ദക്ഷിണേഷ്യയില്‍ നാല് ലക്ഷം കുട്ടികള്‍ മരിക്കാന്‍ സാധ്യത, കൂടുതല്‍ ഇന്ത്യയില്‍; ഞെട്ടിക്കുന്ന പഠനം

By Web TeamFirst Published May 14, 2020, 12:47 PM IST
Highlights

ലോക്ക്ഡൗണ്‍ കാരണമുള്ള കെടുതികള്‍ 440,000 കുട്ടികള്‍കളെ ബാധിക്കുമെന്നാണ് യുണിസെഫ് പഠനത്തില്‍ പറയുന്നത്. ഇതില്‍ മൂന്ന് ലക്ഷം പേരും ഇന്ത്യയിലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. ദക്ഷിണേഷ്യയില്‍ അടുത്ത ആറ് മാസം പ്രതിദിനം 2,400 കുട്ടികള്‍ മരിക്കാന്‍ സാധ്യതയുണ്ട്. 

ദില്ലി: കൊവിഡ് 19 വൈറസ് ബാധ പടരുന്നത് തുടരുമ്പോള്‍ രാജ്യത്തെയാകെ ഞെട്ടിക്കുന്ന പഠനം പുറത്ത്. ദക്ഷിണേഷ്യയില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആറ് മാസത്തിനുള്ളില്‍ ലോക്ക്ഡൗണ്‍ കാരണമുള്ള കെടുതികള്‍ 440,000 കുട്ടികളെ ബാധിക്കുമെന്നാണ് യുണിസെഫ് പഠനത്തില്‍ പറയുന്നത്. ഇതില്‍ മൂന്ന് ലക്ഷം പേരും ഇന്ത്യയിലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ദക്ഷിണേഷ്യയില്‍ അടുത്ത ആറ് മാസം പ്രതിദിനം 2,400 കുട്ടികള്‍ മരിക്കാന്‍ സാധ്യതയുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം ആരോഗ്യ സംവിധാനങ്ങള്‍ തകരുന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ദി ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഏകദേശം 95,000 കുട്ടികള്‍ പാകിസ്ഥാനില്‍ മരിക്കുമ്പോള്‍ ബംഗ്ലാദേശില്‍ 28,000 കുരുന്നുകള്‍ക്കാണ് ജീവന്‍ നഷ്ടമാവുക. അഫ്ഗാനിസ്ഥാനില്‍ 13,000, നേപ്പാളില്‍ 4,000 എന്നിങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളുടെ അവസ്ഥ. ആഗോളതലത്തിൽ താഴ്ന്ന, ഇടത്തരം വരുമാനമുള്ള 118 രാജ്യങ്ങളിലെ ഏറ്റവും മോശം സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. 

വെറും ആറുമാസത്തിനുള്ളിൽ അഞ്ച് വയസില്‍ താഴെയുള്ള 1.2 ദശലക്ഷത്തിൽ കൂടുതൽ കുട്ടികള്‍ മരിക്കുമെന്നാണ് പഠനം പറയുന്നത്. പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായി അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ മരിക്കുന്നതിന്‍റെ എണ്ണം കൂടുകയാണെന്ന് യുണിസെഫ് ദക്ഷിണേഷ്യ റീജണല്‍ ഡയറക്ടര്‍ ജീന്‍ ഗൗ പറഞ്ഞു.  നമുക്ക് അമ്മമാരെ, ഗര്‍ഭിണിയായ സ്ത്രീകളെ, ദക്ഷിണേഷ്യയിലെ കുഞ്ഞുങ്ങളെ ഏത് സാഹചര്യത്തിലും സംരക്ഷിച്ചേ മതിയാകൂ.

മഹാമാരിക്കെതിരെ പോരാടുമ്പോള്‍ തന്നെ പതിറ്റാണ്ടുകളായി കുട്ടികളുടെ മരണനിരക്ക് കുറയ്ക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കൊണ്ടും മെഡിക്കല്‍ സാധനങ്ങളുടെ വിതരണങ്ങളില്‍ തടസം നേരിട്ടത് കൊണ്ടുമൊക്കെ ദക്ഷിണേഷ്യയിലെ ആരോഗ്യ മേഖല പ്രതിസന്ധിയിലാണ്. 

click me!