ട്രാഫിക് നിയമലംഘകരുടെ കീശ കീറാന്‍ സര്‍ക്കാര്‍!

By Web TeamFirst Published Jul 16, 2019, 12:22 PM IST
Highlights

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ വീണ്ടും ലോക്സഭയില്‍

ദില്ലി: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചു. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും ഉള്‍പ്പെടെയുള്ള വമ്പന്‍ ഭേദഗതികളുമായാണ് നിയമം കൊണ്ടുവരുന്നത്. കഴിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കാലത്ത് ബില്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ തിങ്കളാഴ്ച വീണ്ടും അവതരിപ്പിക്കുകയായിരുന്നു.

അപകടത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാനും ബില്ലില്‍  വ്യവസ്ഥയുണ്ട്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലും ആംബുലന്‍സുകളുടെ വഴി തടസപ്പെടുത്തിയാലും മദ്യപിച്ച് വാഹനം ഓടിച്ചാലും 10000 രൂപ വീതം പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം. വാഹനാപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് രണ്ടര ലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. 

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ബില്ലെന്ന് അവതരണവേളയില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍, 18 സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയെന്നും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരി വിശദീകരിച്ചു. സുരക്ഷ വര്‍ധിപ്പിക്കാനും റോഡപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ബില്ലെന്നും ഗ‍ഡ്‍കരി വ്യക്തമാക്കി.

ട്രാഫിക് നിയം ലംഘനത്തിനുള്ള ബില്ലിലെ പിഴകള്‍​

  • അപകടകരമായി വണ്ടിയോടിച്ചാല്‍  - 5000
  • ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാല്‍ - 5000 
  • അമിത വേഗം - 1000-2000
  • സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ - 1000
  • മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ - 5000
  • മദ്യപിച്ച് വാഹനം ഓടിച്ചാല്‍  - 10000
  • ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ - 2000
  • ഹെല്‍മറ്റ് ഇല്ലെങ്കില്‍ - 1000, മൂന്നുമാസം ലൈസന്‍സ് സസ്‍പെന്‍ഷന്‍

ബില്ലിലെ മറ്റ് മുഖ്യ വ്യവസ്ഥകൾ

  • ഇരകൾക്കു നഷ്ടപരിഹാരം നൽകേണ്ടത് അപകടമുണ്ടാക്കുന്ന വാഹനത്തിന്റെ ഉടമ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനി
  • ബസ്, ചരക്ക് ലോറി അടക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് 5 വർഷത്തിലൊരിക്കൽ പുതുക്കണം. നിലവിൽ ഇത് 3 വർഷം
  • കാലാവധി പൂർത്തിയാകുന്ന ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സമയപരിധി ഒരു മാസത്തിൽ നിന്ന് ഒരു വർഷമാക്കും
  • അപകടത്തില്‍പ്പെടുന്നയാളെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം.
  • പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും
  • വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധം 
  • പ്രത്യേക സാഹചര്യങ്ങളിലുള്ള അപകടങ്ങള്‍ക്കായി മോട്ടോര്‍ വാഹന ഫണ്ടില്‍നിന്ന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പരിരക്ഷ
  • അംഗവൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍ വാഹനത്തിന്റെ രൂപം മാറ്റാം.
  • ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി തീരുന്നതിന് മുമ്പും ശേഷവും പുതുക്കാനുള്ള സമയ പരിധി ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ
  • അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍ ഉത്തരവാദികളാകും.
  • നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആറ് മാസം.
     
click me!