സ്വർണക്കടത്ത് കേസ്: അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ്

By Web TeamFirst Published Aug 27, 2020, 10:07 PM IST
Highlights

ജൂലൈ അഞ്ചിന് സ്വർണം കണ്ടെടുത്ത ദിവസം അനിൽ സ്വപ്ന സുരേഷുമായി രണ്ടുതവണ ഫോണിൽ സംസാരിച്ചെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപദേശം നല്‍കാന്‍ വേണ്ടിയാണ് വിളിച്ചതെന്നാണ് സ്വപ്നയുടെ മൊഴി. 

കൊച്ചി: വിമാനത്താവള സ്വർണക്കളളക്കടത്ത് കേസില്‍ ജനം ടിവി കോഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കസ്റ്റംസ്. അനിൽ നമ്പ്യാരെ അഞ്ച് മണിക്കൂര്‍ നേരമാണ് കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും മൊഴി വിശദമായി വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 

രാവിലെ പത്തരയോടെയാണ് അനിൽ നമ്പ്യാർ കൊച്ചി എൻഐഎ ഓഫീസിലെത്തിയത്. 11 ന് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ 5 മണി വരെ നീണ്ടു. സ്വപ്നാ സുരേഷിന്‍റെ ഫോൺ രേഖകൾ പൂർണമായും കസ്റ്റംസും എൻഐഎയും പരിശോധിച്ചിരുന്നു. ഇതിലാണ് സ്വർണക്കടത്ത് പിടിച്ച ദിവസം തന്നെ അനിൽ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ സംസാരിച്ചതായി വിവരം കിട്ടിയത്. ജൂലൈ അഞ്ചിന് സ്വർണം കണ്ടെടുത്ത ദിവസം അനിൽ സ്വപ്ന സുരേഷുമായി രണ്ടുതവണ ഫോണിൽ സംസാരിച്ചെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപദേശം നല്‍കാന്‍ വേണ്ടിയാണ് അനിൽ നമ്പ്യാര്‍ വിളിച്ചതെന്നാണ് സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. 

സ്വര്‍ണം പിടിച്ചെടുത്തത് നയതന്ത്ര ബാഗിലല്ലെന്നും വ്യക്തിപരമായ ബാഗാണെന്നും കോൺസുലേറ്റ് ജനറല്‍ കത്ത് നല്‍കിയാല്‍ മതിയെന്നായിരുന്നു അനിൽ നമ്പ്യാരുടെ ഉപദേശം. ഇതിന്‍റെ നിജസ്ഥിതി അറിയാനാണ് അനിൽ നമ്പ്യാരെ കസ്റ്റംസ് കൊച്ചിയിൽ വിളിച്ചുവരുത്തിയത്. മാധ്യമപ്രവർത്തകനെന്ന നിലയിൽ വിവരശേഖരണത്തിനായി മാത്രമാണ് സ്വപ്ന സുരേഷിനെ വിളിച്ചതെന്നാണ് അനിൽ നമ്പ്യാർ വിശദീകരിക്കുന്നത്. ഇതേ വിശദീകരണവുമായി അനിൽ നമ്പ്യാർ ഫേസ്ബുക്കിൽ ഒരു പോസ്റ്റുമിട്ടിരുന്നു.

അതേസമയം, നയതന്ത്ര ബാഗിന്‍റെ മറവിൽ ദുബായിൽ നിന്ന് സ്വർണമയച്ചവരെ തിരിച്ചറിഞ്ഞു. 21 തവണയായി നൂറ്റിയറുപത്തിയാറ് കിലോ സ്വർണമാണ് യു എ ഇ കോൺസിലേറ്റിന്‍റെ പേരിൽ എത്തിയതെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ കണ്ടെത്തൽ. നയതന്ത്ര ബാഗിന്‍റെ മറവിൽ ആരുടെ പേരിലാണ് ദുബായിൽ നിന്ന് സ്വർണമയച്ചത് എന്നതിൽ എൻഫോഴ്സ്മെന്‍റും എൻഐഎയും അടക്കമുളള കേന്ദ്ര ഏജൻസികൾക്ക് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. ആദ്യ നാല് തവണ സ്വർണമടങ്ങിയ ബാഗ് അയച്ചത് പശ്ചിമബംഗാൾ സ്വദേശിയായ മുഹമ്മദിന്‍റെ പേരിലാണ്. അഞ്ച് മുതൽ 18 വരെ തവണ സ്വർണം അയച്ചിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്‍റെ പേരിൽ. പത്തൊൻപതാമത്തെ ബാഗ് യുഎഇ പൗരനായ ഹാഷിമിന്‍റെ പേരിൽ. നയതന്ത്ര ബാഗുകളുടെ മറവിൽ അവസാനത്തെ രണ്ടുതവണയാണ് ഫൈസൽ ഫരീദ് സ്വർണമയച്ചത്. ഇതിൽ അവസാനത്തേതാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. 

നയതന്ത്ര ബാഗിന്‍റെ മറവിൽ ആരുടെ പേരിലാണ് ദുബായിൽ നിന്ന് സ്വർണമയച്ചത് എന്നായിരുന്നു എൻഫോഴ്സ്മെന്‍റും എൻ ഐ എയും അടക്കമുളള കേന്ദ്ര ഏജൻസികളുടെ അന്വേഷണം. ആദ്യ നാല് തവണ സ്വർണമടങ്ങിയ ബാഗ് അയച്ചത്  പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദിന്‍റെ പേരിലാണ്. അഞ്ച് മുതൽ 18 വരെ തവണ സ്വർണം അയച്ചിരിക്കുന്നത്  യുഎഇ പൗരനായ ദാവൂദിന്‍റെ പേരിൽ.  പത്തൊൻപതാമത്തെ ബാഗ്  യുഎഇ പൗരനായ ഹാഷിമിന്‍റെ പേരിൽ. നയതന്ത്ര ബാഗുകളുടെ മറവിൽ അവസാന രണ്ടുതവണയാണ് ഫൈസൽ ഫരീദ് സ്വർണമയച്ചത്. ഇതിൽ അവസാനത്തേതാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്.  എന്നാൽ മൂവാറ്റുപുഴ സ്വദേശി റബിൻസ് അടക്കമുളളവരാണ്  കളളക്കടത്തിന് പിന്നിലെന്നും മറ്റുളളവരെ മറയാക്കിയെന്നുമാണ് എജൻസികളുടെ നിഗമനം. കളളക്കടത്തിൽ തനിക്ക് വലിയ പങ്കില്ലെന്നാണ് ദുബായിൽവെച്ചു നടന്ന എൻ ഐ എയുടെ ചോദ്യം ചെയ്യലിൽ ഫൈസൽ ഫരീദ് പറഞ്ഞത്. എന്നാൽ എൻഫോഴ്സ്മെന്‍റ് അടക്കമുളള കേന്ദ്ര ഏജൻസികൾ ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. 

click me!