റോഡില്‍ ഷോ കാണിക്കുന്നവരുടെ കീശ ഇന്നുമുതല്‍ കീറിത്തുടങ്ങും!

By Web TeamFirst Published Sep 1, 2019, 10:41 AM IST
Highlights

ഓരോ നിയമ ലംഘനത്തിനും നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടിയോളം പിഴകളാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. അവയെന്തൊക്കെയാണെന്ന് വിശദമായി അറിയാം.

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഇന്നുമുതല്‍ നടപ്പിലാകുകയാണ്. ഓരോ നിയമ ലംഘനത്തിനും നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടിയോളം പിഴകളാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. അവയെന്തൊക്കെയാണെന്ന് വിശദമായി അറിയാം. 

പ്രായപൂർത്തിയാകാത്തവർ വാഹനം നിരത്തിലിറക്കിയാൽ രക്ഷിതാവിന് മൂന്ന് വർഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. കുട്ടിക്ക് 25 വയസ് വരെ ലൈസൻസ് അനുവദിക്കില്ല. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 1000 രൂപയാണ് പിഴ ശിക്ഷ. ഒപ്പം മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും.

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപയാണ് പിഴ. നിലവില്‍ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിൽ നിലവിൽ 100 രൂപയാണ് പിഴയെങ്കിൽ പുതിയ നിയമപ്രകാരം അത് ആയിരം രൂപയാണ്. അമിത വേഗത്തിന്റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയായിരിക്കും.

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ - 5000 രൂപ, പെര്‍മിറ്റില്ലാതെ ഓടിച്ചാല്‍ - 10,000 രൂപ, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിച്ചാല്‍ - 10,000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഓടിച്ചാല്‍ - 2000 രൂപയും പിഴ ഈടാക്കും. വാഹന റജിസ്‌ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.

ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:

പിഴകള്‍​

  • ഹെല്‍മറ്റ് ഇല്ലെങ്കില്‍ - 1000 (നിലവില്‍ 100
  • അപകടകരമായി വണ്ടിയോടിച്ചാല്‍  - 5000
  • ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാല്‍ - 5000  (നിലവില്‍ 500)
  • അമിത വേഗം - 1000-2000 (നിലവില്‍ 500)
  • സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ - 1000 (നിലവില്‍ 100)
  • മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ - 5000  (നിലവില്‍ 1000)
  • മദ്യപിച്ച് വാഹനം ഓടിച്ചാല്‍  - 10000  (നിലവില്‍ 2000)
  • ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ - 2000
  • അമിതഭാരം കയറ്റിയാല്‍ -  20,000 രൂപ (നിലവില്‍ 2000)


മറ്റ് മുഖ്യ വ്യവസ്ഥകൾ

  • ബസ്, ചരക്ക് ലോറി അടക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് 5 വർഷത്തിലൊരിക്കൽ പുതുക്കണം. നിലവിൽ ഇത് 3 വർഷം
  • ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി 10 വര്‍ഷം (നിലവില്‍ 20)
  • കാലാവധി പൂർത്തിയാകുന്ന ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സമയപരിധി ഒരു മാസത്തിൽ നിന്ന് ഒരു വർഷമാക്കും
  • അപകടത്തില്‍പ്പെടുന്നയാളെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം.
  • പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും
  • വാഹനം ഇടിച്ചിട്ട് ഓടിച്ചു പോകുന്ന കേസുകളില്‍ മരിക്കുന്നവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്‌ടപരിഹാരം (നിലവില്‍ 25,000 രൂപ), ഗുരുതര പരിക്കിന് 50,000 രൂപ (നിലവില്‍ 12,500 രൂപ)
  • ഇരകൾക്കു നഷ്‍ടപരിഹാരം നൽകേണ്ടത് അപകടമുണ്ടാക്കുന്ന വാഹനത്തിന്റെ ഉടമ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനി
  • നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആറ് മാസം.
  • കുട്ടികള്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിന് 25,000 രൂപ പിഴയും 3 വര്‍ഷം തടവും ലൈസന്‍സ് റദ്ദാക്കലും
  • വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധം 
  • പ്രത്യേക സാഹചര്യങ്ങളിലുള്ള അപകടങ്ങള്‍ക്കായി മോട്ടോര്‍ വാഹന ഫണ്ടില്‍നിന്ന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പരിരക്ഷ
  • അംഗവൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍ വാഹനത്തിന്റെ രൂപം മാറ്റാം.
  • അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍ ഉത്തരവാദികളാകും.
  • ലേണേഴ്സ് ലൈസന്‍സ് അപേക്ഷ, അപേക്ഷാ ഫീ എന്നിവ ഓണ്‍ലൈനില്‍.
  • ലൈസന്‍സ് അപേക്ഷകര്‍ക്ക് വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമല്ല.
  • ഡ്രൈവിംഗ് ലൈസന്‍സില്‍ കൂടുതല്‍ വിഭാഗങ്ങള്‍ ചേര്‍ക്കാനുള്ള അപേക്ഷ (ടൂവീലര്‍, ഫോര്‍വീലര്‍) രാജ്യത്ത് എവിടെയും നല്‍കാം
  • രാജ്യത്ത് വിതരണം ചെയ്യുന്ന ലൈസന്‍സുകളുടെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ദേശീയ രജിസ്‌റ്റര്‍
  • പുതിയ വാഹനങ്ങള്‍ ഡീലര്‍മാര്‍ ഉടമകള്‍ക്ക് കൈമാറേണ്ടത് രജിസ്ട്രേഷനു ശേഷം. വാഹനം എവിടെ രജിസ്‌റ്റര്‍ ചെയ്യണമെന്ന് ഉടമയ്‌ക്ക് തീരുമാനിക്കാം
  • തകരാറുള്ള വാഹനങ്ങള്‍ കമ്പനി തിരികെ വാങ്ങി ഉപഭോക്താവിന് മുഴുവന്‍ പണവും മടക്കി നല്‍കണം
click me!