വനത്തിലൂടെയുള്ള രാത്രിയാത്ര; നിലയ്ക്കുന്ന വനസ്പന്ദനങ്ങള്‍
First Published Oct 3, 2019, 4:42 PM IST2010 ലാണ് ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികള്‍ക്ക് കനത്ത ഭീഷണി ഉയർത്തുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നിവര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കി. ഒക്ടോബർ 14 ന് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കവേയാണ് സംയുക്ത സമരസമിതി നിരോധനത്തിനെതിരെ കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിച്ചത്. ഇതോടെ സര്‍ക്കാരും ജനപ്രതിനിധികളും നിരോധനം നീക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തി. നിലവില്‍ രാത്രികാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി നിർദ്ദേശം തേടിയതായിരുന്നു നാട്ടുകാരുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചത്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന വഴി പൂര്‍ണ്ണമായും അടച്ചാല്‍ അത് ജനജീവിതത്തെ ഏറെ ബാധിക്കും.
വന്യമൃഗങ്ങളുടെ സൈര്യവിഹാരത്തിന് തടസമാകുന്ന തരത്തില്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധം സംബന്ധിച്ച കേസ് നടക്കുന്നതിനിടെ തൃശ്ശൂര്‍ വന ഗവേഷണകേന്ദ്ര ( കെഎഫ്ആര്‍ഐ) ത്തില്‍ ഒരു പഠനം നടന്നു. ഡോ. പി എസ് ഈസയുടെ കീഴിയില്‍ ധനീഷ് ഭാസ്ക്കറായിരുന്നു പഠനം നടത്തിയത്. " Wild animal road kills on the Mananthavady - Kutta highway passing through Tholpetty Range, Wayanad wildlife sanctuary, Kerala, India.(2013)" എന്ന പഠനത്തില്‍ മറ്റൊരു വനാന്തര റോഡായ തോല്‍പ്പെട്ടി - കുട്ട വഴിയുള്ള 13 കിലോമീറ്റര്‍ റോഡിലെ മൃഗങ്ങളുടെ അപകട മരണമാണ് പഠനവിധേയമാക്കുന്നത്. എട്ട് മാസം നടത്തിയ പഠനത്തില്‍ 2233 ഉഭയജീവികള്‍, 149 ഉരഗ ജീവികള്‍, സസ്തനി വര്‍ഗ്ഗത്തില്‍പ്പെട്ട 57 മൃഗങ്ങള്‍ എന്നിവയ്ക്ക് റോഡ് അപകടങ്ങളെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. എട്ട് മാസത്തെ പഠനത്തിനിടെയാണ് ഇത്രയും ജീവനുകള്‍ തോല്‍പ്പെട്ടി - കുട്ട റോഡില്‍ പിടഞ്ഞ് വീണത്. വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം എടുത്ത് മാറ്റുമ്പോള്‍, മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതല്ലേയെന്ന ചോദ്യവുമുയരുന്നു. മൃഗങ്ങളുടെ സൈര്യവിഹാരത്തിന് തടസം നേരിടാത്ത രീതിയില്‍ എങ്ങനെ യാത്ര നിരോധനം നീക്കാമെന്ന് കൂടി നാം ആലോചിക്കേണ്ടിയിരിക്കുന്നു. കാണാം ആ ദുരന്തക്കാഴ്ചകള്‍.
.