Air pollution | ശ്വാസം മുട്ടി രാജ്യ തലസ്ഥാനം; സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പുറകെ ലോക്ഡൌണ്‍ പരിഗണനയില്‍

First Published Nov 16, 2021, 12:28 PM IST

ന്തരീക്ഷ മലിനീകരണം മൂലം ദില്ലിയില്‍ (Delhi) വായു അപകടകരമായ (air pollution) തലത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വായു മലിനീകരണം, ദില്ലിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം (work from home) രീതിയിലേക്ക് മാറ്റാന്‍ ദില്ലി സര്‍ക്കാറിനോട് സുപ്രീം കോടതി (Supreme Court) നിര്‍ദ്ദേശിച്ചു. ഇതിനിടെ വായു മലിനീകരണം തടയാനുള്ള നടപടികൾ ചർച്ച ചെയ്യാൻ കേന്ദ്രം ഇന്ന് അടിയന്തര യോഗം വിളിച്ചു. ഇന്നലെ സുപ്രീം കോടതിയില്‍ ദില്ലിയിലെ വായു മലിനീകരണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ചവറ് കത്തിക്കുന്നതാണ് വായു മലിനീകരണത്തിന് പ്രധാന കാരണമെന്ന് ദില്ലി സര്‍ക്കാര്‍ വാദിച്ചത് സുപ്രീം കോടതിയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിന്നു. വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ 471 ന് മുകളിലാണ്. കണക്കുകള്‍ കാണിക്കുന്നത് യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിലുള്ളതെന്നാണ്. 

ഇന്നും ഇന്നലെയും തുടങ്ങിയതല്ല ദില്ലിയിലെ വായുവിന് ഈ നിറവും മലിനീകരണവും. ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലുമായി സ്ഥിതി ചെയ്യുന്ന പതിനായിരക്കണക്കിന് ചെറുതും വലുതുമായ വ്യാവസായിക സ്ഥാപനങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന പുകയാണ് ദില്ലിയില്‍ കാലങ്ങളായുള്ള വായു മലിനീകരണത്തിന് പ്രധാന കാരണം. 

ശൈത്യകാലത്ത് വായുവിന്‍റെ സഞ്ചാരഗതിയിലുണ്ടാകുന്ന വേഗത കുറവ് കാരണം വായു പൊതു ചലനമറ്റ അവസ്ഥയിലായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് വായു മലിനീകരണം മനുഷ്യനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ദീപാവലിക്ക് ശേഷം ദില്ലിയിലെ വായു ഏറ്റവും അപകടകരമായ അവസ്ഥയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വായു മലിനീകരണത്തിനുള്ള പ്രധാന കാരണം, വയലുകളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ തീയിടുന്നതാണ് എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍, ഇത് വസ്തുതാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വായു മലിനീകരണം തടയാനുള്ള നടപടി കൈക്കൊള്ളാനും കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. യമുനാ നദിയിലെ മലിനീകരണത്തിലും നേരത്തെ ഇരുസര്ഏ‍ക്റെകാരുകളും   വിമര്‍‌നം നേരിടേണ്ടിവന്നിരുന്നു. 

സുപ്രീം കോടതിയില്‍ വിമര്‍ശനം നേരിട്ടതോടെ, വായുമലിനീകരണത്തില്‍ പത്തുശതമാനം കാര്‍ഷികാവശിഷ്ടങ്ങള്‍ തീയിടുന്നത് വഴിയുണ്ടാകുന്നതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത പറഞ്ഞു. എന്നാല്‍, സോളിസിറ്റര്‍ ജനറലിന്‍റെ ഈ കണക്കും സുപ്രീം കോടതി തിരുത്തി. 

വെറും നാല് ശതമാനമാണ് ഇത്തരത്തില്‍ തീയിടുന്നത് വഴി വായുമലിനീകരണം ഉണ്ടാകുന്നൊള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഈക്കാര്യം ചൂണ്ടിക്കാണിച്ചതാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, സോളിസിറ്റര്‍ ജനറലിനെ ഓര്‍മ്മിപ്പിച്ചു. 

ഇത്തരത്തില്‍ യഥാര്‍ത്ഥ കാരണത്തെ കണ്ടെത്താതെ തീര്‍ത്തും അപ്രസക്തമായ ഒന്നിനെയാണ് മലിനീകരണ കാര്യത്തില്‍ നമ്മള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും സുപ്രീം കോടതി ബെഞ്ച് വിമര്‍ശിച്ചു. തുടര്‍ന്ന്, വായു മലിനീകരണത്തെ നേരിടാന്‍ ഒരാഴ്ചത്തെ ലോക്ഡൌണ്‍ പ്രഖ്യാപിക്കാന്‍ തയ്യാറാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

രാജ്യ തലസ്ഥാനം ഉള്‍പ്പെടെ അയല്‍ പ്രദേശങ്ങളായ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് എന്നീ പ്രദേശങ്ങള്‍ കൂടി അടച്ചിട്ടാല്‍ മാത്രമേ പ്രതീക്ഷിക്കുന്ന ഗുണഫലമുണ്ടാവുകയുള്ളൂവെന്നും ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. കേസ് വീണ്ടും ബുധനാഴ്ചത്തേക്ക് മാറ്റി വച്ചു. ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കരുതെന്ന് ദില്ലി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

നവംബർ 17 വരെ ദേശീയ തലസ്ഥാനത്ത് നിർമ്മാണപ്രവർത്തനങ്ങളോ പൊളിക്കൽ പ്രവർത്തനങ്ങളോ അനുവദിക്കില്ല. അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് വർദ്ധിച്ചതിനെ തുടർന്ന് സ്കൂളുകൾ അടച്ചിടുന്ന കാര്യം പരി​ഗണനയിലെടുക്കണമെന്ന് സംസ്ഥാനങ്ങളോ‍ട് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരുന്നു. 

ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് ഇക്കാര്യം നിർദ്ദേശിച്ചത്. ദേശീയ തലസ്ഥാന മേഖലയിലെ ജില്ലാ ഭരണകൂടങ്ങളും സംസ്ഥാന സർക്കാരുകളും ​ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്‍റെ വിവിധ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്. 

അതിനിടെ. വായു മലിനീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദില്ലി സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗം ഇന്ന് നടക്കും. ദില്ലി, ഹരിയാന, ഉത്തർപ്രദേശ്​, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. 

മലിനീകരണത്തോത് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഈ ആഴ്ച ദില്ലിയിലെ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ദില്ലി സർക്കാർ ഉത്തരവിട്ടു.  അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവ ഒഴികെ എല്ലാ സർക്കാർ ഓഫീസുകളും ഏജൻസികളും സ്ഥാപനങ്ങളും വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിക്കണെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.  
 

അടിയന്തിര നടപടികൾ നടപ്പിലാക്കുന്നതിന് സഹകരിക്കണമെന്ന് കമ്മീഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാൻ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് ദില്ലിയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. 

വൈക്കോൽ കത്തിക്കുന്നത് മാത്രമല്ല മലിനീകരണത്തിന് കാരണം. വീടിനുള്ളിൽ പോലും മാസ്ക് ധരിച്ച് ഇരിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഈ അവസ്ഥയ്ക്ക് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഉത്തവാദിത്തമുണ്ട്. മലിനീകരണം തടയാൻ സര്‍ക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.

വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471 ന് മുകളിലാണ്. യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിൽ. അന്തരീക്ഷ മലിനീകരണം ദില്ലിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അടിയന്തിര നടപടി വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.

വായു മലിനീകരണം നേരിടാൻ ലോക്‌ഡൗൺ പ്രായോഗികമല്ലെന്നായിരുന്നു ദില്ലി സർക്കാറിന്‍റെ വാദം. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിൽ എതിർപ്പില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ദില്ലിയിൽ മാത്രമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കരുത്.  അതില്‍ കാര്യമില്ല. മറിച്ച് ദില്ലിക്കൊപ്പം അയൽ സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നും ദില്ലി സർക്കാർ സമർപ്പിച്ച സത്യവാംങ്മൂലത്തിൽ പറയുന്നു.

മലിനീകരണം അടിയന്തിരമായി കുറക്കാനുള്ള സംവിധാനങ്ങൾ എന്താണെന്ന് കോടതി ആരാഞ്ഞു. എന്തെങ്കിലും മെഷീനുകൾ വേണമെങ്കിൽ വാങ്ങണം, ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയമിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാല്‍, ഇക്കാര്യങ്ങൾ ദില്ലി സർക്കാരാണ് പറയേണ്ടതെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെ മറുപടി. മലിനീകരണം തടയുന്നതിൽ രാഷ്ട്രീയമില്ല. റോഡിലെ പൊടിയാണ് മലിനീകരണത്തിന്‍റെ ഒരു കാരണമെന്നും കേന്ദ്രം ആവര്‍ത്തിച്ചു. 

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിലപാട് ദൗർഭാഗ്യകരമെന്നായിരുന്നു സുപ്രീംകോടതി വാക്കാൽ വിമർശിച്ചത്. മലിനീകരണം തടയാൻ അടിയന്തിരമായി നടപടി വേണം. നിർമാണ പ്രവർത്തനങ്ങൾ കുറച്ച് ദിവസത്തേക്ക് നിർത്തിവെക്കണം. നിർമാണ പ്രവർത്തനങ്ങളും വാഹനങ്ങളും മാലിന്യം കത്തിക്കുന്നതും വൈക്കോൽ കത്തിക്കുന്നതുമാണ് വായു മലിനീകരണത്തിന് കാരണമെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി നാളെ എത്ര വൈകിയാലും കേസ് വീണ്ടും പരിഗണിക്കാമെന്ന് പറഞ്ഞ് ഇന്നത്തെ വാദം അവസാനിപ്പിക്കുകയായിരുന്നു. 

ഗുര്‍ഗാവ്, ഫരീദാബാദ്, ജഗ്ജര്‍, സോണിപത്ത് എന്നീ ജില്ലകളിലെ സ്കൂളുകള്‍ അടച്ചിടാന്‍ ഹരിയാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈ ജില്ലകളിലെ വായുവിന്‍റെ നിലവാരം വളരെ അപകടകരമായ ആവസ്ഥയിലാണെന്നും ഇത് പ്രത്യേകിച്ച് കുട്ടികള്‍ക്ക് അപകടകരമായതിനാലാണ് സ്കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നും ഹരിയാന സര്‍ക്കാര്‍ പറയുന്നു. 

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റും നിര്‍ത്തിവയ്ക്കുന്നതിലൂടെ വാഹനങ്ങളില്‍ നിന്നുള്ള 40 ശതമാനത്തോളം മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്ന് ഹരിയാന സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. അതേ സമയം മാലിന്യങ്ങള്‍ കത്തിക്കുന്നതും, റോഡുകള്‍ അടിച്ച് വാരുന്നതും  അടക്കം നാല് ജില്ലകളില്‍ താല്‍കാലികമായി നിരോധിച്ചിട്ടുണ്ട്. പ്രധാന സ്ഥലങ്ങളില്‍ വെള്ളം തളിക്കാനും പദ്ധതിയുണ്ട്. 

ദില്ലിയില്‍ സ്ഥിതി അതീവ ഗുരുതരം

ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ശനിയാഴ്ച വായു നിലവാര സൂചിക 471 ന് മുകളിലാണ് രേഖപ്പെടുത്തിയത്. മലിനീകരണം തടയാൻ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ദില്ലി സര്‍ക്കാര്‍ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ദില്ലിയുടെ വായു മലിനീകരണത്തിന്‍റെ 41 ശതമാനവും വാഹന മലിനീകരണത്തില്‍ നിന്നാണ്. 

21.5 ശതമാനം പൊടി പടലങ്ങളില്‍ നിന്നും വ്യവസായങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം 18 ശതമാനമാണെന്നും കണക്കുകള്‍ കാണിക്കുന്നു. വായു ഗുണ നിലവാര സൂചിക (Air Quality Index - AQI) അനുസരിച്ച്  0-50 വരെ എക്യുഐ ഉള്ള പ്രദേശത്തെ വായു നല്ലതും 51 -100 വരെ എക്യുഐ ഉള്ള പ്രദേശത്തെ വായു തൃപ്തികരവും 101 - 200 വരെ എക്യുഐ ഉള്ള പ്രദേശത്തെ വായു മിതവും 201 -300 വരെ എക്യുഐ ഉള്ള പ്രദേശത്തെ വായു മോശവും 301 - 400 വരെ എക്യുഐ ഉള്ള പ്രദേശത്തെ വായു വളരെ മോശവും 401 - 500 വരെഎക്യുഐ ഉള്ള പ്രദേശത്തെ വായു ഗുരുതരവുമാണ്. ദില്ലിയില്‍ കഴിഞ്ഞ ദിവസം എക്യുഐ 500 കടന്നതും മറ്റ് ദിവസങ്ങള്‍ എക്യുഐ 400-450 നും ഇടയില്‍ നില്‍ക്കുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 
 

click me!