍മ്മാണത്തിലെയോ സാങ്കേതികതയിലേയോ പിഴവാണ് അപകട കാരണമെങ്കിലോ? പുതിയ നിയമം അനുസരിച്ച് തീര്‍ച്ചയായും വാഹന നിർമാതാക്കളും കുടുങ്ങും. നൂറുകോടിരൂപ വരെയാണ് വാഹന നിര്‍മ്മാതാക്കള്‍ക്ക് പിഴയയായി അടക്കേണ്ടി വരിക. മാത്രമല്ല നിർമ്മാണത്തകരാറുള്ള വാഹനങ്ങൾ തിരിച്ചുവിളിക്കാൻ കമ്പനികളോട് ഉത്തരവിടാൻ പുതിയ നിയമം അനുസരിച്ച് സർക്കാരിനു സാധിക്കും. അതായത് വാഹനമുടമയ്ക്കുള്ള നഷ്ടപരിഹാരം നിർമാതാക്കൾ നൽകുകയോ പുതിയതു മാറ്റിനൽകുകയോ വേണം. ഇതിനെക്കുറിച്ചൊന്നും ഇതിനു മുമ്പ് ആരും ചിന്തിച്ചിരുന്നില്ലെന്നതും ഈ ബില്ലിനെ വേറിട്ടതാക്കുന്നു. 

തീര്‍ന്നില്ല. തകരാറുള്ള വാഹനങ്ങള്‍ കമ്പനി തിരികെ വാങ്ങി ഉപഭോക്താവിന് മുഴുവന്‍ പണവും മടക്കി നല്‍കണം, പുതിയ വാഹനങ്ങള്‍ ഡീലര്‍മാര്‍ ഉടമകള്‍ക്ക് കൈമാറേണ്ടത് രജിസ്ട്രേഷനു ശേഷം മാത്രം, വാഹനം എവിടെ രജിസ്‌റ്റര്‍ ചെയ്യണമെന്ന് ഉടമയ്‌ക്ക് തീരുമാനിക്കാം എന്നിങ്ങനെ പുതിയ നിയമത്തിലെ പുതുമകള്‍ നീളുന്നു. 

click me!