ഹാര്‍ട്ട് ദ്വീപ് അഥവാ ശ്മശാന ദീപ്
First Published Apr 9, 2020, 11:39 AM ISTന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നും 20 മൈല്‍ ദൂരെയുള്ള സിറ്റി ദ്വീപില്‍ നിന്നും ബോട്ട് മാര്‍ഗം മാത്രം എത്തിപ്പെടാന്‍ പറ്റുന്ന ഹാര്‍ട്ട് ദ്വീപിന് പേര് കൊണ്ട് ഹൃദയത്തോടാണ് അടുപ്പമെങ്കിലും, അമേരിക്കയിലെ അജ്ഞാത മൃതദേഹങ്ങളും പകര്‍ച്ചവ്യാധി വന്ന് മരിച്ചവരെയും അടക്കം ചെയ്യുന്ന ദ്വീപാണ് ഹാര്‍ട്ട് ദ്വീപ്. ഇന്ന് മാത്രമല്ല, 1860 കളിലെ അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്തും മൃതദേഹങ്ങള്‍ മാത്രമായിരുന്നു ഹാര്‍ട്ട് ദ്വീപിലേക്ക് എത്തിക്കൊണ്ടിരുന്നത്. ഇന്ന് വീണ്ടുമൊരു മഹാമാരിയുടെ കാലത്തും ഹാര്‍ട്ട് ദ്വീപില്‍ അമേരിക്കന്‍ സര്‍ക്കാര്‍ തകൃതിയായ പണിത്തിരക്കിലാണ്.
ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ള നഗരമാണ് ന്യൂയോര്‍ക്ക്. മരണനിരക്കുകളില്‍ മുന്നിലുള്ള നഗരങ്ങളില്‍ ഒന്നും ന്യൂയോര്‍ക്ക് തന്നെയാണ്. ന്യൂയോര്‍ക്കില്‍ മരിച്ചു വീഴുന്ന കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാനായി ഹാര്‍ട്ട്ദ്വീപിലേക്ക് എത്തിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഡ്രോണ്‍ ചിത്രങ്ങള്‍ ഇതിനുള്ള തെളിവാണെന്ന് വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
അനിയന്ത്രിതമായി ഉയരുന്ന കൊവിഡ്19 ന്‍റെ വ്യാപനം അമേരിക്കയില്‍ ദിനംപ്രതി ആയിരത്തോളം പേരുടെ മരണത്തിനാണ് വഴിവെച്ചിരിക്കുന്നത്. മോർച്ചറികളും ശ്‌മശാനങ്ങളും നിറഞ്ഞു കഴിഞ്ഞു. മൃതദേഹങ്ങൾ അടക്കാന്‍ സെമിത്തേരികളില്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം ശീതീകരിച്ച ട്രക്കുകളില്‍ സൂക്ഷിക്കുകയാണ്. മരണ സംഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ കഴിയാത്തത് വന്‍ പ്രതിസന്ധിയാണ് അമേരിക്കയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ന്യൂയോർക്കിൽ മാത്രം മരിച്ചത് 450 ഓളം പേരാണ്. ന്യൂയോർക്കിൽ ഇതുവരെയായി മരിച്ച കൊവിഡ് രോഗികളുടെ എണ്ണം 3,400 ലേറെയാണ്.