Published : Aug 14, 2021, 03:41 PM ISTUpdated : Aug 14, 2021, 03:44 PM IST
കേരളത്തിലെ ക്രിസ്തീയ സഭകള്‍ , സഭാംഗങ്ങളുടെ വര്‍ദ്ധനവിനായി കുടുതല്‍ കൂട്ടികളെ ഉത്പാദിപ്പിക്കാന്‍ തങ്ങളുടെ വിശ്വാസികളോട് ആവശ്യപ്പെടുകയാണ്. നാലാമത്തെ കുട്ടിക്ക് സൌജന്യ പഠനം പോലും ചില സഭകള്‍ വാഗ്ദാനം ചെയ്യുന്നു. കത്തോലിക്കാ സഭാ വിഭാഗങ്ങളും ഈ ആവശ്യം മുന്നോട്ട് വച്ച് കഴിഞ്ഞു. അതിനിടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു കുടുംബം മൂന്ന് കുട്ടികള്‍ എന്ന് നയവുമായി മുന്നോട്ട് വന്നതും. ചൈനയിലെ ഫാമിലി പ്ലാനിംഗ് അസോസിയേഷൻ പുതുതായി രൂപീകരിച്ച 'മൂന്ന് കുട്ടികള്‍' എന്ന നയം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പുതിയ മുദ്രാവാക്യങ്ങൾക്കായി പൊതുജനങ്ങള്‍ക്ക് ഒരു പ്രോത്സാഹ മത്സരം ആരംഭിച്ചെന്ന് വാര്‍ത്തകള്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മൂന്ന് കുട്ടികളുണ്ടെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം നിഷേധിച്ചിരുന്ന ചൈനീസ് സര്‍ക്കാരാണ് ഇപ്പോള്‍ ജനസംഖ്യാ വര്‍ദ്ധനവിനായി ജനങ്ങളെ പ്രയരിപ്പിക്കുന്നതും. എന്നാല്‍ സര്‍ക്കാരിന്‍റെ പുതിയ ആശയം സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ പരിഹാസമാണ് നേരിടുന്നതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാല്‍പ്പത് വര്‍ഷത്തോളം ഒറ്റ കുട്ടിയായിരുന്നു സര്‍ക്കാറിന്‍റെ നയം. പിന്നീടത് രണ്ട് കുട്ടിവരെയാകാമെന്നായി. ഇപ്പോള്‍ മൂന്ന് കുട്ടികള്‍വരെയാകാമെന്നും. എന്നാല്‍, പതിയ തലമുറയിലെ സ്ത്രീകള്‍ പ്രവസം തങ്ങളുടെ അവകാശമാണെന്നും അത് എത്രവേണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറല്ല മറിച്ച് ഓരോ സ്ത്രീയാണെന്നും വ്യക്തമാക്കുന്നു. പ്രസവം നിര്‍ത്താന്‍ ഒരു പക്ഷേ സര്‍ക്കാറിന് കഴിഞ്ഞേക്കാം എന്നാല്‍ പ്രസവിക്കണം എന്നാവശ്യപ്പെടാന്‍ ഏങ്ങനെയാണ് ഒരു സര്‍ക്കാറിന് കഴിയുകയെന്നും ചിലര്‍ ചോദിക്കുന്നു. ഏതായാലും സര്‍ക്കാറിന്‍റെ പുതിയ നയം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പരിഹാസത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് മാസം മുമ്പ്, അതിവേഗം പ്രായമാകുന്ന ജനസംഖ്യയുടെയും ജനന നിരക്ക് കുറയുന്നതിന്‍റെയും പ്രതിസന്ധി പരിഹരിക്കുന്നതിനായി ചൈനീസ് സർക്കാർ രണ്ട് കുട്ടികളുടെ നയം റദ്ദാക്കിയിരുന്നു. അതിനും മുമ്പ് 2015 ല്‍ ചൈന ഏറെ വിവാദമായിരുന്ന 'ഒറ്റക്കുട്ടി നയം' ഔദ്യോഗികമായി തന്നെ നിര്‍ത്തലാക്കിയിരുന്നു.
231
ഏറ്റവും പുതിയ സെൻസസ് ഡാറ്റയനുസരിച്ച് 1960 -കൾക്ക് ശേഷം ജനസംഖ്യാ വളർച്ച അതിന്‍റെ ഏറ്റവും കുറഞ്ഞ വേഗതയിലേക്ക് താഴ്ന്നതായി രേഖപ്പെടുത്തിയിരുന്നു. ഇതാണ് കൂടുതല്‍ കുട്ടികള്‍ക്കായി ജനങ്ങളെ പ്രയരിപ്പിക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയത്.
331
ഇത് ബീജിംഗിലെ നയരൂപകർത്താക്കൾക്ക് വലിയ വെല്ലുവിളി ഉയർത്തി. ഇതേ തുടര്‍ന്നാണ് കുടുംബ ആസൂത്രണ അസോസിയേഷന്‍റെ പരസ്യ മത്സരം , "വിവാഹത്തിന്‍റെയും കുടുംബാസൂത്രണ സംസ്കാരത്തിന്‍റെയും പുതിയ സമയത്തെ കുറിച്ച് പരസ്യം ചെയ്യുക" എന്ന ടാഗ് ലൈനോടെ പ്രത്യക്ഷപ്പെട്ടത്.
431
സെപ്റ്റംബർ 15 നാണ് മത്സരത്തിന്‍റെ അവസാന ദിവസം. തെരഞ്ഞെടുക്കപ്പെടുന്ന 35 മുദ്രാവാക്യങ്ങൾക്ക് 1,000 യുവാൻ ($ 200) വരെ സമ്മാനം നല്‍കും. പരസ്യം വന്നതിന് പുറകെ, "കൂടുതൽ കുട്ടികൾ, കൂടുതൽ സന്തോഷം", അതിശക്തമായ പ്രതികരണങ്ങൾ സൃഷ്ടിച്ചു. പല പ്രതികരണങ്ങളും രോക്ഷത്തോടെയോ പരിഹാസ്യത്തോടെയോ ആയിരുന്നു.
531
"നിങ്ങളുടെ ലൈംഗികാവയവങ്ങൾ നിങ്ങളുടേതല്ല, രാജ്യത്തിന്‍റെതാണ്," ഒരാൾ വെയ്ബോയിൽ എഴുതി. "ഒരാൾ ജനന പരിധി കവിഞ്ഞു, ഗ്രാമം മുഴുവൻ വന്ധ്യംകരിക്കപ്പെടും," മറ്റൊരാൾ എഴുതി. ഒറ്റ-കുട്ടി നയത്തിൽ ഉപയോഗിച്ച പഴയ മുദ്രാവാക്യത്തോട് സാമ്യമുള്ളതായിരുന്നു ഇത്.
631
മുൻകാലങ്ങളിൽ നിർബന്ധിത ഗർഭച്ഛിദ്രം നടത്തിയതിനെക്കുറിച്ച് ചില ആളുകൾ ഭയാനകമായ ഓർമ്മകൾ പങ്കിട്ടു. മറ്റുള്ളവർ കൂടുതൽ കുട്ടികൾ ഉള്ളപ്പോൾ സ്ത്രീകൾക്ക് നേരെയുള്ള വിവേചനം , പ്രത്യേകിച്ച് ജോലിസ്ഥലത്ത് വര്‍ദ്ധിക്കുമെന്ന് അഭിപ്രയാപ്പെട്ടു.
731
കിഴക്കൻ തീരദേശ നഗരമായ ഹാങ്‌ഷൗവിൽ ഐടിയിൽ ജോലി ചെയ്യുന്ന ഒറ്റക്കുട്ടിയുടെ അമ്മയായ ജെസ്സി ഴാങ് (30) പറയുന്നത് കുട്ടികളുണ്ടാകുന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും മുദ്രാവാക്യങ്ങൾ കൂടുതൽ സ്ത്രീകളെ പ്രസവിക്കാൻ പ്രോത്സാഹിപ്പിക്കില്ലെന്നുമായിരുന്നു.
831
"എനിക്ക് കൂടുതൽ കുട്ടികളുണ്ടാകാൻ ആഗ്രഹമില്ല, അതല്ല എന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം," മിസ് ഷാങ് പറഞ്ഞു. "എന്‍റെ പ്രത്യുൽപാദന അവകാശങ്ങൾ ഞാന്‍ നിയന്ത്രിക്കും. പുരുഷന്മാർ കൂടുതൽ പറയേണ്ടതില്ല." തെക്കൻ പ്രവിശ്യയായ ഹൈനാനിൽ നിന്നുള്ള ഒരു അക്കൗണ്ടന്‍റും രണ്ട് പെൺമക്കളുടെ അമ്മയുമായ 36 വയസ്സുള്ള സമ്മർ സിയ പറയുന്നു.
931
"ഇത് വളരെയധികം സാമ്പത്തിക സമ്മർദ്ദമാണ്," മിസ് സിയ പറഞ്ഞു. അവളുടെ കുടുംബത്തില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും വരുമാനമുണ്ടായിട്ടും, വിദ്യാഭ്യാസത്തിന്‍റെയും ജീവിതത്തിന്‍റെയും ചെലവ് വർദ്ധിക്കുന്നതിനാൽ രണ്ട് കുട്ടികളെ വളർത്താൻ താൻ ഇതിനകം ബുദ്ധിമുട്ടുകയാണെന്ന് അവർ പറഞ്ഞു.
1031
"കുട്ടികളെ പരിപാലിക്കാൻ മുത്തശ്ശിമാർക്ക് വളരെ പ്രായമുണ്ട്... ആറ് മാസത്തെ പ്രസവാവധിക്ക് ശേഷം ഞങ്ങൾക്ക് ഒരു ആയയെ നിയമിക്കേണ്ടി വന്നു." ഒരു പൊതു വിദ്യാലയത്തിൽ കുട്ടികളെ ചേര്‍ക്കുന്നത് ചെലവേറിയതല്ല. പക്ഷേ അവിടെ വിദ്യാഭ്യാസ നിലവാരം മോശമാണ്. അതിനാൽ ഞങ്ങൾക്ക് കുട്ടികള്‍ക്കായി ട്യൂഷന്‍ ഏര്‍പ്പെടുത്തേണ്ടിവന്നു.
1131
"കഴിഞ്ഞ മാസം, ചൈനീസ് സര്‍ക്കാര്‍ സ്വകാര്യ ട്യൂട്ടറിംഗിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാതാപിതാക്കള്‍ക്ക് ഇത് ഏറെ സാമ്പത്തികബദ്ധ്യത കൊണ്ടുവരുന്നതാണ്." അവര്‍ പറയുന്നു.കുട്ടികൾക്കുള്ള പഠനഭാരം ഭാരം ലഘൂകരിക്കാനാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ,അതിനനുസരിച്ച് പരീക്ഷ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ സമ്പ്രദായം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല, ” സിയ കൂട്ടിച്ചേർത്തു.
1231
രണ്ടാമത്തെ കുട്ടിയുണ്ടാകാനുള്ള തന്‍റെ തീരുമാനത്തെ രണ്ട് കുട്ടികളെന്ന സര്‍ക്കാര്‍ നയത്തെ തുടര്‍ന്നല്ലെന്നും , പകരം തന്‍റെ ആദ്യ മകൾ, ഒരു സഹോദരനോ സഹോദരിയോ ഇല്ലാതെ വളരുന്നത് വളരെ ഏകാന്തമായിരിക്കുമെന്ന് തോന്നിയത് കൊണ്ടാണെന്നും സിയ പറയുന്നു.
1331
"ഒരു സ്വതന്ത്ര സ്ത്രീയും ഈ മുദ്രാവാക്യങ്ങളാൽ സ്വാധീനിക്കപ്പെടില്ലെന്ന് ഞാൻ കരുതുന്നു," മിസ് സിയ പറഞ്ഞു. "ഇത് പഴയ തലമുറകളെയേ പുരുഷന്മാരേയോ സന്തോഷിപ്പിച്ചേക്കാം. എന്നാല്‍, തീർച്ചയായും സ്ത്രീകളെയുദ്ദേശിച്ചല്ല. എനിക്കറിയാവുന്ന സ്ത്രീകളെങ്കിലും അങ്ങനെ കരുതുന്നു, ഇത്തരത്തിലുള്ള ഒരു മുദ്രാവാക്യവും എന്‍റെ ഹൃദയത്തെ സ്പർശിക്കില്ല." അവര്‍ പറയുന്നു.
1431
നയരൂപകർത്താക്കളെ വിമർശിക്കാൻ ആളുകൾ പരിഹാസമോ ഇരുണ്ട നർമ്മമോ ഉപയോഗിക്കുന്നത് ഇന്‍റർനെറ്റ് സെൻസർഷിപ്പിനെ മറികടക്കാനുള്ള ഒരു മാർഗമാണെന്ന് ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽ നിന്നുള്ള ചൈനീസ്, ഏഷ്യൻ പഠനങ്ങളിൽ സീനിയർ ലക്ചറായ ഡോ. പാൻ വാങ് പറയുന്നു.
1531
ജനങ്ങളും സർക്കാരും തമ്മിലുള്ള വിശ്വാസം വളർത്താൻ ഇത് സഹായിക്കുന്നുവെന്നും മുകളിൽ നിന്ന് താഴെയ്ക്ക് നയം നിർബന്ധമാക്കുക മാത്രമല്ല ജനങ്ങളുടെ പ്രത്യുത്പാദന അവകാശങ്ങൾ സ്വന്തം കൈകളിൽ നിയന്ത്രിക്കുകകൂടിയാണിത് ചെയ്യുന്നതെന്ന് കുടുംബ ആസൂത്രണ അസോസിയേഷനും അവകാശപ്പെടുന്നു.
1631
തങ്ങള്‍ , മുൻ കുടുംബാസൂത്രണ കാമ്പെയ്‌നുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ സന്ദേശങ്ങളിലൂടെയാണ് ആശയ പ്രചാരണം നടത്തുന്നത്. അതിൽ പങ്കാളികളാകാൻ ആളുകളെ ക്ഷണിക്കുന്നുവെന്നും അവര്‍ പറയുന്നു.
1731
"ഒരു പാറക്കെതിരെ ( സർക്കാരിനെതിരെ) മുട്ട എറിയുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലന്ന് ആളുകൾക്ക് അറിയാം," അവർ പറഞ്ഞു. "പകരം, സോഷ്യൽ മീഡിയയിൽ പരിഹാസ്യമായ നിർദ്ദേശങ്ങൾ നൽകുന്നത് പൊതുജനശ്രദ്ധ ആകർഷിക്കാൻ സഹായിക്കുന്നു."
1831
കുടുംബാസൂത്രണ നയ മാറ്റങ്ങളിലൂടെ ചൈനീസ് ജനത മുദ്രാവാക്യങ്ങള്‍ മടുത്തുതുടങ്ങിയതായി സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ സെന്‍റർ ഫോർ ഫാമിലി ആൻഡ് പോപ്പുലേഷൻ റിസർച്ചിന്‍റെ സ്ഥാപക ഡയറക്ടർ വെയ്-ജൂൺ ജീൻ യൂങ് പറയുന്നു.
1931
"ചെറുപ്പക്കാരുടെ നിയന്ത്രണങ്ങളും മുൻഗണനകളും കൂടുതൽ യാഥാർത്ഥ്യ ബോധത്തോടെ ശ്രദ്ധിക്കുന്നതാണ് നല്ലത്. കുഞ്ഞുങ്ങളില്ലാത്തതിനേക്കാൾ കുട്ടികളെ പ്രസവിക്കാൻ ആളുകളെ നിർബന്ധിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്." അവർ എബിസിയോട് പറഞ്ഞു. "മൂന്നാമത്തെ കുഞ്ഞിനെ കുറിച്ച് വളരെ കുറച്ച് ആളുകൾ മാത്രമേ പരിഗണിക്കൂ. " പ്രൊഫസർ യൂങ് പറയുന്നു.
2031
"ആളുകൾ വിവാഹിതരാകുന്നില്ലെങ്കിൽ, അവർക്ക് കുഞ്ഞുങ്ങളുണ്ടാകാൻ സാധ്യതയില്ല. കാരണം നിലവിലെ സംവിധാനം നിയമപരമായ വിവാഹങ്ങൾക്ക് പുറത്ത് ജനിക്കുന്ന കുട്ടികളെ അംഗീകരിക്കുന്നില്ലെന്നത് തന്നെ." പ്രൊഫസർ യൂങ് പറഞ്ഞു.
2131
"നാല് ദശാബ്ദക്കാലത്തെ ഒരു കുട്ടി നയത്തിന് ശേഷം, ചൈനയില്‍ പ്രസവത്തെക്കുറിച്ചുള്ള സാമൂഹിക മാനദണ്ഡങ്ങൾ മാറി." നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്കനുസരിച്ച് ചൈനയിലെ മൊത്തം സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് നിലവിൽ 1.3 ആണ്. പകരം വയ്ക്കൽ നിരക്ക് 2.1 എന്നതിനേക്കാൾ കുറവാണ്.
2231
ഈ പ്രവണത മാറ്റാൻ, ജോലിസ്ഥലത്തും വീട്ടിലും സ്ത്രീകൾക്കെതിരായ വിവേചനം, ചെലവ് കുറഞ്ഞ ശിശുസംരക്ഷണം, ദീർഘകാല ധനസഹായം തുടങ്ങിയ പ്രശ്നങ്ങൾ ചൈനീസ് സർക്കാർ കൈകാര്യം ചെയ്യണമെന്ന് പ്രൊഫസർ യൂങ്ങ് പറയുന്നു.
2331
ബീജിംഗ് സർക്കാർ മൂന്നാമത്തെ കുട്ടിയ്ക്കായി സ്ത്രീകൾക്ക് 30 ദിവസത്തെ അധിക പ്രസവാവധിയും പിതാവിന് 15 ദിവസത്തെ രക്ഷാകർതൃ അവധിയും നൽകുമെന്ന് അറിയിച്ച് കഴിഞ്ഞു.
2431
ചൈനയുടെ വിവാഹനിരക്ക് 1.16 ശതമാനമായി കുറഞ്ഞുവെന്ന വാര്‍ത്തകളും അതിനിടെ പുറത്ത് വന്നു. ഇതോടം വിവാഹമോചനങ്ങളുടെ എണ്ണം മന്ദഗതിയിലാക്കാൻ ശ്രമിക്കുന്നതിനുള്ള വഴികൾ തേടാന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം ശ്രമം തുടങ്ങി.
2531
"ഞങ്ങൾ ഇപ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ സന്തുലിതമായ ജനസംഖ്യാ വികസനം പ്രോത്സാഹിപ്പിക്കുന്നു, ഇത് 1970 കളിലും 1980 കളിലുമുള്ള ജനസംഖ്യാ വികസന ലക്ഷ്യത്തിൽ നിന്ന് വ്യത്യസ്തമാണ് 2021 ലേത്. അത് അതിവേഗ ജനസംഖ്യാ വളർച്ച നിയന്ത്രിക്കാനായിരുന്നു," നാഷണൽ ഹെൽത്ത് കമ്മീഷന്‍റെ പോപ്പുലേഷൻ ആൻഡ് ഫാമിലി ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ യാങ് വെൻഷുവാങ് പറയുന്നു.
2631
വലിയ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഒരു ഉപകരണം എന്ന നിലയിൽ, ഭരണ പാര്‍ട്ടിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കണ്ണിൽ കുടുംബാസൂത്രണം വളരെക്കാലമായി "രാജ്യത്തിന്‍റെ അടിസ്ഥാന നയമാണ്".
2731
മുൻകാലങ്ങളിൽ ജനന നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ വലിയ പിഴകളും ചിലപ്പോൾ ജയില്‍ ശിക്ഷയും ഗർഭാശയ ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ ശിക്ഷകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ബന്ധിതമായി നടപ്പാക്കിയിരുന്നു.
2831
ജനന നിയന്ത്രണങ്ങൾ ചൈന പൂർണമായും ഒഴിവാക്കണമെന്ന് കരുതുന്നുണ്ടെങ്കിലും അത് ജനസംഖ്യാ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തുകയില്ലെന്ന് പ്രൊഫസർ യൂങ് പറഞ്ഞു.
2931
"ഗ്രാമീണ അല്ലെങ്കിൽ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ നിന്ന് രാജ്യത്തിന് ദാരിദ്ര്യ പ്രശ്നം സൃഷ്ടിക്കുന്ന നിരവധി കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന് ചൈനീസ് സർക്കാർ ആശങ്കപ്പെടുന്നു." എന്നാൽ സമ്മർ സിയയെ സംബന്ധിച്ചിടത്തോളം അവൾക്ക് അവളുടെ പ്രത്യുത്പാദന അവകാശങ്ങളുടെ പൂർണ്ണ നിയന്ത്രണം വേണം.
3031
"ചൈനയുടെ കുടുംബാസൂത്രണ നയങ്ങൾ മനുഷ്യത്വരഹിതമാണെന്ന് ഞാൻ കരുതുന്നു. അവർ മനുഷ്യാവകാശങ്ങൾക്ക് എതിരാണ്. എല്ലാവർക്കും അവരുടെ പ്രത്യുൽപാദന അവകാശങ്ങൾ ഉണ്ടായിരിക്കണം, കാരണം പ്രസവിക്കേണ്ടത് അവരോരോരുത്തരുമാണ്." അവര്‍ പറയുന്നു.
3131
കൂടുതൽ കുട്ടികൾ ഉണ്ടാകാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, അത് നല്ലതാണ്, പക്ഷേ അവർ അവരെ നിർബന്ധിക്കരുതെന്നും സമ്മര്‍ സിയ കൂട്ടിച്ചേര്‍ക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam