ഇവര്‍, ഇന്ത്യൻ വ്യോമസേനയിലെ അഞ്ചു വീരയോദ്ധാക്കൾ...

First Published Oct 8, 2019, 4:55 PM IST

എല്ലാ സൈന്യങ്ങൾക്കും അവരുടേതായ വീരഗാഥകളുണ്ടാകും. നിരവധി പേരുടെ ജീവത്യാഗത്തിന്റെയും, ധീരോദാത്തമായ പോരാട്ടങ്ങളുടെയും ഇതിഹാസകഥകളാൽ സമൃദ്ധമാണ് ഭാരതീയവ്യോമസേനയുടെ ചരിത്രവും. ആ ചരിത്രത്തിൽ പേരെടുത്തുതന്നെ പറയേണ്ട അഞ്ചു ഫൈറ്റർ പൈലറ്റുമാരുണ്ട്. മൂർക്കോത്ത് രാമുണ്ണി എന്ന മലയാളി മുതൽ അഭിനന്ദൻ വർത്തമാൻ വരെ അഞ്ചു ധീരന്മാർ.  അവരുടെ ത്യാഗങ്ങളുടെയും അസാധാരണമായ മനസ്സാന്നിദ്ധ്യത്തിന്റെയും, ശത്രുക്കളുടെ കയ്യിൽ അകപ്പെട്ടിട്ടും അവർ പിറന്ന മണ്ണിനോട് കാണിച്ച കൂറിന്റെയും ഒക്കെ സാക്ഷ്യങ്ങളാണ് ഇനി.

മൂർക്കോത്ത് രാമുണ്ണി... രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടു നടക്കുന്ന കാലം. 1941 -ല്‍ പേള്‍ ഹാര്‍ബറില്‍ ജാപ്പനീസ് വിമാനങ്ങള്‍ നടത്തിയ അപ്രതീക്ഷിത അക്രമണങ്ങളെത്തുടര്‍ന്ന് യുദ്ധം ഏഷ്യയിലേക്കും പടര്‍ന്നു പിടിച്ചു. അന്ന് മദ്രാസില്‍ ഒരു ഫ്‌ളയിങ്ങ് ക്ലബ്ബുണ്ടായിരുന്നു. അവിടെ കാപ്റ്റന്‍ ടിന്‍ഡല്‍ ബിസ്‌കോ എന്ന ഒന്നാം ലോക മഹായുദ്ധകാലത്തെ പൈലറ്റ് 'ഡെ ഹാവിലാന്‍ഡ് ടൈഗര്‍ മോത്ത് ' വിമാനങ്ങളില്‍ പരിശീലനം നല്‍കിപ്പോന്നിരുന്നു. അസാമാന്യ അധ്യാപന സിദ്ധികളുള്ള പരിശീലകനായിരുന്ന ബിസ്‌കോയെപ്പറ്റി അന്ന് പറഞ്ഞു കേട്ടിരുന്ന ഒരു തമാശ, 'ബിസ്‌കോ കഴുതയെ വരെ വിമാനം പറത്താന്‍ പഠിപ്പിച്ചു കളയും' എന്നായിരുന്നു. ആ ബിസ്‌കോയുടെ കീഴില്‍ പഠിച്ചു പറത്തിത്തെളിഞ്ഞ് 'എ' ലൈസന്‍സുമായി രാമുണ്ണി നില്‍ക്കുമ്പോഴാണ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ 'എ' ലൈസന്‍സുകാര്‍ക്കും ലൈസൻസുള്ള പൈലറ്റുകളെ വ്യോമസേന രാഷ്ട്രസേവനത്തിനായി ക്ഷണിച്ചപ്പോൾ, രാമുണ്ണിയും പോയി. അന്ന് ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ഫൈറ്റര്‍ സംഘത്തില്‍ നാലു ഡെയര്‍ ഡെവിള്‍ ഫൈറ്റര്‍മാരാണ് ഉണ്ടായിരുന്നത് . മലയാളിയായ മൂര്‍ക്കോത്ത് രാമുണ്ണി, ജഗദീഷ് ചന്ദ്ര വര്‍മ്മ, ദോഡ് ല രംഗ റെഡ്ഢി, ജോസഫ് ചാള്‍സ് ഡി ലിമ എന്നിവരായിരുന്നു. ജാപ്പ് വിമാനങ്ങള്‍ ഇവരെ പിന്തുടര്‍ന്നാക്രമിക്കാന്‍ തുടങ്ങി. റെഡ്ഡി രാമുണ്ണിയോട് റേഡിയോയില്‍ പറഞ്ഞുകൊണ്ടിരുന്നു.. 'ജാപ്പ് ഓണ്‍ യുവര്‍ ടെയില്‍...ജാപ്പ് ഓണ്‍ യുവര്‍ ടെയില്‍...' രാമുണ്ണിയെ വിടാതെ പിന്തുടര്‍ന്ന ഒരു ജാപ്പ് വിമാനത്തെ റെഡ്ഡി വെടിവെച്ചിട്ടെങ്കിലും, റെഡ്ഡിയുടെ വിമാനത്തിന് പിന്നാലെ കൂടിയ മറ്റൊരു ശത്രുവിമാനത്തിന്റെ വെടിയേറ്റു വിമാനത്തിന്റെ പിന്‍ഭാഗത്തുനിന്നും പുകവന്നു തുടങ്ങി. വളരെ താഴ്ചയിലായിരുന്നു പറക്കല്‍ എന്നതുകൊണ്ട് പാരച്യൂട്ടില്‍ രക്ഷപ്പെടാനുള്ള അവസരം റെഡ്ഡിക്ക് കിട്ടിയില്ല. വേഗതയും ഉയരവും വളരെ പെട്ടെന്നുതന്നെ നഷ്ടപ്പെട്ട് റെഡ്ഡിയുടെ വിമാനം താഴെ കാട്ടിലേക്ക് തകര്‍ന്നുവീണു. റെഡ്ഡി മരണപ്പെട്ടു. അന്നേ ദിവസം തന്നെ ഡി ലിമയുടെ വിമാനവും വെടിയേറ്റുവീണു. അന്നത്തെ ആക്രമണങ്ങളെ അതിജീവിച്ചത് വര്‍മയും രാമുണ്ണിയും മാത്രമായിരുന്നു.
undefined
സ്ക്വാഡ്രൺ ലീഡർ നചികേത... കാർഗിൽ യുദ്ധസമയത്ത് പാകിസ്ഥാനിൽ പെട്ടുപോയ ഇന്ത്യൻ ഫൈറ്റർ പൈലറ്റായിരുന്നു നചികേത. പോര്‍മുഖത്ത് ശത്രുസൈന്യവുമായി പൊരുതിക്കൊണ്ടിരുന്ന ഇന്ത്യന്‍ കരസേനയ്ക്ക് കരുത്തുപകരുക എന്ന ലക്ഷ്യവുമായി ഓപ്പറേഷന്‍ 'സഫേദ് സാഗര്‍' എന്ന മിഷനിന്റെ ഭാഗമായി ഗ്രൂപ്പ് കാപ്റ്റൻ നചികേത തന്റെ മിഗ് 27 പോര്‍വിമാനത്തില്‍ അദ്ദേഹം അതിര്‍ത്തിയിലെ ആകാശത്തിലേക്ക് കുതിച്ചുയര്‍ന്നു. 80 എം എം റോക്കറ്റുകളും 30 എം എം കാനണുകളുമായി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ അക്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണം പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായി. തന്റെ വിമാനം വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ആ ശ്രമം വിജയിക്കണമെങ്കില്‍ ഒരു മിനിമം ഉയരം വേണമായിരുന്നു. അദ്ദേഹം പറന്നുകൊണ്ടിരുന്ന അയ്യായിരം മീറ്റര്‍ ഉയരത്തില്‍ വെച്ച് അത് ചെയ്യുക അസാധ്യമായിരുന്നു. 'നാച്ചി എഞ്ചിന്‍ ഫ്ളെയിം ഔട്ട്... നാച്ചി റീലൈറ്റിങ്ങ്... നാച്ചി ഇജക്റ്റിങ്ങ്.. ' മറ്റു പോര്‍വിമാനങ്ങളില്‍ അദ്ദേഹത്തെ അനുഗമിച്ച സഹപ്രവര്‍ത്തകര്‍ക്ക്. തകർന്നുവീണുകൊണ്ടിരുന്ന ആ മിഗ് 27 വിമാനത്തില്‍ നിന്നും കിട്ടിയ അവസാന സന്ദേശങ്ങള്‍ ഇതായിരുന്നു. അവസാനത്തെ വഴി എന്ന നിലക്ക് നചികേത പാരച്യൂട്ടില്‍ ബറ്റാലിക്കിലെ മലനിരകളിലൂടെ താഴേക്ക് പറന്നിറങ്ങി. താമസിയാതെ പാക് ലൈറ്റ് ഇന്‍ഫന്‍ട്രി പട്ടാളം എ കെ 47 തോക്കുകളുടെ നചികേതയെ വളഞ്ഞു. തന്നെ പിടികൂടാന്‍ വന്ന പാക് പട്ടാളത്തെ അവരുടെ മണ്ണിലും തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തിരിച്ചു വെടിവെച്ച് എതിരിട്ടുനില്‍ക്കാന്‍ നചികേത ശ്രമിച്ചിട്ടും, എന്തുകൊണ്ടോ അദ്ദേഹത്തെ അവര്‍ വധിച്ചില്ല.. ഒടുവില്‍ അദ്ദേഹത്തിന്റെ തോക്കിലെ ഉണ്ടകള്‍ തീര്‍ന്നുപോയപ്പോള്‍ പാക് പട്ടാളം അദ്ദേഹത്തെ പിടികൂടി. ജയിലില്‍ സീനിയര്‍ പാകിസ്താനി ഗ്രൂപ്പ് ക്യാപ്റ്റന്‍ കൈസര്‍ തുഫൈല്‍ ഇടപെടും വരെ അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമായി നചികേത. മന്ത്രിതലത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ നചികേത മോചിതനാവുകയായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിലെ അദ്ദേഹത്തിന്റെ ധീരതയ്ക്ക് വായുസേനാ മെഡല്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
undefined
സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജ... 1999 മെയ് 27 സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജയുടെ മുപ്പത്താറാം പിറന്നാൾ കഴിഞ്ഞിട്ട് അഞ്ചുദിവസങ്ങൾക്കുളളിൽ തന്നെ, അകാലമൃത്യുവും അഹൂജയെ തേടിയെത്തി. അഹൂജ പതിനേഴാം സ്ക്വാഡ്രനെ നയിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾക്കുള്ളിലാണ് കാർഗിലിൽ യുദ്ധമുണ്ടാകുന്നത്. അഹൂജ ഇന്ത്യൻ അതിർത്തിക്ക് അകത്ത് നിരീക്ഷണപ്പറക്കൽ നടത്തുന്നതിനിടെയാണ് താഴെനിന്ന് ഒരു ഷോൾഡർ ഫയേർഡ് FIM -92 സർഫസ് റ്റു എയർ സ്റ്റിങ്ങർ മിസൈൽ വന്നുകൊണ്ട് അദ്ദേഹത്തിന്റെ മിഗ് 21 വിമാനം തകർന്നുവീഴുന്നത്. കത്തിത്തുടങ്ങിയ വിമാനത്തിൽ നിന്ന് താഴേക്ക് പാരച്ചൂടിൽ ഇജക്റ്റ് ചെയ്തിറങ്ങും മുമ്പ് അഹൂജ ഒരു റേഡിയോ സന്ദേശം തന്റെ എയർ ബേസിലേക്ക് അയച്ചു, തന്റെ വിമാനത്തിൽ അജ്ഞാതമായ എന്തോ വന്നു തട്ടി എന്നും, അത് ഒരു മിസൈൽ ആകാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. താൻ പാരച്യൂട്ടിൽ രക്ഷപ്പെട്ടു പുറത്തുപോവുകയാണ് എന്നുമായിരുന്നു ആ സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാൽ, അഹൂജ പാരച്യൂട്ടിനെ കാറ്റ് അടിച്ചു കൊണ്ടിറക്കിയത് പാക് അതിർത്തിക്കുള്ളിൽ ആയിരുന്നു. മെയ് 29 -ന് അഹൂജയുടെ മൃതദേഹം പാക് സൈനികർ ഇന്ത്യയെ തിരികെയേൽപ്പിച്ചപ്പോൾ ദേഹത്ത് ക്രൂരമായ പീഡനങ്ങൾക്ക് വിധേയനാക്കിയതിന്റെ പാടുകൾ ഉണ്ടായിരുന്നു. പലയിടത്തും കുത്തി മുറിവേൽപ്പിച്ച പാടുകൾ. ശ്വാസകോശത്തിന് ഏറ്റ മുറിവ്, മുഖത്തേറ്റ പരിക്കുകൾ ഒക്കെ സൂചിപ്പിച്ചത് രഹസ്യവിവരങ്ങൾ കിട്ടാൻ വേണ്ടി പാക് പട്ടാളം അഹൂജയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്നുതന്നെയാണ്. എന്നാൽ അദ്ദേഹം വിവരങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയില്ല. അങ്ങനെ ചെയ്യുന്നതിന് പകരം, സ്വന്തം രാജ്യത്തിനുവേണ്ടി രക്തസാക്ഷിയാവാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഒടുവിൽ മരണകാരണമായ ചെവിയോട് ചേർന്ന് ഒരു വെടിയുണ്ട തുളഞ്ഞുകേറിപ്പോയ പാടും ആ ശരീരത്തിൽ ഉണ്ടായിരുന്നു. മരണാനന്തരം രാഷ്ട്രം ധീരരക്തസാക്ഷി സ്ക്വാഡ്രൺ ലീഡർ അജയ് അഹൂജയ്ക്ക് പരം വീർ ചക്ര എന്ന പരമോന്നത സൈനിക ബഹുമതി നൽകി ആദരിച്ചു.
undefined
എയർ മാർഷൽ രഘുനാഥ് നമ്പ്യാർ... 1999 -ൽ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന കരസേനയ്ക്കു വേണ്ടി നടത്തിയ സപ്പോർട്ട് മിഷനാണ് ഓപ്പറേഷൻ സഫേദ് സാഗർ. ടൈഗർ ഹില്ലിൽ നിലയുറപ്പിച്ചിരുന്ന പാക് സൈന്യത്തെ മിഗ് 21 പോർവിമാനം ഉപയോഗിച്ച് ടൈഗർ ഹില്ലിനെ സമീപിച്ച് മിസൈൽ തൊടുത്തുവിട്ടുകൊണ്ട് ബങ്കറുകൾ തകർക്കാനായിരുന്നു പദ്ധതി. എന്നാൽ, ആദ്യത്തെ അക്രമണദൗത്യം വൻപരാജയമായിരുന്നു. ഇത്തരത്തിൽ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്ന പാക് സൈന്യം തോളിൽ വെച്ച് ലോഞ്ച് ചെയ്യാവുന്ന സർഫസ് റ്റു എയർ മിസൈലുകൾ കൊണ്ട് ഒരു മിഗ് 21 വിമാനവും, ഒരു മിഗ് 17 ഹെലികോപ്റ്ററും തകർത്തുകളഞ്ഞു. അതോടെ വ്യോമസേന പ്രതിരോധത്തിലായി. അന്ന് ടൈഗർ ഹില്ലിൽ, ഇന്ത്യൻ വ്യോമയുദ്ധങ്ങളുടെ ചരിത്രത്തിൽ ആദ്യമായി, ഒരു ശത്രുസങ്കേതത്തിനുമേൽ ലേസർ ഗൈഡഡ് ബോംബ് വർഷിക്കപ്പെട്ടു. ആ പാക് ബങ്കറുകൾ തകർക്കാനുള്ള അവസരം ലഭിച്ചത് അന്ന് സ്ക്വാഡ്രൺ ലീഡർ ആയിരുന്ന നമ്പ്യാർക്കായിരുന്നു. അസാധ്യമെന്നുറപ്പിച്ച ഒരു ഓപ്പറേഷൻ തന്നെയായിരുന്നു വ്യോമസേനയ്ക്ക് കാർഗിലിലെ ടൈഗർ ഹിൽ ബങ്കർ ബോംബിങ്. യുദ്ധമുഖത്ത് പ്രകടിപ്പിച്ച അസാമാന്യമായ പോരാട്ടവീര്യത്തിന് രഘുനാഥ് നമ്പ്യാർക്ക് 2015-ൽ അതിവിശിഷ്ട സേവാ മെഡൽ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരുന്നു.
undefined
വിംഗ് കമാന്‍ഡര്‍ അഭിനന്ദൻ വർത്തമാൻ... അതിര്‍ത്തി കടന്നെത്തിയ പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യൻ എയർഫോഴ്‌സിന്റെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ പാക് സൈന്യത്തിന്റെ പിടിയിൽ അകപ്പെടുന്നത്. ഇന്ത്യൻ അതിർത്തിക്ക് ഉള്ളിലേക്ക് അതിക്രമിച്ചു കേറിയ എഫ് 16 പോര്‍വിമാനം നശിപ്പിച്ച ശേഷമാണ് അഭിനന്ദന്റെ വിമാനത്തിന് തകരാർ പറ്റുന്നതും അദ്ദേഹത്തിനവിമാനമുപേക്ഷിച്ച് പാരച്യൂട്ടിൽ പറന്നിറങ്ങേണ്ടി വരുന്നതും. ഫെബ്രുവരി 27 -ന് രജൗരിയിലെ സുന്ദര്‍ബനി പ്രദേശത്ത് കൂടെ വ്യോമാതിര്‍ത്തി ലംഘിച്ചാണ് പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പ്രവേശിച്ചത്. എട്ട് എഫ്-16 പോര്‍വിമാനങ്ങള്‍, നാല് ജെഎഫ്-17, നാല് മിറാഷ്-5 എന്നീ പോര്‍വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വന്നത്. ഇതില്‍ 3 എഫ്-16 പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു. പാക് വിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്ക് പത്ത് കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണ് ആക്രമണവിവരം ഇന്ത്യന്‍ വ്യോമസേന അറിയുന്നത്. ഇതോടെ ഇതേ മേഖലയില്‍ നീരിക്ഷണപ്പറക്കല്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ പോര്‍വിമാനങ്ങള്‍ രജൗരി ഭാഗത്തേക്ക് കുതിച്ചു. തൊട്ടുപിന്നാലെ ശ്രീനഗറിലെ വ്യോമതാവളത്തില്‍ നിന്നും സുഖോയ്, മിറാഷ് യുദ്ധവിമാനങ്ങളും അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍, ബ്രിഗേഡ്, ബാറ്റാലിയന്‍ ആസ്ഥാനങ്ങള്‍ തുടങ്ങിയവയായിരുന്നു പാകിസ്ഥാന്‍ വ്യോമസേനയുടെ ലക്ഷ്യം. എന്നാല്‍ ലക്ഷ്യകേന്ദ്രങ്ങളെ ആക്രമിക്കും മുന്‍പ് മിഗ് 21 വിമാനങ്ങള്‍ പാക് പോര്‍വിമാനങ്ങള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചു. ഇതിനിടയിലാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധന്‍ സഞ്ചരിച്ചിരുന്ന മിഗ് 21 വിമാനം ഒരു പാകിസ്ഥാന്‍ എഫ് 16 വിമാനത്തെ പിന്തുടര്‍ന്ന് ഡോഗ് ഫൈറ്റിൽ ഏർപ്പെടുന്നതും അതിനെ തകർത്തിടുന്നതും. ഇതിനുശേഷം മറ്റു രണ്ട് പോര്‍വിമാനങ്ങളെ പിന്നാലെ പോയ അഭിനന്ദന്‍റെ മിഗ് 21 വിമാനത്തെ മറ്റു പാക് പോര്‍വിമാനങ്ങള്‍ ആക്രമിച്ചു. അതിനിടയിൽ വെടിയേറ്റ് നിയന്ത്രണം തെറ്റിയ ഈ വിമാനം പാക് അധീന കശ്മീരിലാണ് ചെന്നു പതിച്ചത്. ഇവിടെ വച്ചാണ് അഭിനന്ദന്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിടിയിലാവുന്നത്. പാക് സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ടു എങ്കിലും അദ്ദേഹം രഹസ്യങ്ങൾ ഒന്നും വെളിപ്പെടുത്താതെ കസ്റ്റഡിയിലെ പീഡനങ്ങൾക്കു മുന്നിൽ പിടിച്ചു നിന്നു. ഭാഗ്യവശാൽ അദ്ദേഹത്തിന് അജയ് അഹൂജയുടെ ദുർഗതി വന്നില്ല. ജീവനോടെ തന്നെ തിരിച്ച് ഇന്ത്യൻ മണ്ണിൽ കാലുകുത്താൻ അദ്ദേഹത്തിന് സാധിച്ചു. ബാലക്കോട്ടിലെ ധീരമായ പോരാട്ടത്തിനുള്ള അംഗീകാരമായി രാഷ്ട്രം അഭിനന്ദനെ വീർ ചക്ര നൽകി അഭിനന്ദനെ അനുമോദിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം അഭിനന്ദന് ഒരു ദേശീയ ഹീറോ പരിവേഷമായിരുന്നു.
undefined
click me!