ഛത്തീസ്ഗഢിൽ ആദ്യഘട്ട പോളിംഗ് നാളെ; മാവോയിസ്റ്റ് ആക്രമണഭീതിയിൽ മണ്ഡലങ്ങൾ; കനത്ത സുരക്ഷ

By Web TeamFirst Published Nov 11, 2018, 9:29 PM IST
Highlights

അഞ്ച് സംസ്ഥാനങ്ങളിലെ ചൂടേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ആദ്യഘട്ടമാണ് നാളെ. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീനമേഖലകളിലാണ് ആദ്യഘട്ട പോളിംഗ്. മുഖ്യമന്ത്രി രമൺ സിംഗിന്‍റെ മണ്ഡലമായ രാജ്നന്ദ്ഗാ‍വ് ഉൾപ്പടെ 18 മണ്ഡലങ്ങളിലാണ് നാളെ പോളിംഗ് നടക്കുന്നത്.

റായ്പൂർ: ഛത്തീസ്ഗഢിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. രാവിലെ ഏഴ് മണിയ്ക്കാണ് വോട്ടെടുപ്പ് തുടങ്ങുന്നത്. ഛത്തീസ്ഗഢിന്‍റെ 'ചുവപ്പ് ഇടനാഴി'യെന്നറിയപ്പെടുന്ന 18 മണ്ഡലങ്ങളിലാണ് ആദ്യഘട്ട പോളിംഗ് നടക്കുക. മാവോയിസ്റ്റ് ആക്രമണഭീഷണിയ്ക്കിടെയും തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. 

നക്സൽ സ്വാധീനമേഖലയായ ബസ്തറിലെ 12 മണ്ഡലങ്ങളിലും രാജ്നന്ദ്ഗാവിലെ 6 സീറ്റുകളിലുമാണ് നാളെ വോട്ടെടുപ്പ്. 18 മണ്ഡലങ്ങളിലായി 190 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 4336 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. 31 ലക്ഷത്തോളം വോട്ടർമാരാണ് നാളെ പോളിംഗ്ബൂത്തിലെത്തുക. മാവോയിസ്റ്റുകളുടെ വോട്ടെടുപ്പ് ബഹിഷ്കരണ ആഹ്വാനം നിലനിൽക്കെ ഒരു ലക്ഷത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയാണ് 18 മണ്ഡലങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. 

ആക്രമണങ്ങളുടെ പ്രചാരണകാലം

കനത്ത മാവോയിസ്റ്റ് ഭീഷണിയിലാണ് ഛത്തീസ്ഗഢിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള പ്രചാരണകാലം കടന്നുപോയത്. 15 ദിവസത്തിനിടെ ആറ് മാവോയിസ്റ്റ് ആക്രമണങ്ങളിലായി എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ തെരഞ്ഞെടുപ്പ് കവറേജിനെത്തിയ ദൂരദർശൻ വാർത്താസംഘത്തിലെ ക്യാമറാമാൻ അച്യുതാനന്ദ് സാഹൂവും ഉൾപ്പെടുന്നു. 

തെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന്, ഇന്ന് പോലും, ഛത്തീസ് ഗഢിൽ വിവിധ ഇടങ്ങളിലായി ആറിടത്താണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. കാൻകേർ ജില്ലയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ബിഎസ്എഫ് ജവാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. ബിജാപൂരിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. ഇതിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. 

കനത്ത സുരക്ഷയിൽ മണ്ഡലങ്ങൾ

തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് മണ്ഡലങ്ങളിൽ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മാത്രം 300 ഐഇഡി സ്ഫോടനകവസ്തുക്കളാണ് സൈന്യം കണ്ടെടുത്ത് നിർവീര്യമാക്കിയത്. സിആർപിഎഫ്, ബിഎസ്ഫ്, ഐടിബിപി എന്നീ അർധസൈനികവിഭാഗങ്ങളുടെ  650 കമ്പനികൾ സജ്ജമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി ഏതാണ്ട് 65,000 പൊലീസുദ്യോഗസ്ഥരെയും കേന്ദ്ര ആഭ്യന്തരവകുപ്പ് നിയോഗിച്ചിട്ടുണ്ട്. 

വിദൂരഗ്രാമങ്ങളിലെ മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികളും ഉദ്യോഗസ്ഥരെയും വ്യോമസേനയുടെയും ബിഎസ്എഫിന്‍റെയും പ്രത്യേക ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് എത്തിച്ചുകഴിഞ്ഞു. ദന്തേവാഡ ഉൾപ്പടെ അതീവജാഗ്രത ആവശ്യമുള്ള ബസ്തറിലെ പത്ത് മണ്ഡലങ്ങളിൽ പോളിംഗ് രാവിലെ ഏഴ് മണിയ്ക്ക് തുടങ്ങി ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ അവസാനിപ്പിക്കും. 

click me!