ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സർവേയിലെ കണ്ടെത്തൽ അനുസരിച്ച് പാലക്കാട്ടും മലമ്പുഴയിലും അതിശക്തമായ മത്സരമാണ് നടക്കുന്നത്. രണ്ടിടത്തും ബിജെപി വിജയിക്കാനോ രണ്ടാം സ്ഥാനത്ത് വരാനോ സാധ്യതയുണ്ടെന്ന് സർവേ വിലയിരുത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറെ പ്രതീക്ഷിക്കുന്ന ജില്ലയാണ് പാലക്കാട്. പാലക്കാട് നഗരമണ്ഡലത്തിലും മലമ്പുഴ മണ്ഡലത്തിലും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തേക്ക് വന്ന ബിജെപി അവരുടെ എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഈ രണ്ട് മണ്ഡലങ്ങളിലും ശക്തമായ പ്രചാരണമാണ് നടത്തി പോരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണം അഴിച്ചു വിട്ട് രണ്ട് മണ്ഡലത്തിലും ത്രികോണപ്പോരിൻ്റെ പ്രതീതി സൃഷ്ടിക്കാനും ബിജെപിക്ക് സാധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സർവേയിലെ കണ്ടെത്തൽ അനുസരിച്ച് പാലക്കാട്ടും മലമ്പുഴയിലും അതിശക്തമായ മത്സരമാണ് നടക്കുന്നത്. രണ്ടിടത്തും ബിജെപി വിജയിക്കാനോ രണ്ടാം സ്ഥാനത്ത് വരാനോ സാധ്യതയുണ്ടെന്ന് സർവേ വിലയിരുത്തുന്നു. മെട്രോ മാൻ ഇ.ശ്രീധരൻ ബിജെപി സ്ഥാനാർത്ഥിയായി എത്തിയതോടെ ദേശീയ ശ്രദ്ധ ആകർഷിച്ച പാലക്കാട്ട് യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണെന്നാണ് സർവേയിലെ കണ്ടെത്തൽ. എന്നാൽ നേരിയ മുൻതൂക്കം കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎൽയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഷാഫി പറമ്പിലിനാണ്.
മലമ്പുഴയിലേക്ക് വന്നാൽ കഴിഞ്ഞ തവണയെന്ന പോലെ ഇക്കുറിയും പോരാട്ടം ബിജെപിയും സിപിഎമ്മും തമ്മിലാണ്. സീനിയർ നേതാവും മുൻമുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് പകരമായി എ.പ്രഭാകരനെയാണ് സിപിഎം ഇക്കുറി മലമ്പുഴയിൽ മത്സരിക്കാനിറക്കിയത്. ബിജെപി നേതാവ് സി.കൃഷ്ണകുമാറാണ് താമര ചിഹ്നത്തിൽ ഇവിടെ മത്സരിക്കുന്നത്. കഴിഞ്ഞ തവണ അപ്രതീക്ഷതമായി രണ്ടാം സ്ഥാനത്ത് എത്തി അത്ഭുതപ്രകടനം നടത്തി കൃഷ്ണകുമാർ വളരെ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളിലൂടെ മലമ്പുഴയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും ഇവിടെ നേരിയ മുൻതൂക്കം എൽഡിഎഫിന് സർവേ നൽകുന്നു.