വരാനിരിക്കുന്നത് ജീവൻമരണ പോരാട്ടമാണെന്നുറപ്പിച്ചുകൊണ്ടാണ് പി ജയരാജന്‍റെ പേരുകൂടി സിപിഎമ്മിന്‍റെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലേക്ക് കടന്നുവരുന്നത്. കണ്ണൂരിലും മലബാറിലും പി ജയരാജനുള്ള വലിയ ജനപിന്തുണ വോട്ടാക്കി മാറ്റാനാണ് പാർട്ടിയുടെ ആലോചന.
തിരുവനന്തപുരം: വടകര ലോക്സഭാ സീറ്റിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ മത്സരിപ്പിക്കാൻ സിപിഎം ആലോചിക്കുന്നു. കെ ടി കുഞ്ഞിക്കണ്ണൻ, മുഹമ്മദ് റിയാസ്, വി ശിവദാസൻ തുടങ്ങിയ പേരുകളും വടകര സീറ്റിലെ സ്ഥാനാർത്ഥി സാധ്യതകളായി സിപിഎം പരിഗണിക്കുന്നുണ്ട്. എന്നാൽ വരാനിരിക്കുന്നത് ജീവൻമരണ പോരാട്ടമാണെന്ന് ഉറപ്പിച്ചുകൊണ്ടാണ് പി ജയരാജന്‍ കൂടി പരിഗണനാ പട്ടികയിലേക്ക് കടന്നുവന്നിരിക്കുന്നത്.
കണ്ണൂരും കോഴിക്കോടും പി ജയരാജനുള്ള വലിയ ജനപിന്തുണ വോട്ടാക്കി മാറ്റാനാണ് പാർട്ടിയുടെ ആലോചന. പി രാജീവ്, കെ എൻ ബാലഗോപാൽ എന്നീ രണ്ട് ജില്ലാ സെക്രട്ടറിമാർ കൂടി സിപിഎമ്മിന്‍റെ സാധ്യതാ സ്ഥാനാർത്ഥിപ്പട്ടികയിലുണ്ട്.
ഇതുകൂടാതെ എ എം ആരിഫ്, വീണ ജോർജ്, എ പ്രദീപ് കുമാർ എന്നീ സിറ്റിംഗ് എംഎൽഎമാരും സാധ്യതാ പട്ടികയിലുണ്ട്. മൂന്ന് ജില്ലാ സെക്രട്ടറിമാരെയും മൂന്ന് എംഎൽഎമാരെയും പരിഗണിക്കുന്നതോടെ സിപിഎമ്മിന്‍റെ സമീപനം വ്യക്തമായിക്കഴിഞ്ഞു. പരമാവധി മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി നേട്ടമുണ്ടാക്കുക എന്നതാണ് ഇത്തവണ സിപിഎമ്മിന്‍റെ തന്ത്രം.