ആരായിരുന്നു ആരാധകര്‍ക്ക് യുവി; ഈ 10 ചിത്രങ്ങള്‍ പറയും

First Published Jun 10, 2019, 4:58 PM IST

ഒന്നര പതിറ്റാണ്ടിലധികം കളിക്കളത്തിലും പുറത്തും പോരാട്ട വീര്യം കൊണ്ട് ത്രസിപ്പിച്ച ക്രിക്കറ്റ് താരമാണ് യുവ്‌രാജ് സിംഗ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലും ഫീല്‍ഡര്‍മാരിലും ഒരാളായിരുന്നു യുവി. കളിക്കളത്തിലെ വീര്യം ജീവിതത്തിലും കണ്ട യുവി അര്‍ബുദത്തെ അതിജീവിച്ച് ക്രിക്കറ്റ് പിച്ചില്‍ തിരിച്ചെത്തി കായിക ലോകത്തെ വിസ്‌മയിപ്പിച്ചു. യുവിയുടെ കരിയറും ജീവിതവും അങ്ങനെ ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രചോദനമായി. രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയുടെ നെടുംതൂണായി നിലകൊണ്ട് 17 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനോട് വിടചൊല്ലി പാഡഴിച്ച ഇതിഹാസ താരത്തിന്‍റെ ക്രിക്കറ്റ് ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങള്‍ നോക്കാം.

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ ആദ്യമായി കപ്പുയര്‍ത്തിയ 2000ലെ അണ്ടര്‍ 19 ലോകകപ്പിലാണ് യുവി എന്ന പേര് ക്രിക്കറ്റ് ലോകത്തിന്‍റെ കണ്ണിലുടക്കുന്നത്. നായകന്‍ മുഹമ്മദ് കൈഫിന് കീഴില്‍ ഓള്‍റൗണ്ടറായി തിളങ്ങിയ യുവി അതോടെ ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ നീലക്കുപ്പായത്തില്‍ കളിക്കാനുള്ള ക്ഷണം കിട്ടി യുവിക്ക്.
undefined
അന്താരാഷ്ട്ര അരങ്ങേറ്റം: അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനത്തില്‍ ആകൃഷ്ടരായ സീനിയര്‍ സെലക്ടര്‍മാര്‍ യുവിയെ ഐസിസി നോക്കൗട്ട് ട്രോഫിക്കുള്ള(2000) ടീമില്‍ ഉള്‍പ്പെടുത്തി. അങ്ങനെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവി അരങ്ങേറി. ആറ് ഓവര്‍ എറിഞ്ഞ താരം 16 റണ്‍സ് വഴങ്ങിയപ്പോള്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ 80 പന്തില്‍ 84 അടിച്ച് യുവി മാന്‍ ഓഫ് ദ് മാച്ചായി.
undefined
നാറ്റ് വെസ്റ്റ്: 2002ലെ നാറ്റ്‌വെസ്റ്റ് ഫൈനലിലെ പ്രകടനമാണ് കരിയറിലെ ഏറ്റവും തിളക്കമുള്ള ഇന്നിംഗ്സുകളിലൊന്ന് എന്ന് യുവി തന്നെ പറയുന്നു. ഇംഗ്ലണ്ടിനെതിരെ ഫൈനലില്‍ ആറാം വിക്കറ്റില്‍ തന്‍റെ ഉറ്റ സൃഹൃത്ത് കൈഫുമൊത്ത് ആറാം വിക്കറ്റില്‍ യുവി നേടിയ 121 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ലോര്‍ഡ്‌സില്‍ രാജകീയ ജയം സമ്മാനിച്ചത്. അന്ന് യുവി നേടിയത് 63 പന്തില്‍ 69 റണ്‍സ്.
undefined
ഫീല്‍ഡിംഗ്: മുഹമ്മദ് കൈഫ്- യുവ്‌രാജ്‌ സിംഗ്...ഫീല്‍ഡിലെ മടിയന്‍മാര്‍ എന്ന ചീത്തപ്പേര് കേട്ടിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലവര മാറ്റിയ യുവ താരങ്ങള്‍. യുവിയും കൈഫും ഒന്നിച്ചതോടെ ഇന്ത്യന്‍ ഫീല്‍ഡ് കൂടുതല്‍ ചടുലമായി. മൈതാനത്തെങ്ങും പാറിപ്പറക്കുന്ന, പന്തുമായി സ്റ്റംപിലേക്ക് ഒഴുകിയെത്തുന്ന യുവി സ്ഥിരം കാഴ്‌ചയായി. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളെന്ന വിശേഷണം വൈകാതെ യുവി നേടി.
undefined
2007 ലോകകപ്പ്: ഇടയ്‌ക്കിടയ്‌ക്ക് ടീമില്‍ വന്നുപോയിരുന്ന യുവിയുടെ വില ആരാധകര്‍ ശരിക്കുമറിഞ്ഞത് 2007 ടി20 ലോകകപ്പില്‍. ടൂര്‍ണമെന്‍റിലെ മികച്ച താരങ്ങളിലൊരാളായി യുവി. ഇന്ത്യ കപ്പുയര്‍ത്തിയ ആദ്യ ടി20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ 30 പന്തില്‍ 70 റണ്‍സടിച്ച് യുവി മാന്‍ ഓഫ് ദ് മാച്ചായി.
undefined
ബ്രോഡ് സിക്‌സര്‍: ഇതേ ടി20 ലോകകപ്പില്‍ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഡര്‍ബനില്‍ ഇംഗ്ലണ്ടിനെതിരെ യുവി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് താണ്ഡവമാടി. ഇംഗ്ലീഷ് യുവ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ ഓവറില്‍ ആറ് പന്തും സിക്‌സര്‍ നേടി യുവി ഞെട്ടിച്ചു. 12 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടി വേഗമേറിയ അര്‍ദ്ധ സെഞ്ചുറിയുടെ റെക്കോര്‍ഡും സ്വന്തമാക്കി.
undefined
2011 ലോകകപ്പ്: ഇന്ത്യ ഏകദിന ലോകകപ്പ് രണ്ടാം തവണയുയര്‍ത്തിയ 2011 ലോകകപ്പില്‍ യുവിയായിരുന്നു ഇന്ത്യയുടെ ഭാഗ്യ താരം. ഒരു സെഞ്ചുറിയും നാല് അര്‍ദ്ധ സെഞ്ചുറിയുമടക്കം 362 റണ്‍സും 15 വിക്കറ്റും നേടി യുവി നാല് മാന്‍ ഓഫ്‌ ദ് മാച്ച് പുരസ്‌കാരങ്ങളും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റ് പുരസ്‌കാരവും നേടി.
undefined
അര്‍ബുദം: 2012ലാണ് യുവി അര്‍ബുദ രോഗബാധിതനാണെന്ന് കണ്ടെത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ രാജാവിന്‍റെ ആരാധകരെ ഒട്ടും സന്തോഷിപ്പിച്ചില്ല ഈ വാര്‍ത്ത. 2012 മാര്‍ച്ചില്‍ അവസാന കീമോതെറാപ്പിയും പൂര്‍ത്തിയാക്കി യുവി ആശുപത്രി വിട്ടു. യുവി ക്രിക്കറ്റ് പിച്ചിലേക്ക് തിരിച്ചെത്തുമോ എന്ന് ആരാധകര്‍ ആകാംക്ഷയിലായി.
undefined
തിരിച്ചുവരവ്: ചെന്നൈയില്‍ ന്യൂസീലന്‍ഡിന് എതിരെ തിരിച്ചുവരവില്‍ 26 പന്തില്‍ 34 റണ്‍സെടുത്ത് യുവി അര്‍ബുദത്തെ തോല്‍പിച്ചു. തൊട്ടുപിന്നാലെ ശ്രീലങ്കയില്‍ നടന്ന 2012 സെപ്‌റ്റംബര്‍ ടി20 ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ യുവിയുടെ പേര് കണ്ടതോടെ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷമടക്കാനായില്ല. ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമായാണ് യുവി ലങ്ക വിട്ടത്.
undefined
വിരമിക്കല്‍: ശോഭനമായിരുന്നില്ല യുവ്‌രാജ് സിംഗിന്‍റെ കരിയറിന്‍റെ അവസാന കാലം. വെള്ളക്കുപ്പായത്തില്‍ നല്ല പേരെടുക്കാനായില്ലെങ്കിലും ടെസ്റ്റില്‍ അവസാനം കളിച്ചത് 2012 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെ കൊല്‍ക്കത്തയില്‍. അവസാന ഏകദിനം വെസ്റ്റ് ഇന്‍ഡീസിന് എതിരെ 2017 ജൂണില്‍. അവസാന ടി20 ഇംഗ്ലണ്ടിനെതിരെ 2017 ഫെബ്രുവരിയില്‍. തിരിച്ചെത്താനുള്ള കാത്തിരിപ്പിന് വിരാമമിട്ട് യുവി ഒടുവില്‍ വിരമിച്ചു.
undefined
click me!