ജീവനക്കാരുടെ ആശങ്ക പരിഗണിക്കും; കെഎസ്ആർടിസി ലേ ഓഫിൽ എടുത്തുചാടി തീരുമാനമെടുക്കില്ലെന്ന് ഗതാഗത മന്ത്രി

By Web TeamFirst Published Sep 10, 2021, 10:44 AM IST
Highlights

കെഎസ്ആർടിസിക്ക് സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്നും ലേ ഓഫ് വേണ്ടി വരുമെന്നുമാണ് എം ഡി ബിജുപ്രഭാകർ പറയുന്നത്. അധികമുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കി ദീര്‍ഘകാല അവധി നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും എംഡി അഭിപ്രായപ്പെടുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ലേ ഓഫ് നിർദ്ദേശത്തിൽ എടുത്തുചാടി തീരുമാനം എടുക്കില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. എംഡിയുടെ നിർദ്ദേശം സർക്കാരിന് മുന്നിലെത്തിയിട്ടില്ലെന്നും വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. 

ജീവനക്കാരുടെ ആശങ്ക പരിഗണിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ബെവ്കോ ഔട്ട്ലെറ്റ് നിർദ്ദേശം ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും ബസ് സ്റ്റാൻഡിലല്ല, മറിച്ച് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും ഡിപ്പോകളിലുമാണ് ഔട്ലെറ്റ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്നും ആൻ്റണി രാജു കൂട്ടിച്ചേർത്തു.

കെഎസ്ആർടിസിയിൽ ലേ ഓഫ് ?

കെഎസ്ആർടിസിക്ക് സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്നും ലേ ഓഫ് വേണ്ടി വരുമെന്നുമാണ് എം ഡി ബിജുപ്രഭാകർ പറയുന്നത്. അധികമുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കി ദീര്‍ഘകാല അവധി നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും എംഡി അഭിപ്രായപ്പെടുന്നു. നയപരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. 

തമ്മിൽ ചേരാതെ വരവും ചിലവും

കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി നിലവിൽ പരിതാപകരമാണ്. ശമ്പളം നൽകാൻ ഉൽപ്പെടെ 100 കോടിയോളം രൂപയാണ് സർക്കാരിനോട് ഓരോ മാസവും അഭ്യർത്ഥിക്കുന്നത്. 4800 ബസുകൾ പ്രതിദിനം സർവ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 3300ൽ താഴെ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ചെലവിന് ആനുപാതികമായുള്ള  വരുമാനം കണ്ടെത്താനാകുന്നില്ല. വരുമാനത്തിന്‍റെ ഭൂരിഭാഗവും ഇന്ധനച്ചെലവിന് നീക്കിവക്കേണ്ടി വരുന്നു. 

ജൂലൈയിൽ വരുമാനം 51.04 കോടിയായിരുന്നു ഡീസൽ ചിലവ് 43.70 കോടിയും, ആഗസ്റ്റിൽ വരുമാനം 75.71 കോടിയായപ്പോൾ ഡീസൽ ചിലവ് 53.33 കോടി രൂപ. വളരെയധികം ജീവനക്കാർ അധികമായി നിൽക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ അധികമുള്ള സ്റ്റാഫിനെ  ലേ ഓഫ് ചെയ്യണമെന്നും ബിജു പ്രഭാകർ പറയുന്നു. ,  അല്ലെങ്കിൽ 50% ശമ്പളം കൊടുത്തു ഒരു വർഷം മുതൽ അഞ്ച് വർഷം വരെ  ദൈർഘ്യമുള്ള  ദീർഘകാല ലീവ് നൽകാമെന്ന നിർദ്ദേശമാണ് കെഎസ്ആർടിസി എംഡി മുന്നോട്ട് വയ്ക്കുന്നത്. നയപരമായ ഈ വിഷയം സർക്കാർ തലത്തിൽ തീരുമാനിക്കുന്ന പക്ഷം അത് അനുസരിച്ച് മുന്നോട്ട് പോകും.

ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്ന് സിഎംഡി അംഗീകൃത ട്രേഡ് യൂണിയിനുകളെ  യോഗത്തെ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും പുതിയതായി സർവ്വീസ് ആരംഭിക്കണമെന്നുള്ള ആവശ്യം നിരന്തരം ഉണ്ടാകുന്നു. എന്നാൽ  ഉച്ച സമയത്ത് യാത്രക്കാർ പോലും ഇല്ലാതെയാണ് പല സർവ്വീസുകളും നടത്തുന്നത്. വരുമാനമില്ലാത്ത സർവ്വീസുകൾ ഒഴിവാക്കിയാലെ ഇനി പിടിച്ച് നിൽക്കാനാവൂ എന്നുമാണ് സിഎംഡി ബിജു പ്രഭാകരിന്റെ നിലപാട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!