വണ്ടിക്കമ്പനികള്‍ ഷിഫ്റ്റുകള്‍ വെട്ടുന്നു, ഈ ജീവിതങ്ങളില്‍ ഇരുള്‍ പരക്കുന്നു

By Web TeamFirst Published Sep 2, 2019, 1:02 PM IST
Highlights

പറഞ്ഞുവരുന്നത് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധി ജീവനക്കാരുടെ ഉള്‍പ്പെടെയുള്ളവരുടെ ജീവിതങ്ങളിലേക്ക് ഇരുള്‍ പരത്തുന്നതിനെക്കുറിച്ചാണ്. കുടുംബ ബന്ധങ്ങളെപ്പോലും പിടിച്ചുലക്കുന്നതിനെക്കുറിച്ചാണ്

ഒരു പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയുടെ തെക്കേ ഇന്ത്യയിലെ പ്ലാന്‍റില്‍ അടുത്തിടെ നടന്ന സംഭവമാണ്. താല്‍പര്യമുള്ളവര്‍ക്ക് ജോലി രാജി വച്ചു പോകാമെന്ന് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള കീഴുദ്യോഗസ്ഥരോട് ചീഫ് ആവശ്യപ്പെടുന്നു. തുടരുന്നവര്‍ക്ക് 'നിസ്വാര്‍ത്ഥ സേവന'മായിരിക്കുമെന്നാണ് വാക്കുകളിലെ വ്യംഗാര്‍ത്ഥം. നിന്നിട്ട് പ്രത്യേകിച്ചൊരു കാര്യവുമില്ലെന്ന് തിരിച്ചറിഞ്ഞ മലയാളിയായ ഒരു എഞ്ചിനീയര്‍ ജോലി രാജി വച്ചു. ഭാര്യക്ക് ജോലിയുണ്ട്, അതിനാല്‍ തട്ടിമുട്ടിയാണെങ്കിലും തല്‍ക്കാലം മുന്നോട്ടു പോകാം. അതേസ്ഥലത്തു പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയിലെ മലയാളിയായ മറ്റൊരു എഞ്ചിനീയര്‍ സുഹൃത്തിന്‍റെ ഈ അനുഭവം വീട്ടമ്മയായ തന്‍റെ ഭാര്യയോട് പറയുന്നു. എന്നാല്‍ അവര്‍ക്ക് ആ വാക്കുകള്‍ മുള്ളുകളാകുന്നു. തനിക്ക് ജോലിയില്ലെന്ന് അറിഞ്ഞല്ലേ നിങ്ങള്‍ എന്നെ വിവാഹം കഴിച്ചതെന്ന് അവര്‍ തിരിച്ചു ചോദിക്കുന്നു.

പറഞ്ഞുവരുന്നത് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധി ജീവനക്കാരുടെ ഉള്‍പ്പെടെയുള്ളവരുടെ ജീവിതങ്ങളിലേക്ക് ഇരുള്‍ പരത്തുന്നതിനെക്കുറിച്ചാണ്. കുടുംബ ബന്ധങ്ങളെപ്പോലും പിടിച്ചുലക്കുന്നതിനെക്കുറിച്ചാണ്. ചെലവുകള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി  പല വാഹന നിര്‍മാതാക്കളും ഉല്‍പാദനം നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയിലേക്ക് നീങ്ങുന്നതായാണ് സൂചന. ഇതിന് പുറമേ ഷിഫ്റ്റുകളുടെ എണ്ണത്തിലും മിക്ക നിര്‍മാണ കേന്ദ്രങ്ങളിലും കുറവ് വരുത്തിക്കഴിഞ്ഞു.

വിചാരിക്കുന്നതിലും അപ്പുറത്താണ് വാഹനവിപണിയിലെ പ്രതിസന്ധിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് മാസത്തില്‍ ടൊയോട്ട, ഹ്യുണ്ടായ് തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തി. ചെലവുകള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഭേദഗതികളെന്നാണ് കമ്പനികള്‍ പറയുന്നത്. 

ജൂലൈ മാസത്തില്‍ തുടര്‍ച്ചായായി ഒന്‍പതാം മാസത്തിലും ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നാലെ ഓഗസ്റ്റിലെ വില്‍പ്പന കണക്കുകളും രൂക്ഷമായ പ്രതിസന്ധിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. സ്ഥിതി ഗുരുതരമാകുന്ന പക്ഷം കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരുടെ ജോലി നഷ്ടപ്പെട്ടേക്കുമെന്നാണ് വിപണി നിരീക്ഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഓഗസ്റ്റ് 16, 17 തീയതികളില്‍ ടൊയോട്ട തങ്ങളുടെ ബാംഗ്ലൂര്‍ പ്ലാന്‍റുകളിലെ ഉല്‍പാദനം നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ മാസം ആകെ അഞ്ച് ദിവസം ഉല്‍പ്പാദനം നിര്‍ത്തിവെച്ചതായി ടൊയോട്ട ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍ രാജ പറയുന്നു. 7,000 ത്തോളം വാഹനങ്ങള്‍ ഫാക്ടറികളില്‍ കെട്ടിക്കിടക്കുന്നതാണ് ഇതിന് കാരണം. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടയും ദിവസങ്ങളോളം തങ്ങളുടെ ഉല്‍പാദനം നിര്‍ത്തിവയ്ക്കുകയുണ്ടായി. ബോഡി ഷോപ്പ്, പെയിന്‍റ് ഷോപ്പ്, എന്‍ജിന്‍ -ട്രാന്‍സ്മിഷന്‍ വിഭാഗങ്ങളിലായാണ് കഴിഞ്ഞ മാസം ഉല്‍പാദനം നിര്‍ത്തിവച്ചത്. എന്നാല്‍, തൊഴിലാളികള്‍ക്ക് ആര്‍ക്കും ജോലി നഷ്‍ടപ്പെടില്ലെന്ന് ഹ്യുണ്ടായ് പറയുന്നു.

2018 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കാർ വിൽപ്പന 23.3 ശതമാനമാണ് കുറഞ്ഞത്. 2004 ന് ശേഷമുള്ള ത്രൈമാസ വിൽപ്പനയിലെ ഏറ്റവും വലിയ സങ്കോചമാണിത് (സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി ഡേറ്റാ ബേസ് പ്രകാരം). കാര്‍ വിപണിയിലുണ്ടായ ഇടിവ് ടയര്‍ നിര്‍മാതാക്കള്‍, സ്റ്റീല്‍ വ്യവസായികള്‍, സ്റ്റീയറിംഗ് നിര്‍മാതാക്കള്‍ തുടങ്ങിയവരെയും വലിയ രീതിയില്‍ ബാധിച്ചു. ഇതിനൊപ്പം വാഹന വായ്പകളുടെ കാര്യത്തിലും ഇടിവുണ്ടായി. വാഹന വായ്പകളുടെ വളര്‍ച്ച 5.1 ശതമാനം മാത്രമാണ്. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണിത്.

മാരുതി സുസുക്കിക്ക് ഓഹരി ഉടമസ്ഥതതയുളള വാഹന ബോഡി കംപോണന്‍റുകള്‍ നിര്‍മിക്കുന്ന ബെല്‍സോണിക്ക 350 ല്‍ അധികം താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വാഹനങ്ങളുടെ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളും വാഹന നിര്‍മാതാക്കളും ഡീലര്‍മാരും അടക്കം ഇതിനകം മൂന്നര ലക്ഷം തൊഴിലുകള്‍ വെട്ടിക്കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ ഇരുചക്ര വാഹന വിപണിയില്‍ 2019 ഏപ്രില്‍ - ജൂണ്‍ വരെയുളള കാലത്ത് 11.7 ശതമാനം ഇടിവ് നേരിട്ടു. 2008 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുളള പാദത്തില്‍ ഉണ്ടായതിന് ശേഷമുളള ഏറ്റവും വലിയ ഇടിവാണ് രാജ്യത്തെ ഇരുചക്ര വാഹന വിപണി നേരിടുന്നത്.  

അതേസമയം തുടര്‍ച്ചയായ പത്താംമാസത്തിലും വില്‍പ്പനയിലെ ഇടിവ് തുടര്‍ക്കഥയാകുകയാണ്. ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ കനത്ത ഇടിവാണ് ഓഗസ്റ്റിലും. 32.7 ശതമാനം ഇടിവ്. 2018 ഓഗസ്റ്റില്‍ കമ്പനി 1,58,189 വാഹനങ്ങള്‍ വിറ്റിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 1,06,413 ആയി കുറഞ്ഞു. കഴിഞ്ഞ രണ്ടുമാസവും വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് മാരുതി നേരിട്ടത്. 

മാരുതിയുടെ ആഭ്യന്തര വില്‍പ്പന 34.3 ശതമാനം ഇടിഞ്ഞു. അള്‍ട്ടോ, പഴയ വാഗണ്‍ ആര്‍ മോഡലുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 71.8 ശതമാനത്തിന്‍റെ കുറവാണ് കമ്പനി നേരിട്ടത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ പ്രസ്‍തുത മോഡലുകളുടെ 35895 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ ഈ മാസം വെറും 10123 എണ്ണം മാത്രമാണ്.

പുതിയ വാഗണ്‍ ആര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, സെലേരിയോ, ഡിസയര്‍, ബലേനോ തുടങ്ങിയ കോംപാക്ട് പതിപ്പുകളെല്ലാം കൂടി 54274 യൂനിറ്റുകള്‍ വിറ്റു. 2018 ഓഗസ്റ്റില്‍ ഈ വാഹനങ്ങളുടെ വില്‍പ്പന 71364 യൂനിറ്റുകളായിരുന്നു. 23.9 ശതമാനം ഇടിവ്. 

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ വില്‍പ്പന 51.28 ശതമാനം ഇടിഞ്ഞപ്പോള്‍ മറ്റൊരു ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ വില്‍പ്പനയും 21 ശതമാനത്തോളം ഇടിഞ്ഞു. ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടാറ്റക്കും മഹീന്ദ്രക്കുമൊക്കെ ഓഗസ്റ്റിലും വന്‍തിരിച്ചടി നേരിട്ടു. ടാറ്റക്ക് 49 ശതമാനവും മഹീന്ദ്രക്ക് 26 ശതമാനവും ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്. 


 

click me!