പെഗാസസിൽ ജുഡീഷ്യൽ അന്വേഷണം വേണം, എൻ റാമും ശശികുമാറും സുപ്രീംകോടതിയിൽ

By Web TeamFirst Published Jul 27, 2021, 11:15 AM IST
Highlights

മുതിർന്ന മാധ്യമപ്രവർത്തകനും ദ് ഹിന്ദു മുൻ എഡിറ്ററുമായ എൻ റാമും ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിന്‍റെ സ്ഥാപകനും ഏഷ്യാവിൽ എഡിറ്ററുമായ ശശികുമാറുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പൗരന്‍റെ അവകാശങ്ങളെ ഹനിക്കുന്ന തരത്തിൽ സ്വകാര്യതയിലേക്ക് മിലിറ്ററി ഗ്രേഡ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് കടന്നുകയറി എന്നാണ് ഹർജിയിൽ രണ്ട് പേരും വ്യക്തമാക്കുന്നത്. അതിനാൽ ജുഡീഷ്യൽ അന്വേഷണം അത്യാവശ്യമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 

ദില്ലി: മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാമും ശശികുമാറും പെഗാസസ് സ്വകാര്യതാ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും ദ് ഹിന്ദു മുൻ എഡിറ്ററുമാണ് എൻ റാം. ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിന്‍റെ സ്ഥാപകനും ഏഷ്യാവിൽ എഡിറ്ററുമാണ് ശശികുമാർ. പൗരന്‍റെ അവകാശങ്ങളെ ഹനിക്കുന്ന തരത്തിൽ സ്വകാര്യതയിലേക്ക് മിലിറ്ററി ഗ്രേഡ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് കടന്നുകയറി എന്നാണ് ഹർജിയിൽ രണ്ട് പേരും വ്യക്തമാക്കുന്നത്. അതിനാൽ ജുഡീഷ്യൽ അന്വേഷണം അത്യാവശ്യമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തേ പശ്ചിമബംഗാൾ കേസിൽ മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി ലോകുറിന്‍റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 

കഴിഞ്ഞ 10 ദിവസമായി ലോകത്തെ 17 മീഡിയ ഗ്രൂപ്പുകൾ ചേർന്ന് ദ പെഗാസസ് പ്രോജക്ട് എന്ന പേരിൽ വിവിധ ലോകരാജ്യങ്ങളിലെ സമുന്നതനേതാക്കളോ, പ്രധാനപ്പെട്ട വ്യക്തികളോ, മാധ്യമപ്രവർത്തകരോ അടക്കമുള്ളവരുടെ ഫോണുകൾ പെഗാസസ് എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വിവിധ ഭരണകൂടങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവിടുന്നുണ്ട്. ഇസ്രായേലി ചാരസംഘടനയായ എൻഎസ്ഒ നിർമിച്ച പെഗാസസ് എന്ന സോഫ്റ്റ്‍വെയർ, പക്ഷേ, 'ഔദ്യോഗിക ആവശ്യ'ങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും, 'അംഗീകൃത'സർക്കാരുകൾക്ക് മാത്രമേ ഇത് വിൽക്കാറുള്ളൂ എന്നുമാണ് എൻഎസ്ഒയുടെ വാദം. 

ഇന്ത്യയിൽ മുതിർന്ന മാധ്യമപ്രവർത്തകരുടേത് അടക്കം പത്ത് ഫോണുകളെങ്കിലും, പെഗാസസ് ഉപയോഗിച്ച് ചോർത്തപ്പെട്ടു എന്നാണ് ഫൊറൻസിക് പരിശോധനകളിലടക്കം തെളിഞ്ഞതെന്ന് അന്വേഷണസംഘം റിപ്പോർട്ട് ചെയ്യുന്നു. ഏതെങ്കിലും ഏജൻസികൾ പെഗാസസ് സോഫ്റ്റ്‍വെയർ വാങ്ങിയോ, ലൈസൻസ് വാങ്ങിയോ, ഇന്ത്യയിലെ ഏതെങ്കിലും ഒരു പൗരന് നേർക്ക് പെഗാസസ് ഉപയോഗിക്കപ്പെട്ടോ എന്നിവയെല്ലാം അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പൗരന്‍റെ അവകാശങ്ങളെ ഹനിക്കുന്ന തരത്തിൽ സ്വകാര്യതയിലേക്ക് മിലിറ്ററി ഗ്രേഡ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് കടന്നുകയറി എന്നാണ് ഹർജിയിൽ രണ്ട് പേരും വ്യക്തമാക്കുന്നത്. അതിനാൽ ജുഡീഷ്യൽ അന്വേഷണം അത്യാവശ്യമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മാധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തുന്നത് മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ്. പൗരന്‍റെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിയമസംവിധാനം അപ്പാടെ അട്ടിമറിയ്ക്കപ്പെട്ടതെങ്ങനെ എന്നതും അന്വേഷണവിധേയമാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!