അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ ഒഴിപ്പിച്ച് ഫ്രാന്‍സ്; അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും
First Published Nov 18, 2020, 12:18 PM ISTഅഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായ രണ്ടായിരത്തോളം പേര്‍ താമസിച്ചിരുന്ന ഫ്രഞ്ച് ദേശീയ കായിക സ്റ്റേഡിയമായ സ്റ്റേഡ് ഡി ഫ്രാൻസിന്‍റെ സമീപത്തെ അനധികൃത അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് പൊലീസ് ഒഴിപ്പിച്ചു. ഏഷ്യ, ആഫ്രിക്കന്‍ വന്‍കരകളിലെ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയവരില്‍ ഭൂരിഭാഗവും ഇന്നും ഫ്രാന്‍സിലെ തെരുവുകളിലാണ് അന്തിയുറങ്ങുന്നത്. ഫ്ലൈ ഓവറുകള്‍ക്ക് താഴെയും റെയില്‍വേ സ്റ്റേഷനുകളിലും കനാലുകളുടെ വശങ്ങളിലും സ്റ്റേഡിയങ്ങള്‍ക്ക് സമീപത്തുമായി അന്തിയുറങ്ങുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ഇന്ന് ഫ്രാന്‍സിലുള്ളത്. കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനം സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയിലും മാസ്കോ, സാമൂഹിക അകലമോ ഇല്ലാതെയാണ് കുടിയേറ്റക്കാര്‍ കഴിഞ്ഞിരുന്നത്. അഭയാര്‍ത്ഥികളുടെ ഈ ദുരവസ്ഥയ്ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ചില നടപടികള്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഫ്രാന്‍സിന്‍റെ തെരുവുകളില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ടു. എന്നാല്‍ അടുത്തകാലത്തായി യൂറോപിലും പ്രത്യേകിച്ച് ഫ്രാന്‍സില്‍ അഭയാര്‍ത്ഥികളും സ്റ്റേറ്റും തമ്മില്‍ നിരവധി പ്രശ്നങ്ങള്‍ ഉടലെടുത്തു. ഇതോടെയാണ് അഭയാര്‍ത്ഥികള്‍ക്ക് ഒരു സ്ഥിരം താമസസൌകര്യമെന്ന നയത്തിലേക്ക് ഫ്രാന്‍സ് കടന്നത്.