
താനെ: കവർച്ചാശ്രമം തടുക്കുന്നതിനിടെ ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വീണ യുവാവിന് കാല്‍പ്പാദം നഷ്ടമായി. 26 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച താനെയിൽ വെച്ച് കവർച്ചാ ശ്രമത്തിനിടെയാണ് സംഭവം. അക്രമിയായ 16 വയസുകാരൻ, ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടികൊണ്ട് ക്രൂരമായി മർദിച്ച ശേഷം മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
കല്യാണിലെ ഷഹാദ്, അംബിവ്‌ലി സ്റ്റേഷനുകൾക്കിടയിൽ തപോവൻ എക്സ്പ്രസിലാണ് സംഭവം നടന്നത്. നാസിക്കിൽ നിന്നുള്ള താമസക്കാരനായ ഗൗരച് രാംദാസ് നിക്കം തീവണ്ടിയിൽ യാത്ര ചെയ്യവേയാണ് പ്രതി ഇദ്ദേഹത്തിന്‍റെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഗൗരച് ഓടുന്ന തീവണ്ടിയിൽ നിന്ന് വീഴുകയും, അദ്ദേഹത്തിന്‍റെ ഇടത് കാൽ ചക്രങ്ങൾക്കടിയിൽപ്പെടുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ രണ്ട് കാലുകൾക്കും ഗുരുതരമായ പരിക്കുകൾ കാണാം. ഇടത് കാൽ പൂർണ്ണമായും ഞെരിഞ്ഞമർന്ന നിലയിലായിരുന്നു. ഗുരുതരമായ പരിക്കുകൾ വരുത്തിയ ശേഷവും അക്രമി ഉടൻതന്നെ ഓടിപ്പോയില്ല.
പകരം, തീവണ്ടിയിൽ നിന്ന് ചാടിയിറങ്ങിയ ഇയാൾ യുവാവിനെ വടികൊണ്ട് മർദിക്കുകയും, ഫോൺ മോഷ്ടിച്ച് കടന്നുകളയുകയുമായിരുന്നു. സംഭവത്തിൽ താനെ പൊലീസ് ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കേസെടുത്തിട്ടുണ്ട്. മോഷണത്തിനിടെയുള്ള വധശ്രമം (സെക്ഷൻ 307), കവർച്ച (സെക്ഷൻ 309(4)) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam