മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കിടെ ഛത്തിസ്ഗഡ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടവോട്ടെടുപ്പിൽ മികച്ച പോളിംഗ്. 70 ശതമാനം പോളിംഗാണ് ബസ്തർ ഉൾപ്പെടെയുള്ള മേഖലകളിൽ രേഖപ്പെടുത്തിയത്. ബീജാപൂരില്‍ നാല് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ അഞ്ച് മാവോയിസ്റ്റുകളെ സൈന്യം കൊലപ്പെടുത്തി.
ദില്ലി: മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കിടെ ഛത്തിസ്ഗഡ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടവോട്ടെടുപ്പിൽ മികച്ച പോളിംഗ്. 70 ശതമാനം പോളിംഗാണ് ബസ്തർ ഉൾപ്പെടെയുള്ള മേഖലകളിൽ രേഖപ്പെടുത്തിയത്. ബീജാപൂരില്‍ നാല് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ അഞ്ച് മാവോയിസ്റ്റുകളെ സൈന്യം കൊലപ്പെടുത്തി. സുഖ്മയിൽ രണ്ട് മാവോയിസ്റ്റുകളേയും സൈന്യം വകവരുത്തി. ദണ്ഡേവാഡയില്‍ സൈനികരെ ലക്ഷ്യമിട്ട് നടന്ന ബോബ് സ്ഫോടനങ്ങളില്‍ ആര്‍ക്കും പരിക്കില്ല.
പോളിംഗ് പുരോഗമിക്കവേ ,ഉച്ചയ്ക്ക പന്ത്രണ്ടരയോടെയാണ് ബീജാപൂരില്‍ സൈന്യത്തിന് നേരെ മാവോയിസ്ററ് ആക്രമണം ഉണ്ടായത്. സൈന്യവും തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ നാല് മണിക്കൂര്‍ നീണ്ടു. അഞ്ച് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതായി സൈനികവക്താക്കള്‍ അറിയിച്ചു. പ്രത്യേക സേനയായ കോബ്രയുടെ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.. ദണ്ഡേവാഡയിലെ തുമാക്പാല്‍ സൈനിക ക്യാന്പിന് സമീപം പോളിംഗിന് തൊട്ടു മുന്പ് ബോംബ് സ്ഫോടനം ഉണ്ടായി.
സിആര്‍പിഎഫ് ജവാന്‍മാരെ ലക്ഷ്യമിട്ട് റോഡില്‍ കുഴിച്ചിട്ട സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സൈനികര് കടന്നുപോയതിന് ശേഷമായിരുന്നു സ്ഫോടനം.അതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. കോന്‍റയിലെ ഒരു ബൂത്തില്‍ മൂന്ന് സഫോടകവസ്തുക്കള്‍ സൈന്യം കണ്ടെത്തി.തുടര്‍ന്ന് പോളിംഗിനായി മറ്റൊരു ബൂത്ത് സജ്ജീകരിച്ചു. മാവോയിസ്ററുകള്‍ക്ക് ഏറെ സ്വാധീനമുള്ള ബസ്തര്‍ , നന്ദഗാവ് മേഖലകളിലെ 18 സീറ്റുകളിലേക്കാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
ദളിത് ആദിവാസ് വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഈ മേഖലകളില് പരമ്പരാഗതമായി കോണ‍്ഗ്രസിനാണ് മുന്‍തൂക്കം. കഴിഞ്ഞ തവണ 18 സീറ്റില്‍ 12 ഉം കോണ്‍ഗ്രസിനാണ് ലഭിച്ചത്. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ,സ്വന്തം പാര്‍ട്ടി രൂപീകരിച്ച മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയും മല്‍സരരംഗത്തുണ്ട്. ബിഎസ്പിയും സിപിഐയുമായി ചേര്‍ന്ന സംഖ്യം രൂപീകരിച്ചാണ് അജിത് ജോഗിയുടെ പോരാട്ടം. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കാന്‍ ഇതിടയാക്കുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി രമണ്‍ സിംഗ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്ന് ജനവിധി തേടിയവരില്‍ ഉള്‍പ്പെടും.