ചെറുചിത്രങ്ങളുടെ വലിയ വേദിയ്ക്ക് തിരശ്ശീല വീഴുന്നു; പട്‍വർദ്ധന്‍റെ 'റീസൺ' പ്രദർശിപ്പിച്ചു

By Web TeamFirst Published Jun 26, 2019, 11:49 AM IST
Highlights

ജനപങ്കാളിത്തവും പ്രൗഢമായ ച‍ർച്ചാ വേദികളും ഒപ്പം ഹൈക്കോടതി വരെയെത്തിയ പ്രദർശനാനുമതി വിവാദങ്ങളും കൊണ്ട് സജീവമായിരുന്നു, ഇത്തവണത്തെ മേള

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ചെറു ചിത്രങ്ങളുടെ വലിയ വേദിയായ രാജാന്ത്യര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴുന്നു. പ്രദർശനത്തിന് ഹൈക്കോടതി അനുമതി നേടിയ ആനന്ദ് പട്‍വർദ്ധന്‍റെ റീസൺ ഇന്ന് രാവിലെ പ്രദർശിപ്പിച്ചു. മൂന്ന് വേദികളിലായി ആറ് ദിവസം നീണ്ട പ്രദർശനത്തിൽ 262 ചിത്രങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തിയത്. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പ്രശസ്ത ഡോക്യുമെന്‍ററി സംവിധായിക മധുശ്രീ ദത്തയ്ക്ക് സമ്മാനിക്കും.

അവസാന ദിവസമായ ഇന്ന് മത്സര വിഭാഗത്തിലെയും ഫോക്കസ്, ക്യൂറേറ്റഡ് വിഭാഗത്തിലെയും ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക. കേന്ദ്ര സർക്കാർ പ്രദർശനാനുമതി നൽകാതിരുന്നതിനെതുടർന്ന് മാറ്റി വെച്ച റീസണിന്‍റെ പ്രദർശനം ഇന്ന് രാവിലെ നടന്നു. ചലച്ചിത്ര അക്കാദമിയും ചിത്രത്തിന്‍റെ സംവിധായകൻ ആനന്ദ് പട്‍വർദ്ധനും ഹൈക്കോടതിയിൽ നിന്നാണ് റീസൺ പ്രദർശിപ്പിക്കുന്നതിന് അനുമതി നേടിയത്. നിബന്ധനകൾക്ക് വിധേയമായാണ് പ്രദർശനം. കേന്ദ്ര സർക്കാർ ചിത്രത്തിന് സെൻസർ ഇളവ് നൽകാത്തതിനെതിരെ കേരള ചലച്ചിത്ര അക്കാദമിയും ആനന്ദ് പട്‌വർധനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകിയത്.

54 ഡോക്യുമെന്‍റികളാണ് ഇത്തവണ മേളയിൽ മത്സരത്തിനെത്തിയത്. മേളയുടെ ആദ്യ ദിനം കയ്യടി നേടിയത് ഉദ്ഘാടന ചിത്രമായ സെൽഫി തന്നെയായിരുന്നു. അഗസ്റ്റീനോ ഫെറെന്റെ സംവിധാനം ചെയ്ത ചിത്രം വ്യത്യസ്ത അവതരണ ശൈലിയാലാണ് പ്രേക്ഷകരെ കയ്യിലെടുത്തത്. സെൽഫിയടക്കം 26 ചിത്രങ്ങളായിരുന്നു ആദ്യ ദിനം മേളയിൽ പ്രദർശിപ്പിച്ചത്.

20 സ്ത്രീ സംവിധായകരുടെ ചിത്രങ്ങളാണ് ഇത്തവണ മേളയ്ക്കെത്തിയത്. ആഭ്യന്തര കലഹങ്ങൾ,  സ്ത്രീ മുന്നേറ്റങ്ങൾ എന്നിവ പ്രമേയമായ ചിത്രങ്ങളുടെ പാക്കേജാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകർഷണമായത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ മധുശ്രീ ദത്തയുടെ ഏഴ് ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. പങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൾ കൊണ്ടും എത്തവണത്തേയും പോലെ മേള ഇത്തവണയും പ്രൗഢമായി.

അനുമതി വേണ്ട ചിത്രങ്ങളുടെ പട്ടിക ഒരു മാസം മുമ്പ് തന്നെ ചലച്ചിത്ര അക്കാദമി കേന്ദ്രത്തിന് സമർപ്പിച്ചിരുന്നെങ്കിലും മറ്റ് എല്ലാ ചിത്രങ്ങളും അംഗീകരിച്ചപ്പോഴും റീസണിന് മാത്രം  അനുമതി നിഷേധിച്ചത് വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. വീണ്ടും അപേക്ഷിച്ചെങ്കിലും ചിത്രത്തിന്‍റെ ഉള്ളടക്കത്തെ കുറിച്ച് വിശദമായ കുറിപ്പ് വേണമെന്ന് മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.

ഡോക്യുമെന്‍ററിയ്ക്ക് പ്രദർശനാനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു ആനന്ദ് പട്‍വർദ്ധന്‍റെ പ്രതികരണം. 'റീസൺ' മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും ഡോക്യുമെന്‍ററി വിലക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതായും ആനന്ദ് പട്‌വർധൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘപരിവാറിനെ വിമർശിക്കുന്ന  ഡോക്യുമെന്‍ററിക്ക് കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ പ്രദർശനാനുമതി നൽകിയിരുന്നില്ല. തിങ്കളാഴ്ചയാണ് ചിത്രം പ്രദർശിപ്പിക്കേണ്ടിയിരുന്നത്. സെന്‍സര്‍ ഇളവ് നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം തയ്യാറാവാത്തതിനാൽ പ്രദർശനാനുമതിയും കിട്ടിയിരുന്നില്ല. 

ഒന്നാം മോദി സർക്കാരിന്‍റെ കാലത്ത് സിപിഐ നേതാവായിരുന്ന ഗോവിന്ദ് പൻസാരെ, യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോൽക്കർ, മാധ്യമ പ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് എന്നിവരെ തീവ്ര ഹിന്ദു സംഘടനകൾ കൊലപ്പെടുത്തിയതിനെതിരെയായിരുന്നു 'വിവേക്' എന്ന ഡോക്യുമെന്‍ററി. ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പക്ഷേ, കേന്ദ്ര മന്ത്രാലയത്തില്‍ നിന്ന് സെന്‍സര്‍ ഇളവ് തേടിയാല്‍ മാത്രമേ പ്രദര്‍ശനം സാധ്യമാകുകയുള്ളു.

ഇത് രണ്ടാം തവണയാണ് ഐഡിഎസ്എഫ്എഫ്കെയിൽ ചലച്ചിത്രങ്ങളുടെ പ്രദർശനാനുമതിയെച്ചൊല്ലി വിവാദമുയരുന്നതും കോടതി കയറുന്നതും. 2017-ല്‍ പി എം രാമചന്ദ്ര സംവിധാനം ചെയ്ത ദി അൺബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്നസ് (The Unbearable Being of Lightness), എൻ സി ഫാസിൽ, ഷോൺ സെബാസ്റ്റ്യൻ എന്നിവർ സംവിധാനം ചെയ്ത ഇൻ ദി ഷെയ്ഡ് ഓഫ് ഫാളൻ ചിനാർ (In the Shade of Fallen Chinar), കാത്തു ലൂക്കോസിന്റെ മാർച്ച് മാർച്ച് മാർച്ച് എന്നീ ഡോക്യുമെന്‍ററികൾക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചിരുന്നു.

ചിത്രങ്ങൾ കടപ്പാട്: https://idsffk.in

click me!