സിസ്റ്റർ അഭയ കൊലക്കേസിൽ വിധി അൽപസമയത്തിനകം; കോടതി നടപടികൾ തുടങ്ങി

Published : Dec 22, 2020, 06:51 AM ISTUpdated : Dec 22, 2020, 11:01 AM IST
സിസ്റ്റർ അഭയ കൊലക്കേസിൽ വിധി അൽപസമയത്തിനകം; കോടതി നടപടികൾ തുടങ്ങി

Synopsis

തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കോടതിയിലെത്തി. കോടതിയിൽ സമർപ്പിച്ച തൊണ്ടി മുതലുകള്‍ പോലും നശിപ്പിക്കപ്പെട്ട അപൂർവ്വമായ കേസിലാണ് വിധി പ്രഖ്യാപിക്കുന്നത്

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൻറെ വിധി അൽപസമയത്തിനകം. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുന്നത്. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സിബിഐ സംഘവും അഭിഭാഷകരുമെല്ലാം കോടതിയിലെത്തിയിട്ടുണ്ട്. ഫാ.തോമസ്കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് പ്രതികള്‍. 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത്ത് കോണ്‍വെറ്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.

പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സിബിഐ കേസ്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്. അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൗണ്ടിൽ കണ്ടുവെന്നാണ് മൂന്നാം സാക്ഷി രാജുവിൻറെ നിർണായക മൊഴി. പ്രോസിക്യൂഷൻ വിസ്തരിച്ച 49 സാക്ഷികളിൽ 8 പേർ കൂറുമാറിയിരുന്നു. ഈ മാസം 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. അഭയ കൊല്ലപ്പെട്ട 28 വർഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി സുപ്രധാന വിധി പറയുന്നത്.

കോടതിയിൽ സമർപ്പിച്ച തൊണ്ടി മുതലുകള്‍ പോലും നശിപ്പിക്കപ്പെട്ട അപൂർവ്വമായ കേസിലാണ് വിധി പ്രഖ്യാപിക്കുന്നത്. 1992 മാർച്ച് 27നാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പയസ് ടെൻത്ത് കോണ്‍വെൻറ്റിലെ സിസ്റ്റർ  അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കം മുതൽ അട്ടിമറി ശ്രമങ്ങൾ ഉണ്ടായ കേസിൽ, സിസ്റ്റർ അഭയയുടെ കൊലപാതകം ആത്മഹത്യയാക്കി തീ‍ർക്കാൻ ലോക്കൽ പൊലീസും  ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിതനീക്കം പിന്നീട് പൊതുമധ്യത്തിൽ ചർച്ചയായി. അഭയയുടെ ഇൻക്വസ്റ്റ് റിപ്പോർ‍ട്ടിൽ ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിൻ തിരുത്തൽവരുത്തി. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആർഡിഒ കോടതിൽ നൽകിയ അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചു. സ്വാധീനങ്ങള്‍ക്കു മുന്നിൽ പൊലീസ് മുട്ടുക്കുത്തിയപ്പോള്‍ അഭയയുടെ പിതാവ് തോമസ് ഐക്കരകുന്നേലിനും അമ്മ ലീലാമ്മക്കുമൊപ്പം ജനം പിന്തുണമായെത്തി. ജനകീയ സമരം ശക്തമായപ്പോൾ കേസ് സർക്കാർ സബിഐക്ക് വിട്ടു.

പ്രീ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കെയാണ് സിസ്റ്റർ അഭയ മരിക്കുന്നത്. ക്രൈം ബ്രാഞ്ച് മാറി സിബിഐ വന്നിട്ടും ആദ്യഘട്ടത്തിൽ അട്ടിമറി ശ്രമം തുടർന്നു. സിബിഐ എസ്പിയായിരുന്ന ത്യാഗരാജൻ കേസ് അട്ടിമറിക്കാൻ സമ്മർദം ചെലുത്തിയെന്ന അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി.  ത്യാഗരാജനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഭയ ആക്ഷൻ കൗണ്‍സിൽ ചെയർമാൻ ജോമോൻ പുത്തൻ പുരയ്ക്കൽ നൽകിയ ഹ‍ർജിയിൽ നിന്നാണ് കോടതി ഇടപെൽ തുടങ്ങുന്നത്. ത്യാഗരാജനെ കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അഭയയുടേത് കൊലപാതമാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് മൂന്നു പ്രാവശ്യമാണ് എറണാകുളം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയത്. മൂന്നു റിപ്പോർട്ടുകളും കോടതി തള്ളി. 28 വർഷത്തിനിടെ  16 സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. 

അന്വേഷണ സംഘങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കേന്ദ്ര സർക്കാരിനും സിബിഐ ഡയറക്ടർക്കും ലഭിച്ചു. ഒടുവിൽ ഫാ.തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയിലും, സിസ്റ്റർ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്തു. പ്രതികളുടെ നാർക്കോപരിശോധന ഫലമായിരുന്നു അറസ്റ്റിലേക്ക് നയിച്ച പ്രധാനതെളിവ്.  ഈ മൂന്നു പ്രതികളെ കൂടാതെ എഎസ്ഐ അഗസ്ത്യനെയും പ്രതിയാക്കി. കുറ്റപത്രം നൽകുന്നതിന് മുമ്പേ എഎസ്ഐ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു.  കേസ് അട്ടിമറിച്ച് ക്രൈംബ്രാഞ്ച ഉദ്യോഗസ്ഥരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ കോടതിയെ സമീപിച്ചു. ഡിവൈഎസ്പി സാമുവലിനെയും, എസ്പി കെടി.മൈക്കളിനെയും പ്രതിയാക്കി. വിചാരണ തുടങ്ങും മുൻപേ സാമുവൽ മരിച്ചു. വിടുതൽ ഹ‍ർജി പരിഗണിച്ച് ഫാ.ജോസ് പുതൃക്കയിലിനെയും കെടി മൈക്കിളിനെയും കോടതി ഒഴിവാക്കി. വീണ്ടും പല കാരണങ്ങള്‍ പറഞ്ഞ് വിചാരണ ഒഴിവാക്കാൻ പ്രതികൾ ശ്രമം നടത്തി. ഒടുവിൽ സുപ്രീംകോടതി നിർദ്ദേശ പ്രാകാരം തിരുവനന്തപുരം കോടതിയിൽ വിചാരണ ആരംഭിച്ചു. എന്നാൽ രഹസ്യമൊഴി നൽകിയ സാക്ഷി അടക്കം എട്ട് സാക്ഷികള്‍ കൂറുമാറി. അഭയ മരിച്ച് 28 വർഷവും എട്ട് മാസവും പിന്നിടുമ്പോൾ വരുന്ന വിധി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരളം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ മലയാളത്തിന്‍റെ അഭിമാന താരം; മുഖ്യന്ത്രിക്കും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി
വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചു