ഗോൾഡൻ കായലോരത്തിനടുത്തുള്ള ആ ചെറു അങ്കണവാടി കെട്ടിടത്തിന് എന്ത് സംഭവിച്ചു?

By Web TeamFirst Published Jan 12, 2020, 3:29 PM IST
Highlights

മരടിൽ ഗോൾഡൻ കായലോരം എന്ന ഏറ്റവും ചെറിയ ഫ്ലാറ്റ് പൊളിക്കുന്നത് ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയമായ ജെയ്ൻ കോറൽ കോവ് പൊളിച്ച എഡിഫൈസ് എന്ന കമ്പനിക്ക് വലിയ വെല്ലുവിളിയായിരുന്നില്ല. വെല്ലുവിളി തൊട്ടടുത്തുള്ള ചെറു അങ്കണവാടി കെട്ടിടമായിരുന്നു. 

കൊച്ചി: ഗോൾഡൻ കായലോരം എന്ന ഫ്ലാറ്റ് സമുച്ചയം, മരടിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ടതിൽ ഏറ്റവും ചെറുതായിരുന്നു. ഒരു പക്ഷേ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞതിലൊന്നും. ജെയ്ൻ കോറൽ കോവ് എന്ന വൻ പാർപ്പിടസമുച്ചയം പൊളിച്ചുനീക്കിയ എഡിഫൈസിന് ഇതൊരു വെല്ലുവിളിയായതിന് കാരണം ഒരു കുഞ്ഞ് കെട്ടിടമാണ്. ഗോൾഡൻ കായലോരത്തിന് വെറും രണ്ട് മീറ്റർ മാത്രം മാറി നിൽക്കുന്ന ഒരു അങ്കണവാടി.

പൊളിക്കേണ്ടിയിരുന്നവയിൽ ഏറ്റവും ചെറിയ ഗോൾഡൻ കായലോരത്തിലുണ്ടായിരുന്നത് 17 നിലകളാണ്, ഇവയിൽ 40 ഫ്ലാറ്റുകളാണ് ഉണ്ടായിരുന്നത്. വെറും രണ്ട് മീറ്റർ മാത്രം മാറി നിൽക്കുന്ന അങ്കണവാടിയാകട്ടെ മരട് നഗരസഭയുടെ കീഴിലാണ്. ഇതിന്‍റെ പിൻവശത്തുള്ളത് ഇപ്പോൾ നിർമാണം നടന്നുവരുന്ന ഒരു ഫ്ലാറ്റും. ഇതിന് ഒരു തരത്തിലുള്ള കേടുപാടുമില്ലാതെ പൊളിച്ച് നീക്കുക എന്നത് ഒരു ഹിമാലയൻ ദൗത്യമായിരുന്നു, സങ്കീർണവും. എങ്കിലും ആ വെല്ലുവിളി എഡിഫൈസ് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

അതിനായി അവർ തയ്യാറാക്കിയ പദ്ധതി ഇങ്ങനെയാണ്:

വളരെ ശാസ്ത്രീയമായാണ് നിയന്ത്രിതസ്ഫോടനം എഡിഫൈസ് ആസൂത്രണം ചെയ്തത്. ഗോൾഡൻ കായലോരത്തിന്‍റെ പിൻഭാഗത്ത് 17 നിലയാണുണ്ടായിരുന്നത്. മുൻഭാഗത്ത് 10 നിലയും. ഏറ്റവും വലിയ ഉയരം പിൻഭാഗത്തെ 17 നിലകളുള്ള ഭാഗത്തിനാണ്. ഇതിനെ രണ്ടായി പിളർത്താനായിരുന്നു എഡിഫൈസിന്‍റെ പദ്ധതി. കൂടുതൽ ഉയരമുള്ള പിൻഭാഗം ആൾത്താമസമില്ലാത്ത പിൻഭാഗത്തേക്ക് പതിപ്പിക്കുന്നു. മുൻഭാഗം അങ്കണവാടിയുടെ നേർഎതിർവശത്തേക്ക് പതിപ്പിക്കുന്നു. 

അതിന് വേണ്ട തരത്തിലാണ് കെട്ടിടത്തിന്‍റെ അകത്ത് സ്ഫോടകവസ്തുക്കൾ ക്രമീകരിച്ചത്. ഓരോ തൂണുകളിലുമായി തുരന്ന് സ്ഫോടകവസ്തുക്കൾ വച്ച്, അതിനെ കമ്പി വളച്ച് കെട്ടി പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രദ്ധിച്ച് പിന്നീട് ജിയോഷീറ്റുകൾ കൊണ്ട് മൂടിയാണ്  സൂക്ഷിക്കുന്നത്. ഇതിനെ രണ്ടായി പിളർത്തുന്ന തരത്തിൽ സ്ഫോടകവസ്തുക്കൾ ക്രമീകരിച്ചു. 

ജെയ്ൻ കോറൽ കോവ് എന്ന ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ 350 കിലോ സ്ഫോടകവസ്തുക്കൾ വേണ്ടി വന്നെങ്കിൽ ഗോൾഡൻ കായലോരത്തിൽ ഉപയോഗിച്ചത് വെറും 14.8 കിലോ സ്ഫോടനവസ്തുക്കൾ മാത്രമാണ്. പക്ഷേ, ഇവ സജ്ജീകരിച്ചത് വളരെ ശാസ്ത്രീയമാണെന്ന് മാത്രം.

ഒടുവിൽ ആദ്യ സൈറൺ മുഴങ്ങേണ്ട സമയമായി. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുഴക്കേണ്ടിയിരുന്ന സൈറൺ അൽപസമയം കൂടി വൈകിപ്പിച്ചു. തൊട്ടടുത്തുള്ള അങ്കണവാടിക്കെട്ടിടം കുറച്ചുകൂടി നന്നായി ഷീറ്റിട്ട് മൂടാൻ തീരുമാനിച്ചു. അതിനായി അരമണിക്കൂർ കൂടി. 1.30-ന് പകരം ആദ്യ സൈറൺ മുഴങ്ങിയത് 1.56-ന്. രണ്ടാം സൈറൺ മുഴങ്ങിയത് 2.21-ന് മുഴങ്ങി. ഒടുവിൽ 2.30-ഓടെ ഒന്നരമിനിറ്റ് ദൈർഘ്യമുള്ള മൂന്നാം സൈറൺ മുഴങ്ങി. 

വലിയ ശബ്ദത്തോടെ തകർന്നടിഞ്ഞ് വീണു ഗോൾഡൻ കായലോരം. സമയമെടുത്തതോ വെറും ആറ് സെക്കൻഡ് മാത്രം! പൊടിപടലങ്ങളടങ്ങിയപ്പോൾ എല്ലാവരും നോക്കിയത് ആ അങ്കണവാടിക്കെട്ടിടത്തിന് എന്ത് സംഭവിച്ചുവെന്നാണ്. ഒരു പോറൽ പോലുമില്ല! ഒരു വിള്ളലുമില്ല. പൊടിപടലങ്ങൾ കയറാതിരിക്കാൻ മൂടിയ ഷീറ്റുകൾ ചാരനിറമായിക്കിടക്കുന്നുവെന്ന് മാത്രം. 

അങ്ങനെ സർക്കാരിന്‍റെ 'മരട് മിഷൻ' പൂർത്തിയാവുകയാണ്. നാല് ഫ്ലാറ്റുകളും വിജയകരമായി പൊളിച്ച് നീക്കിക്കഴിഞ്ഞു. ഇനി കൃത്യമായി നഷ്ടപരിഹാരം ഫ്ലാറ്റുടമകൾക്ക് നൽകുക എന്നതാണ്. അവശിഷ്ടങ്ങളെല്ലാം നീക്കാൻ ഏതാണ്ട് 70 ദിവസത്തെ സമയമെടുത്തേക്കാം. അതിനുള്ളിൽ പൂർത്തിയാക്കുക എന്നത് പൊളിക്കൽ ചുമതലയുള്ള കമ്പനിയുടേതും സർക്കാരിന്‍റേതുമാണ് താനും. 

click me!